ഏറ്റുമാനൂര്‍: റവന്യൂ മന്ത്രിയേക്കാളും സര്‍ക്കാരിനെക്കാളും ശക്തരാണ് കൈയേറ്റ മാഫിയയെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. മന്ത്രിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവിനെത്തുടര്‍ന്ന് ബുധനാഴ്ച ആരംഭിച്ച മീനച്ചിലാറിന്റെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തല്‍ നിര്‍ത്തിവച്ചു. പേരൂര്‍ പൂവത്തുംമൂട്ടില്‍ മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റഭൂമി അളന്നു തിട്ടപ്പെടുത്തിക്കൊണ്ടിരുന്ന ഡപ്യൂട്ടി തഹസില്‍ദാര്‍ അളവ് പാതിവഴിയില്‍ നിര്‍ത്തി ഇന്നലെ ഉച്ചയോടെ മടങ്ങി.
നഗരസഭയുടെ 18-ാം വാര്‍ഡില്‍ പൂവത്തുംമൂട് പാലത്തിനും കിണറ്റുംമൂട് തൂക്കുപാലത്തിനുമിടയില് 1.4 കിലോ മീറ്റര്‍ ദൂരത്തില്‍ 35 ഏക്കറോളം ആറ്റുതീരമാണ് പതിനഞ്ചുപേര്‍ കൈയേറി കൈവശം വച്ചിരിക്കുന്നത്. ആറ്റുതീരത്തെ മരങ്ങളും മറ്റും വെട്ടിനശിപ്പിച്ച് കൃഷി ചെയ്തു. കീടനാശിനിയുടെ ഉപയോഗത്തില്‍ മീനച്ചിലാര്‍ വിഷലിപ്തമായി. ഇതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നടത്തിയ സുദീര്‍ഘമായ പോരാട്ടത്തിനൊടുവിലാണ് വിവാദഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നടപടിയായത്.
കഴിഞ്ഞ ഏപ്രിലിലും ജൂണിലും പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും കൈയേറ്റക്കാരുടെ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പി. തോമസ് റവന്യൂ മന്ത്രിക്കു നേരിട്ട് പരാതി നല്കി. തുടര്‍ന്ന് മന്ത്രിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവ് പ്രകാരമാണ് ബുധനാഴ്ച അളക്കാന്‍ ആരംഭിച്ചത്.
ഇന്നലെയും അളക്കല്‍ നടന്നിരുന്നു. ഇതിനിടെ താലൂക്ക് ഓഫീസിലേക്ക് പോയ ഡപ്യൂട്ടി തഹസില്‍ദാര്‍ ഉച്ചയോടെ സര്‍വേയര്‍മാരോട് മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒന്നരയോടെ അവര്‍ അളവു നിര്‍ത്തി മടങ്ങുകയും ചെയ്തു. താലൂക്ക് ഓഫീസില്‍ ആവശ്യത്തിന് സര്‍വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ മറ്റ് ഭൂമി അളക്കലുകള്‍ തടസപ്പെടുന്നതിനാലാണ് സര്‍വേയര്‍മാരെ തിരികെ വിളിച്ചതെന്ന വിശദീകരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.