ആ രാത്രിയില്‍ ഇരുട്ടിലിരുന്ന് അച്ഛന്‍ പൊട്ടിക്കരഞ്ഞു; ഡേര്‍ട്ടി പിക്ചറില്‍ വലിയ തോതില്‍ ശരീര പ്രദര്‍ശനം ഉണ്ടാകുമെന്ന് ഞാന്‍ കുടുംബത്തോടു പറഞ്ഞിരുന്നു; വിദ്യാബാലന്‍ മനസു തുറക്കുന്നു

vidya600ഇന്ത്യന്‍ സിനിമയില്‍ ഒരു നടിയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാമെങ്കില്‍ അത് വിദ്യാബാലനെയായിരിക്കും. തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്ന് കരുതി മറ്റു നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ സധൈര്യം മുന്നോട്ടു വന്ന് അഭിനയിച്ച് വിജയിപ്പിക്കുന്നതാണ് വിദ്യയെ ഇന്ത്യന്‍ സിനിമയിലെ റാണിയാക്കുന്നത്. വിദ്യയെന്ന പെണ്‍കുട്ടിയെ വിദ്യാബാലനാക്കിയത് പാലക്കാട് രാമയ്യര്‍ ബാലനെന്ന പി. ആര്‍ ബാലനാണ്. അതായത് വിദ്യയുടെ അച്ഛന്‍.

വിദ്യാ ബാലന് എല്ലാവിധ ധൈര്യവും പിന്തുണയും നല്‍കിയത് ഈ അച്ഛനായിരുന്നു. ഈ കീര്‍ത്തിയത്രയും ഉണ്ടാകുന്നതിന് മുന്‍പ് ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഒരു അനുഭവമുണ്ട്  വിദ്യാബാലന്റെ അച്ഛന്. പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ പിറകിലൂടെ വന്ന് കൈവച്ച് അന്ന് വിദ്യ പറഞ്ഞു, സാരമില്ല അപ്പാ എല്ലാം ശരിയാവും. ഇയൊരു നിമിഷമാണ് തന്റെയും മക്കളുടെയും പില്‍ക്കാല ജീവിതം മാറ്റിമറിച്ചതെന്നാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ എഴുപത്തിയൊന്നുകാരനായ പി.ആര്‍.ബാലന്‍ ബാലന്‍ പറയുന്നത്.

“ഞങ്ങള്‍ തമിഴന്മാരാണ്. കേരളത്തിലെ പാലക്കാട്ടേയ്ക്ക് കുടിയേറിയവര്‍. ബോംബെയില്‍ ഒരു ടൈപ്പിസ്റ്റായാണ് ഞാന്‍ ജോലി തുടങ്ങിയത്. അറുപത് രൂപയായിരുന്നു അന്ന് മാസശമ്പളം. ഇന്ന് ആ കാശിന് ഒരു കപ്പ് കാപ്പി പോലും ലഭിക്കില്ല. മുത്തശ്ശിക്കും അമ്മയ്ക്കും മൂന്ന് പെങ്ങന്മാര്‍ക്കുമൊപ്പമാണ് ഞാന്‍ ജീവിച്ചത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ അമ്മ എന്നെ വളര്‍ത്തിയത്. എല്ലാ മക്കള്‍ക്കും തുല്ല്യ അവകാശം നല്‍കി അമ്മ. ഇന്നെന്റെ കുടുംബത്തില്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. പ്രിയയും വിദ്യയും. നിങ്ങള്‍ക്ക് ഒരു മകനില്ലെ എന്ന് എല്ലാവരും ചോദിക്കും. എനിക്ക് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ആദ്യത്തേത് ഒരു മകളാണ് രണ്ടാമത് ഒരു പെണ്‍കുഞ്ഞിനെ തരണേ എന്ന് ഞാന്‍ ഒരിക്കലും ദൈവത്തോട് പ്രാര്‍ഥിച്ചിട്ടില്ല. എന്റെ രണ്ട് കണ്ണുകളാണെന്ന് കണക്കാക്കിയാണ് ഞാന്‍ അവരെ സ്‌നേഹിച്ചത്. പെണ്‍കുട്ടികളായത് കൊണ്ട് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും തുറന്നുതന്നെയായിരുന്നു കണ്ടത്. അവര്‍ക്ക് എന്തും ചെയ്യാമായിരുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് മുന്നില്‍ ഞങ്ങള്‍ തടസ്സം നിന്നിട്ടില്ല.

