പുലിമുരുകന്റെ മുന്‍ഗാമികള്‍

ഋഷി
puli2
കേരളത്തിലും പുറത്തും പുലിമുരുകന്‍ തിയറ്ററുകളില്‍ നിന്ന് പണം വാരുകയാണ്. പുലിയുമായുള്ള മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകള്‍ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. മൃഗങ്ങളുമായുള്ള ഫൈറ്റ് സീനുകളും മൃഗങ്ങളോടൊപ്പമുള്ള മറ്റു രസകരമായ സീനുകളും മലയാള സിനിമയില്‍ പണ്ടു മുതല്‍ക്കേ ഉണ്ട്. മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലുമൊക്കെ ഇത്തരം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുള്ള നിരവധി സിനിമകളുണ്ട്. ഇന്നത്തെയത്ര സാങ്കേതിക മികവോ ഗ്രാഫിക്സിന്റെ അതിപ്രസരമോ ഇല്ലാതെയാണ് അന്നെല്ലാം അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്.

മലയാളത്തില്‍ ആന വളര്‍ത്തിയ വാനമ്പാടി പോലുള്ള ആദ്യകാല സിനിമകള്‍ വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളുമൊക്കെ ആവിഷ്കരിച്ച സിനിമയാണ്. ആദ്യകാല മലയാള സിനിമയില്‍ നായകന്റെ ഹീറോയിസം കാണിക്കാനും വില്ലന്റെ ക്രൂരതകള്‍ പ്രകടിപ്പിക്കാനും വന്യമൃഗങ്ങളെ ഉപയോഗിക്കുന്നത് പതിവായിരുന്നു. വില്ലന്റെ സങ്കേതത്തില്‍ സിംഹമോ, പുലിയോ കടുവയോ സ്റ്റോക്കുണ്ടാകും. നായകനെ ഈ കൂട്ടിലേക്ക് കയറില്‍ കെട്ടി കൊണ്ടുവന്നത് തള്ളുന്നതും നായകന്‍ പതിനെട്ടടവും പയറ്റി അവയോട് മല്ലടിച്ച് ഒടുവില്‍ അവയെ കീഴ്പ്പെടുത്തി വിജയിച്ച് വില്ലന്റെ നേര്‍ക്ക് വരുമ്പോള്‍ വില്ലന്‍ (മിക്കവാറും ജോസ് പ്രകാശോ ബാലന്‍ കെ നായരോ ആയിരിക്കും) അമ്പരന്ന് ഞെട്ടിത്തരിക്കുന്നതും ഉച്ചത്തില്‍ ബാക്ഗ്രൗണ്ട് മ്യൂസിക് പരക്കുന്നതും ഒരിടക്കാലത്തെ പതിവ് ആക്ഷന്‍സിനിമ രംഗങ്ങളിലെ സ്ഥിരം സ്വീക്വന്‍സുകളായിരുന്നു.

അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയില്‍ നടന്‍ ജയന്‍ ആനക്കൊമ്പില്‍ തൂങ്ങി അഭിനയിച്ചിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ജയന്‍ അന്ന് ആ സീനില്‍ അഭിനയിച്ചതെന്ന് കേട്ടിട്ടുണ്ട്. പുലിയോടും സിംഹത്തോടും കരടിയോടുമൊക്കെ ജയന്‍ ഏറ്റുമുട്ടുന്ന സിനിമകള്‍ അക്കാലത്ത് തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു.
puli4
തച്ചോളി തറവാട്ടിലെയും പാലാട്ട് വീട്ടിലെയും കടത്തനാട്ടെ വീരന്‍മാരുടെയും കഥകള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച വടക്കന്‍പാട്ട് സിനിമകളില്‍ പുലിയും കടുവയും ആനയുമൊക്കെയായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിച്ചുകൂടാനാവാത്ത രംഗങ്ങളായിരുന്നു. മുതലയുമായുള്ള മല്‍പ്പിടിത്തം വടക്കന്‍പാട്ട് സിനിമകളില്‍ ഉണ്ടായിരുന്നു. വന്യമൃഗങ്ങളോടേറ്റുമുട്ടി വിജയിക്കുന്ന നായകന്റെ വീരപരിവേഷം ഒന്നുവേറെ തന്നെയായിരുന്നു.

ഇടഞ്ഞ കൊമ്പനെ തളച്ചവരില്‍ പുലിമുരുകനുമുണ്ട്. അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍ എന്ന സിനിമയില്‍ ജിപ്പില്‍ വരുന്ന കാര്‍ത്തികയ്ക്ക് നേരെ വിനയന്‍ എന്ന ആന ചെല്ലുമ്പോള്‍ കാട്ടുവള്ളികളില്‍ തൂങ്ങിയാടി ആനയുടെ മുകളിലൂടെ പറന്നെത്തി ജീപ്പിന്റെ ബോണറ്റില്‍ ലാന്‍ഡു ചെയ്ത് ആനയെ വിരട്ടി മടക്കി അയയ്ക്കുന്നുണ്ട് മോഹന്‍ലാല്‍.

രുദ്രസിംഹാസനം എന്ന സിനിമയില്‍ ഇടഞ്ഞ് ആളുകളെ കൊന്ന് കൊലവിളി വിളിച്ച് നില്‍ക്കുന്ന ആനയെ വെടിവെച്ചു കൊല്ലും മുമ്പ് പാഞ്ഞെത്തി ആനയെ തളയ്ക്കുന്നത് സുരേഷ്ഗോപിയാണ്. കുടുംബസമേതത്തില്‍ മധുവാണ് ഈ ഡ്യൂട്ടി ചെയ്തത്. പ്രായിക്കര പാപ്പന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നടന്‍ മുരളി ഇടഞ്ഞ ആനയെ തളയ്ക്കുന്നുണ്ട്. ജഗദീഷും ഭീമന്‍രഘുവും കുതിരവട്ടം പപ്പുവുമൊക്കെ ഈ സിനിമയില്‍ ആനപ്പുറം കയറി.

മമ്മുട്ടി പുലിയെ പിടിക്കാനെത്തുന്ന മൃഗയ ലോഹിതദാസിന്റെ തൂലികയില്‍ വിരിഞ്ഞ മനോഹരമായ ചിത്രമായിരുന്നു. ഐ.വി.ശശിയെന്ന സംവിധായകന്റെ എല്ലാ മികവും പ്രകടമാക്കിയ മൃഗയയിലെ ഹൈലൈറ്റ് മമ്മുട്ടിയുടെ വാറുണ്ണിയും പുലിയും തമ്മില്‍ ഏറ്റുമുട്ടുന്ന ക്ലൈമാക്സ് രംഗം തന്നെയാണ്. പുലി നാട്ടിലിറങ്ങിയുണ്ടാക്കുന്ന പ്രശ്നങ്ങളും പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതും ഒടുവില്‍ വാറുണ്ണിയെത്തി പുലിയെ കൊല്ലുന്നതുമെല്ലാമാണ് മൃഗയയില്‍. ഗ്രാഫിക്സോ മറ്റു സാങ്കേതികസഹായങ്ങളോ മൃഗയയില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും മമ്മുട്ടി തന്നെയാണ് പുലിയുമായി ഏറ്റുമുട്ടിയതെന്നും രണ്ടു സീനുകളില്‍ മാത്രമാണ് ഡ്യൂപ്പുണ്ടായിരുന്നതെന്നും ഐ.വി.ശശി തന്നെ പറഞ്ഞിട്ടുണ്ട്.
puli5
തെരുവുനായ്കള്‍ ഇന്ന് കേരളത്തിലെ വലിയ പ്രശ്നമാണെങ്കില്‍ ഈ പ്രശ്നം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ സിനിമയില്‍ പ്രമേയമായി വന്നിട്ടുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത ആകാശത്തിലെ പറവകള്‍ എന്ന സിനിമയിലാണ് തെരുവുനായ്ക്കള്‍ ഒരു ഗ്രാമത്തിന് ഭീഷണിയായി മാറുന്ന കഥ അവതരിപ്പിച്ചത്. അതില്‍ നായ്ക്കളെ പിടികൂടാനെത്തുന്നത് കലാഭവന്‍ മണിയാണ്. മണിക്കും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നുണ്ടെങ്കിലും മണി നിരവധി നായ്ക്കളെ അതില്‍ കൊന്നൊടുക്കുന്നുണ്ട്.

ഇടഞ്ഞ ആനയെ തളച്ചവര്‍ക്കൊപ്പം തന്നെ ഇടയാത്ത ആനയുമായി മലയാളസിനിമയില്‍ വിലസിയവരും ഉണ്ട്. രാപ്പകലില്‍ സലിംകുമാറിനൊപ്പം ആനപ്പുറത്തേറിയത് നയന്‍താരയാണ്. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ കൊച്ചിന്‍ഹനീഫയാണ് ആനപാപ്പാന്‍. ജയറാം തിരുവമ്പാടി തമ്പാനിലും ആനച്ചന്തത്തിലും ആനയ്ക്കൊപ്പം അഭിനയിച്ചു. ഗോഡ്ഫാദറില്‍ ആനയെക്കൊണ്ട് പനിനീരു തളിപ്പിച്ചുകൊണ്ട് ആനപ്പാറ അച്ചാമ്മ തകര്‍ത്തു.

