ഇന്ന് കൊട്ടിക്കലാശിക്കും; ഇന്നു വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിക്കും, ദേശീയ നേതാക്കള്‍ സംസ്ഥാനത്ത്

kottiതിരുവനന്തപുരം: രണ്ടര മാസത്തോളം ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പു പ്രചാരണം ഇന്നു വൈകുന്നേരം കൊട്ടിക്കലാശിക്കും.  ഇന്നു വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക.  തിങ്കളാഴ്ചയാണ്  വോട്ടെടുപ്പ്.    ഇന്ന് കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സജീവമായുണ്ടാകും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജെ.പി. നഡ്ഡ തുടങ്ങിയ നേതാക്കളുടെ നിര റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളുമായി ഇന്നു തലസ്ഥാനജില്ലയെ ഇളക്കിമറിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്താണ് അവസാനദിനം പ്രചാരണത്തിനിറങ്ങുക.

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫ് കളത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ സര്‍വ അടവുകളും പയറ്റുകയാണ് ഇടതുമുന്നണി. മൂന്നാം ശക്തിയായി സ്വാധീനമുറപ്പിക്കാന്‍ എന്‍ഡിഎയും ശക്തമായി രംഗത്തുവന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു മത്സരം കടുത്തു. യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപി മുന്നണിക്കും ഈ തെരഞ്ഞെടുപ്പ് നിലനില്പിന്റെ പ്രശ്‌നം കൂടിയാണ്.

പരസ്യ പ്രചാരണം ഇന്നു സമാപിക്കുന്നതോടെ ഒരു ദിവസം സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ട് ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരിക്കും. ഇതിനിടെ മുന്നണികള്‍ കണക്കെടുപ്പും അവലോകനവും നടത്തുന്നുണ്ട്. കൊട്ടിക്കലാശം ഒഴിവാക്കാന്‍ മലപ്പുറംപോലുള്ള ചില സ്ഥലങ്ങളില്‍ ധാരണയായിട്ടുണ്ട്. എങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് വിപുലമായി ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പരസ്യ പ്രചാരണ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയകക്ഷികളുടെ സഹകരണം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പരസ്യപ്രചാരണ സമയപരിധിക്കു ശേഷം ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രചാരണ സ്വഭാവമുളള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts