അധികൃതരുടെ അനാസ്ഥ; മാരുതി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു

EKM-ACCIDENTകൂത്താട്ടുകുളം: മാരുതി ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ രാത്രി പത്തോടെ കൂത്താട്ടുകുളം ഭാഗത്തുനിന്നു വരികയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നെത്തിയ ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതിവേഗം എത്തിയ കാര്‍ നിയന്ത്രണം വിട്ട്  എതിര്‍ ദിശയില്‍ നിന്നെത്തിയ  ടാങ്കര്‍  ലോറിയുടെ പിന്‍ഭാഗത്തെ ടയറില്‍  ഇടിച്ചായിരുന്നു അപകടം. കാറിന്റെ ടയറുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ വാഹനം റോഡില്‍ നിന്നു നീക്കാനാക്കാതെ വന്നു.

ഇതു റോഡില്‍ ഗതാഗതം തടസപ്പെടുന്നതിനും കാരണമായി. പിന്നീട് കൂത്താട്ടുകുളം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ  വാഹനം റോഡില്‍ നിന്നു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മാരുതി ജംഗ്ഷനില്‍ അടിക്കടി അപകടം ഉണ്ടാകുന്നത് അധികൃതരുടെ അനാസ്ഥമൂലമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞത് ആഴ്ചയില്‍ ഒരു അപകടമെങ്കിലും ഇവിടെ ഉണ്ടാകുന്ന സ്ഥിതിയാണ്. അധികൃതര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവിടെ വന്‍ അപകടത്തിനു തന്നെ കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്ന റോഡിലെ കൊടുംവളവാണ് അപകടത്തിന് പ്രധാന കാരണം. മാരുതി ജംഗ്ഷനു സമീപം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുയോ അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നത് വര്‍ഷങ്ങളായി  പ്രദേശവാസികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമാണ്. ഇതോടൊപ്പം റോഡിലെ വളവില്‍ സ്ഥിതി ചെയ്യുന്ന ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജംഗ്ഷനിലെ  വെൡച്ചക്കുറവും റോഡരികില്‍  കാട് കയറിക്കിടക്കുന്നതും അപകടത്തിന് മറ്റൊരു കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts