കൊല്ലം: ഇനിയൊരു കലാകാരനും ഈ ദുര്‍വിധി ഉണ്ടാകരുതെന്ന് കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.എന്റെ ജ്യേഷ്ഠന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് പറയുമ്പോള്‍ രാമകൃഷ്ണന്റെ ശബ്ദം ഇടറി. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതമാക്കുന്നതിന് വിവിധ സാമൂഹ്യ സംഘടനകളുടെ സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രനെ കാണാന്‍ കൊല്ലത്ത് എത്തിയതായിരുന്നു അദ്ദേഹം.
ആശ്രിതരായി ഒപ്പം കൂടിയ ഗൂഢസംഘമാണ് മണിയുടെ മരണത്തിന് പിന്നിലെന്ന് രാമകൃഷ്ണന്‍ ഉറപ്പിച്ച് പറയുന്നു. അടുത്തിടെ വന്ന സിനിമകളുടെ ഓഫറുകളും ഈ സംഘത്തിന്റെ വലയില്‍പ്പെട്ട് നഷ്ടമായി. സംവിധായകന്‍ ബ്ലെസി തന്നെ നേരില്‍ വിളിച്ച് മണിയുമായി ബന്ധപ്പെടാന്‍ കഴിയാത്തതിന്റെ വിഷമം അറിയിച്ചിരുന്നു.സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്ത തരത്തില്‍ മണിയെ ഈ സംഘം വലയ്ക്കുള്ളിലാക്കി.
മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വരുമ്പോള്‍ ദുരൂഹത മറ നീക്കുമെന്നാണ് പ്രതീക്ഷ. രക്തം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ എന്താണ് കഴിച്ചതെന്ന ഡോക്ടര്‍മാരുടെ ചോദ്യത്തിന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. മീഥെയ്ല്‍ ആല്‍ക്കഹോളും എഥനോളും കീടനാശിനിയും ഒന്നിച്ച് എങ്ങനെ ജ്യേഷ്ഠന്റെ ശരീരത്തിലെത്തി? അവരുടെ താല്പര്യങ്ങള്‍ക്കെല്ലാം ഉപയോഗിച്ച ശേഷം പതിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഞാന്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ ഇക്കാര്യങ്ങളൊന്നും പുറംലോകം അറിയുമായിരുന്നില്ല. സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്ക് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ ലഭിക്കുമായിരുന്നു.
ഈ പണം മുഴുവന്‍ കൂട്ടുകാര്‍ക്കൊപ്പം ചെലവാക്കുകയായിരുന്നു പതിവ്. പണം തീരും വരെ ആഘോഷമാണ്. ഒപ്പം കൂടിയവരുടെ ലക്ഷ്യം അദ്ദേഹത്തിനൊപ്പം അടിച്ചു പൊളിക്കുക മാത്രമായിരുന്നു . മദ്യവും മരുന്നും അവര്‍ ഒന്നിച്ച് നല്‍കി. കരള്‍ അപകടാവസ്ഥയില്‍ ആയിരുന്നെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പല വഴികളില്ലേ. അടുത്ത സുഹൃത്തിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് 50 ലക്ഷം രൂപ അടുത്തിടെ നല്‍കിയിരുന്നു. മണി മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞങ്ങളുടെ മനസ് സ്തംഭിച്ചതാണ്. ഇപ്പോഴാണ് കൂടുതല്‍ വിഷമമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.