തുറുപ്പുഗുലാനിലെ ആനയും മമ്മുട്ടിയും ചിരിക്കാന്‍ വക തന്നപ്പോള്‍ റോഡ് റോളര്‍ വലിച്ചുകൊണ്ടുപോകുന്ന ആന വെള്ളാനകളുടെ നാട്ടില്‍ ചിരിപടര്‍ത്തി. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ആനയ്ക്കു പിന്നാലെ ആനപ്പിണ്ടം തേടി പോയത് ജയസൂര്യയും അജു വര്‍ഗീസും. മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ എന്ന സിനിമയില്‍ മുകേഷ് ആനപ്പുറമെത്തുന്നുണ്ട്.
puli3
വന്യമൃഗങ്ങള്‍ മാത്രമല്ല നാട്ടുമൃഗങ്ങളും താരങ്ങളായിട്ടുണ്ട് മലയാളത്തില്‍. ആടുകള്‍ അടുത്തിടെ മലയാള സിനിമയില്‍ സജീവമാകുന്നത് കണ്ടു. ആട് ഒരു ഭീകര ജീവി, ജംനാപ്യാരി എന്നീ സിനിമകളില്‍ ആടിനായിരുന്നു പ്രാധാന്യം.

കുതിരയെ പിടിച്ചുകെട്ടി മെരുക്കുന്ന രംഗങ്ങളും മലയാള സിനിമയില്‍ നിരവധി വന്നിട്ടുണ്ട്. വടക്കന്‍പാട്ടുകളില്‍ ഇത്തരം രംഗങ്ങള്‍ ധാരാളമുണ്ടായിരുന്നു. വ്രതം എന്ന സിനിമയില്‍ കമല്‍ഹാസനായിരുന്നു ഇത് ചെയ്തത്. ശരപഞ്ജരത്തിലെ ജയനും കുതിരയും ഇന്നും ഹിറ്റാണ്. ജാക്ക്പോട്ടില്‍ മമ്മുട്ടി ഹോഴ്സ് റൈഡിംഗ് നടത്തി.  രാജമാണിക്യത്തില്‍ പോത്തുകള്‍ സ്ക്രീനില്‍ നിറഞ്ഞു. പോത്തുകള്‍ കൂട്ടമായി നില്‍ക്കുന്നിടത്തെ ഫൈറ്റ് സീന്‍ രാജമാണിക്യത്തിലെ നല്ലൊരു രംഗമായിരുന്നു.

നരസിംഹത്തിലും നാട്ടുരാജാവിലുമൊക്കെ ഗര്‍ജിക്കുന്ന സിംഹങ്ങള്‍ മോഹന്‍ലാലിന്റെ മീശപിരിച്ചുവെച്ച മുഖത്തിനൊപ്പം സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ ആരാധകര്‍ ആഹ്ലാദാരാവങ്ങളോടെ തിയേറ്ററില്‍ കൈയടിനേടി. രഞ്ജിത് സംവിധാനം ചെയ്ത ലീലയില്‍ ക്ലൈമാക്സില്‍ വരുന്ന ആന പ്രധാന കഥാപാത്രമാകുന്നുണ്ട്.
puli6
റിംഗ് മാസ്റ്ററില്‍ മുന്തിയ ഇനം നായ്ക്കളായിരുന്നു അഭിനയിച്ചത്. ഗ്രാഫിക്സില്‍ ജനിച്ച ഈച്ച എന്ന കിടിലന്‍ രാജമൗലി ചിത്രത്തെയും ഓര്‍ക്കാതെ വയ്യ. തമിഴില്‍ എം.ജി.ആര്‍ മുതല്‍ക്ക് തുടങ്ങുന്നു വന്യമൃഗങ്ങളുമായുള്ള പോരാട്ടവീരകഥകള്‍. രജനീകാന്തും പുലിയും കടുവയുമൊക്കെയായി ഫൈറ്റ് ചെയ്തിട്ടുണ്ട്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും ഇത്തരത്തിലുള്ള ഫൈറ്റുകള്‍ വന്യമൃഗങ്ങളുമായി നടത്തിയ സിനിമകള്‍ ഹിറ്റായിട്ടുണ്ട്.

ഏതുഭാഷയിലുള്ള സിനിമയായാലും ഇത്തരം രംഗങ്ങള്‍ പ്രേക്ഷകര ഹരം കൊള്ളിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരം രംഗങ്ങള്‍ കൂടുതല്‍ പെര്‍ഫെക്ഷനോടെ ഇന്നും സിനിമകളില്‍ ഉപയോഗപ്പെടുത്തുന്നത്. പുലിമുരുകന്‍ എന്ന പവര്‍പാക്ക്ഡ് ആക്ഷന്‍ സിനിമയില്‍ സാങ്കേതിക മികവുകൂടി ഉപയോഗപ്പെടുത്തി പുലിയുമായുള്ള ഫൈറ്റ് സ്വീക്വന്‍സുകള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതും അതുകൊണ്ടാണ.്

Related posts