ഇരിട്ടി: ഇരിട്ടി പുതിയ സ്റ്റാൻഡിലെ മുസ്ലിംലീഗ് ഓഫീസ് കെട്ടിടത്തിനുള്ളില്‍ ഉഗ്രശേഷിയുള്ള ബോംബ് സ്ഫോടനം നടന്നതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതം. സയന്റിഫിക് വിദ്ഗധര്‍ ഇന്നെത്തും. സ്ഫോടനം നടന്ന ബോംബ് ഏത് തരത്തിലുള്ളതാണെന്ന് കണ്ടെത്താനാണ് സയന്റിഫിക് വിദഗ്ധര്‍ എത്തുന്നതെന്ന് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു.
ബോംബ് സ്ക്വാഡിന് ഏതുതരം ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിക്കാനാവാത്തതിനാലാണ് സയന്റിഫിക് വിദഗ്ധരെ പോലീസ് ആവശ്യപ്പെട്ടത്. ഐസ്ക്രീം ബോംബാണ് പൊട്ടിയെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലീഗ് ഓഫീസിന്റെ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്ന് നാടന്‍ ബോംബുകളും മൂന്ന് വടിവാളും ആറ് ഇരുമ്പു ദണ്ഡുകളും രണ്ട് പട്ടിക കഷ്ണങ്ങളും പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.
ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ സ്ഫോടനം നടന്നത് ലീഗ് ഓഫീസ് കെട്ടിടമായ സിഎച്ച് സൗധത്തില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നഗരത്തെ നടുക്കിയ വൻ സ്ഫോടനം നടന്നത്. ഇരിട്ടി പുതിയ സ്റ്റാൻഡിനു സമീപത്തെ മൂന്നുനില കെട്ടിടത്തില്‍ ആയിരുന്നു സ്ഫോടനം.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ഇരിട്ടി സിഐ രാജീവന് വലിയവളപ്പിലാണ് കേസന്വേഷിക്കുന്നത്. സയന്റിഫിക് വിദഗ്ധര്‍ വരേണ്ടതിനാല്‍ പോലീസ് കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ഓഫീസില്‍ നിന്ന് ബോംബ് പൊട്ടിയിട്ടില്ലെന്നും സിപിഎം- പോലീസ് ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എയും യുഡിഎഫും ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഓഫീസില്‍ നടന്ന സ്ഫോടനത്തെ വഴി തിരിച്ച് വിടാന്‍ ലീഗ് നേതാക്കള്‍ വ്യാജ പ്രസ്താവന നടത്തുന്നതായും അന്വേഷണം നടത്തി പോലീസ് പ്രതികളെ കണ്ടെത്തണമെന്ന് സിപിഎം ഏരിയാ കമ്മറ്റിയും ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടു.