പാലാതങ്കച്ചനെ അനുമോദിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരെത്തി

klm-thankachanകൊല്ലം: പാലാ തങ്കച്ചനെ അനുമോദിക്കാന്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരെത്തി. സിനിമയില്‍ പാലാ തങ്കച്ചന്‍ എന്ന രാഷ്ട്രീയക്കാരനെ ഗംഭീരമാക്കിയ നടനും നിയുക്ത എംഎല്‍എയുമായ മുകേഷിനെ അദ്ദേഹത്തിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. നാലിന് റിലീസ് ചെയ്യാനിരിക്കുന്ന അങ്ങനെ തന്നെ നേതാവേ, അഞ്ചട്ടെണ്ണം പിന്നാലെ എന്ന സിനിമയുടെ നിര്‍മാതാവ് സുരേഷ്, സംവിധായകന്‍ അജിത് പൂജപ്പുര, നടന്‍ നരേന്‍ എന്നിവരാണ് എത്തിയത്.

മുകേഷ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പേ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. തങ്ങള്‍ക്ക് രാഷ്ട്രീയം വേണ്ട എന്ന ഉറച്ചു വിശ്വസിക്കുന്ന പെരുമാള്‍ദേശം എന്ന ഗ്രാമത്തിലേക്ക് രാഷ്ട്രീയം എന്തെന്ന് പഠിപ്പിക്കാനാണ് മുകേഷിന്റെ പാലാതങ്കച്ചന്‍ എന്ന കഥാപാത്രം എത്തുന്നത്.പിന്നീട് നല്ല രാഷ്ട്രീയം എന്തെന്ന് ഗ്രാമീണര്‍ തിരിച്ചറിയുന്നു. കര്‍ഷകര്‍ ഭൂരിപക്ഷം താമസിക്കുന്ന ഈ ഗ്രാമത്തില്‍ നമുക്കുണ്ട് രാഷ്ട്രീയം, നമ്മുടെ രാഷ്ട്രീയം കൃഷി എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് മുകേഷ് പറഞ്ഞു.

കാര്‍ത്തികേയ പെരുമാള്‍ എന്ന കഥാപാത്രത്തെയാണ് നായകനായ നരേന്‍ അവതരിപ്പിക്കുന്നത്. കാര്‍ത്തികേയപെരുമാളിന്റെ അച്ഛനായി സായികുമാര്‍ പെരുമാള്‍പിള്ളയേയും അനശ്വരമാക്കിയതായി നരേന്‍ പറഞ്ഞു. പെരുമാള്‍പിള്ളയുടെ എതിര്‍ചേരിയില്‍പ്പെട്ട ഗണപതിപിള്ളയായി സുരാജ് വെഞ്ഞാറമ്മൂടാണ് അഭിനയിക്കുന്നത്.മീരാനന്ദനാണ് നായിക. ചിത്രീകരണം കഴിഞ്ഞ് റീലീസ് അടുത്തിരിക്കെ മുഖ്യവേഷം ചെയ്ത മുകേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് കൊച്ചിയില്‍ നിന്ന് നടനും അണിയറ പ്രവര്‍ത്തകരുമെത്തിയത്.

Related posts