അതെല്ലാം ചെയ്തത് നിര്‍മാതാവ്, ആമിക്കെതിരേ നെഗറ്റീവ് റിവ്യൂകള്‍ നീക്കം ചെയ്തതിന് പിന്നില്‍ നിര്‍മാതാവാണെന്ന് കമല്‍, എന്നെ ഒരു കാര്യം പോലും അറിയിച്ചില്ല, കമലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മലയാള സിനിമയില്‍ വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്താണ് സംവിധായകന്‍ കമലിന്റെ സ്ഥാനം. ഏതു വിഷയത്തില്‍ അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും അതിലേക്ക് കമലിന്റെ പേര് വലിച്ചിഴയ്ക്കപ്പെടും.

സിപിഎമ്മിനോട് അഭിമുഖ്യം പുലര്‍ത്തുന്ന കമല്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയാണ് പലപ്പോഴും സംസാരിക്കുന്നതും പ്രവൃത്തിക്കുന്നതുമെന്ന ആരോപണം കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും ഉന്നയിക്കാറുമുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടി വാദിക്കുന്ന കമലിന് വലിയ തിരിച്ചടി കിട്ടിയ സംഭവമായിരുന്നു ആമി തിയറ്ററില്‍ എത്തിയപ്പോള്‍ നടന്നത്.

ആമി നിലവാരമില്ലാത്ത സിനിമയാണെന്ന അഭിപ്രായം ഉയര്‍ന്നതോടെ സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് റിവ്യൂകള്‍ നല്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളും സിനിമയെ വിമര്‍ശിച്ചാണ് നിരൂപണം നല്കിയത്.

ഇതോടെ ചിത്രത്തിന്റെ അണിയറക്കാര്‍ ഫേസ്ബുക്കിനെ തെറ്റിദ്ധരിപ്പിച്ച് നെഗറ്റീവ് റിവ്യൂകള്‍ ഒഴിവാക്കിച്ചു. എന്നാല്‍ തെറ്റ് മനസിലാക്കിയ ഫേസ്ബുക്ക് ക്ഷമാപണത്തോടെ റിവ്യൂകള്‍ പുനസ്ഥാപിച്ചു. ആവിഷ്‌കാര സ്വാതന്ത്രത്തിനു വേണ്ടി വാദിച്ച കമലിന്റെ പ്രതിഛായക്ക് കോട്ടം തട്ടിയ സംഭവമായിരുന്നു ഇത്. ഇപ്പോഴിതാ തന്റെ അറിവോടെയല്ല സോഷ്യല്‍മീഡിയയില്‍ നിന്ന് നെഗറ്റീവ് റിവ്യൂകള്‍ മാറ്റിയതെന്ന വിശദീകരണവുമായി കമല്‍ രംഗത്തെത്തിയിരിക്കുന്നു.

ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറയുന്നത്. നിര്‍മാതാവ് സ്വയം എടുത്ത നടപടിയാണിതെന്നും തന്നെ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നും കമല്‍ പറയുന്നു. തന്നെ വര്‍ഗീയവാദിയാക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്.

സിനിമലോകത്ത് തന്നെപോലുള്ള സീനിയേഴ്‌സിനെ താറടിക്കാന്‍ ചില ന്യൂജനറേഷന്‍ സിനിമക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ ആരോപിക്കുന്നു. സീനിയേഴ്‌സിന് ഇവിടെ അവസരങ്ങളിലെന്ന് സ്ഥാപിക്കാനാണ് അവരുടെ ശ്രമം- കമല്‍ പറയുന്നു.

Related posts