പിണറായി -കോടിയേരി ബന്ധത്തില്‍ ഉലച്ചില്‍, എതിരാളികളെ നേരിടണമെന്ന കോടിയേരിയുടെ പ്രസ്താവന പിണറായിയെ ചൊടിപ്പിച്ചു, ആവര്‍ത്തിക്കരുതെന്ന് ശാസന

BL24_POL_KODIYERI_2320437fആക്രമിക്കാന്‍ വരുന്നവരോട് കണക്കുതീര്‍ക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനം പാര്‍ട്ടിക്ക് തലവേദനയാകുന്നു. പരസ്യമായി നിയമം കൈയ്യിലെടുക്കാന്‍ കോടിയേരി നടത്തിയ ആഹ്വാനം സര്‍ക്കാരിന്റെ മുഖഛായ തകര്‍ക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. അതേസമയം, കോടിയേരിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ നേരിട്ടു തന്നെ അനിഷ്ടം അറിയിച്ചതായാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്ന തരത്തിലേക്ക് വളരരുതെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനംചെയ്തായിരുന്നു കോടിയേരിയുടെ വിവാദപ്രസംഗം. മോഹന്‍ഭാഗവത് ആസൂത്രണം ചെയ്ത പരിപാടിയാണു കേരളത്തില്‍ ബിജെപി നടത്തുന്നത്. ഇതനുസരിച്ച് അക്രമത്തിനു വന്നാല്‍ വരമ്പത്തുതന്നെ കൂലി കിട്ടുമെന്നു ബിജെപിക്കാര്‍ മനസിലാക്കണമെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബിജെപി കൈപ്പിടിയിലൊതുക്കിയത് അക്രമത്തിലൂടെയാണ്. കേന്ദ്രഭരണവും പണവുമാണ് ഇപ്പോള്‍ ഇതിനായി ബിജെപി ഉപയോഗിക്കുന്നത്. ഇതിനെ നേരിടാന്‍ കാലോചിതമായ മാറ്റങ്ങള്‍ സിപിഎം സ്വീകരിക്കേണ്ടിയിരിക്കുന്നു. പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വരുന്ന ഒരുത്തനും വന്നപോലെ തിരിച്ചുപോകാന്‍ പാടില്ലെന്ന സംവിധാനവും കായികക്കരുത്തും നമ്മള്‍ നേടണമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ ഉശിരന്മാരായ പ്രവര്‍ത്തകരെ ഇല്ലാതാക്കുകയാണു ബിജെപിയുടെ ലക്ഷ്യം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം എട്ടു ജില്ലകളിലായി 42 അക്രമങ്ങളാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേയുണ്ടായത്. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി ഓഫീസുപോലും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണ തകര്‍ത്ത് അക്രമം ആരംഭിച്ചത് ആര്‍എസ്എസുകാരാണ്. സിപിഎമ്മിന്റെ ശക്തമായ ജനകീയ അടിത്തറയാണു ബിജെപി- ആര്‍എസ്എസ് ശക്തികള്‍ക്കു കടന്നുകയറാന്‍ തടസമെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ബിജെപിയുടെ ഗൂഢപദ്ധതിക്കു യുഡിഎഫ് കൂട്ടുനില്‍ക്കുന്നതായും കോടിയേരി ആരോപിച്ചു.

Related posts