2000ല്‍ എന്റെ 55ാം വയസ്സിലാണ് ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. ആകെയുണ്ടായിരുന്ന സമ്പാദ്യം രണ്ടു പെണ്‍കുട്ടികളായിരുന്നു. ഇനിയെന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു ഞാന്‍. ഒരു ദിവസം അര്‍ധരാത്രി ഞാന്‍ വീടിന്റെ ഹാളില്‍ ചെന്നിരുന്ന് ഞാന്‍ കരഞ്ഞുതുടങ്ങി. ഉറക്കെ ഉറക്കെ കരഞ്ഞു. ദൈവമേ, 38 വര്‍ഷം ജോലി ചെയ്തിട്ടും ഈയൊരു അവസ്ഥയിലാണോ നീ എന്നെ കൊണ്ടെത്തിച്ചത്. ഞാന്‍ ചോദിച്ചു. ഞാന്‍ കരഞ്ഞുകൊണ്ടിരിക്കെ ആരോ പിറകിലൂടെ വന്ന് എന്റെ ചുമലില്‍ പിടിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. അത് വിദ്യയായിരുന്നു. അവള്‍ എന്റെ കൈ പിടിച്ച് പറഞ്ഞു,അപ്പ വിഷമിക്കരുത്, എല്ലാം ശരിയാവും.” ഈ വാക്കുകളാണ് തന്റെ ജീവിതത്തെ മാറ്റി വരച്ചതെന്ന് ബാലന്‍ പറയുന്നു.

പിന്നെ തങ്ങളുടെ ജീവിതത്തില്‍ പണ്ടു നടന്ന കാര്യങ്ങളെക്കുറിച്ച് വിദ്യയും അച്ഛനും വീഡിയോയില്‍ പറയുന്നു. വിദ്യ കണ്ണാടിക്ക് മുന്നിലിരുന്ന് നൃത്തം വയ്ക്കുന്നതും എല്ലാവരും ചേര്‍ന്ന് വീട്ടില്‍ നാടകം കളിച്ചതുമെല്ലാം. നാടകത്തില്‍ വിദ്യ അമ്മയും ഞാന്‍ മകനുമായിരുന്നു. അമ്മ മരിച്ചുകിടക്കുകയാണ്. മകന്‍ തൊട്ടടുത്ത് ഇരിക്കുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞ് ഞാന്‍ പതുക്കെ അമ്മയുടെ താക്കോല്‍ കൈക്കലാക്കും മകള്‍ക്കൊപ്പം ചിരിയടക്കാന്‍ പാടുപെട്ട് ബാലന്‍ ഓര്‍മകള്‍ ഒന്നൊന്നായി കെട്ടഴിച്ചു. പലരും സിനിമാരംഗത്തെത്തുന്നത് മോശമായ കാര്യമാണെന്ന് ഏഷണി പറഞ്ഞെങ്കിലും തന്റെ സിനിമാമോഹത്തിന് ഒരിക്കലും അച്ഛന്‍ തടസ്സം നിന്നിട്ടില്ലെന്നും വിദ്യ പറഞ്ഞു. ചീത്ത കഥകള്‍ ഒരുപാട് കേട്ടിരുന്നെങ്കിലും, സിനിമയോ ടെലിവിഷനോ എന്തുമാവട്ടെ, അച്ഛന്‍ ഒരിക്കലും എന്നെ നിരുത്സാഹപ്പെടുത്തിയില്ല. എന്തു ചെയ്താലും കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യുക എന്നു മാത്രമാണ് എന്നും അച്ഛന്‍ പറഞ്ഞിട്ടുള്ളത്. ഒരു കാര്യത്തെക്കുറിച്ചും ഒരു മുന്‍ധാരണയും വച്ചുപുലര്‍ത്തിയില്ല എന്നതാണ്  എന്റെ കുടുംബാംഗങ്ങളുടെ മഹത്വംവിദ്യ പറഞ്ഞു. തന്റെ മകളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു എന്നാണ് ബാലന്‍ ഇതേക്കുറിച്ച് പറയുന്നത്.

ഡേര്‍ട്ടി പിക്ചര്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞിരുന്നു അതില്‍ ഒരുപാട് ശരീരപ്രദര്‍ശനം ഉണ്ടാകുമെന്ന്. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും. എന്നാല്‍, അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വീട്ടുകാര്‍ക്കുവേണ്ടി സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അച്ഛന്‍ കൈയടിച്ചു. അവര്‍ ഒ.കെ. പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. പിന്നെ ലോകം എന്തു പറഞ്ഞാലും എനിക്കൊരു പ്രശ്‌നവുമില്ല. ആ ആത്മവിശ്വാസം വിലമതിക്കാനാവുന്നതല്ലെന്നും വിദ്യ പറയുന്നു.

ഡര്‍ട്ടി പിക്ചര്‍ കാണുന്നതില്‍ എന്തെങ്കിലും അസ്വഭാവികത ഉള്ളതായി ഞങ്ങള്‍ക്ക് തോന്നിയില്ലെന്നും വിദ്യയെ കഥാപാത്രമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് അതിന് കാരണമെന്നും ബാലന്‍ പറയുന്നു. പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ തങ്ങളെ ആണ്‍കുട്ടിള്‍ക്ക് തുല്യരായി കണ്ടുശീലിക്കണം. ഈ വിവേചനം അവര്‍ ജീവിതത്തിന്റെ ഭാഗമായി കാണുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നതെന്നും ബാലന്‍ വീഡിയോയില്‍ പറയുന്നു. ലോകത്തിലെ എല്ലാ പെണ്‍കുട്ടിള്‍ക്ക് ഇതുപോലൊരു അപ്പയുണ്ടായെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണെന്ന് പറഞ്ഞാണ് വിദ്യ വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും ഈ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

Related posts