ആഗ്രഹം വിനയായി! വിമാനം കയറുംമുമ്പേ കാറില്‍നിന്നിറങ്ങി ഷാരോണ്‍ ബൈക്ക് ഓടിച്ചതു മരണത്തിലേക്ക്; ആശുപത്രിയില്‍ എത്തിച്ചത് സിനിമാ നടി നവ്യാ നായരുടെ കാറില്‍

sharonനെടുമ്പാശേരി: ദുബായിലേക്കു വിമാനം കയറും മുമ്പ് ഒരുവട്ടംകൂടി ബൈക്ക് ഓടിക്കാനുള്ള അവസാനനിമിഷത്തെ ആഗ്രഹം യുവാവിന്റെ ജീവന്‍ അപഹരിച്ചു. അവധി കഴിഞ്ഞു ദുബായിലേക്കു പോകാന്‍ കുടുംബാംഗങ്ങളോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ട കളമശേരി മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ ഷാരോണിനാണു (27) ദുരന്തം. നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. വൈകുന്നേരം അഞ്ചിനുള്ള ഫ്‌ളൈറ്റിലാണ് ഷാരോണിന് ദുബായിലേക്കു പോകേണ്ടിയിരുന്നത്. വീട്ടുകാരോടൊപ്പം കാറിലാണു ഷാരോണ്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്.

ദേശീയപാതയില്‍നിന്ന് എയര്‍പോര്‍ട്ട് റോഡിലേക്കു തിരിഞ്ഞശേഷം കാര്‍ നിര്‍ത്തുകയും പിന്നാലെ ബൈക്കില്‍ വരികയായിരുന്ന സഹോദരിഭര്‍ത്താവിനെയും സഹോദരി ഷില്ലുവിനെയും കൈ കാണിച്ചു നിര്‍ത്തുകയും ചെയ്ത ഷാരോണ്‍, തനിക്ക് ബൈക്ക് ഓടിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് സഹോദരി ഭര്‍ത്താവിനെ ഇറക്കി കാറില്‍ കയറ്റിയശേഷം സഹോദരിയെ പിന്നില്‍ ഇരുത്തി ബൈക്കില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പിന്നാലെ കാറിലും. സിയാല്‍ ഗോള്‍ഫ് കോഴ്‌സ് ക്ലബ്ബിനു മുന്‍വശത്തുള്ള വളവില്‍വച്ച് ബൈക്ക് മറിയുകയും ഷാരോണും സഹോദരിയും റോഡിലേക്ക് വീഴുകയും ചെയ്തു.

അതുവഴി വന്ന സിനിമാ നടി നവ്യാ നായര്‍ കാര്‍ നിര്‍ത്തി ഇരുവരെയും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചു. ഷാരോണ്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരി ഷില്ലു ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാരോണിന്റെ മൃതദേഹം മോര്‍ച്ചറിയില്‍.

Related posts