കെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രിയുടെ പാര്‍ട്ടിക്കും യൂണിയന്‍; എംപാനല്‍ ജീവനക്കാരെയും പുതിയ യൂണിയന്‍ ലക്ഷ്യമിടുന്നു

ktm-ksrtcജിബിന്‍ കുര്യന്‍

കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രിയുടെ പാര്‍ട്ടിക്കും യൂണിയന്‍. എന്‍സിപിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടി എംപ്ലോയീസ് ഫെഡറേഷന്‍ (എന്‍എല്‍സി) എന്ന പേരിലാണ് യൂണിയന്‍ രൂപീകൃതമായിരിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 14 ജില്ലകളിലും ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കുന്ന നടപടികളും നടന്നു വരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഇന്നലെ കോട്ടയം റെസ്റ്റ് ഹൗസില്‍ എന്‍സിപിയുടെ തൊഴിലാളി വിഭാഗമായ നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരന്‍ അധ്യക്ഷതയില്‍ ചേര്‍ന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ് രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തത്.

മാറിമാറി വരുന്ന സര്‍ക്കാരുകളില്‍ ഘടകകക്ഷികള്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ആ പാര്‍ട്ടിയുടെ യൂണിയന്‍ രൂപീകരിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഈ സംഘടനകള്‍ മറ്റും യൂണിയനുകളില്‍ ലയിക്കുകയും പിരിച്ചുവിടുകയും ചെയ്യുകയാണ് പതിവ്. ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായപ്പോള്‍ ഡ്രൈവര്‍മാര്‍ക്കു മാത്രമായി യൂണിയന്‍ രൂപീകരിച്ചിരുന്നു. നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ യൂണിയന്‍ രൂപീകരിച്ചിരുന്നത്. മാത്യു ടി. തോമസ് മന്ത്രിയായപ്പോഴും ഇതേ രിതീയില്‍ ജനതാദള്‍ യൂണിയന്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതിനു കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല.

നിലവില്‍ കെഎസ്ആര്‍ടിസിയിലെ ഏറ്റവും വലിയ യൂണിയന്‍ പ്രിന്‍സിപ്പല്‍ ബാര്‍ഗൈനിംഗ് ഏജന്റും കെഎസ്ആര്‍ടി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ആണ്. കഴിഞ്ഞ മാസം നടന്ന റഫറണ്ടത്തില്‍ 48.52 ശതമാനം പിന്തുണ യൂണിയനു ലഭിച്ചിരുന്നു. ഐഎന്‍ടിയുസി യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയും ഒരുമിച്ച് ഒരു ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ എന്ന ഫഌറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്.എഐടിയുസി, ബിഎംഎസ് എന്നീ സംഘടനകളും ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന സ്വതന്ത്ര സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍സിപിക്ക് ഗതാഗത വകുപ്പ് ലഭിച്ചതോടെ നിലവില്‍ ഒരു യൂണിയനിലും ഉള്‍പ്പെടാത്ത ജീവനക്കാരും എപ്പോഴും ഭരണപക്ഷത്തോടു അനുഭാവം പ്രകടപ്പിക്കുന്ന ചില ജോലിക്കാരുമാണ് എന്‍സിപിയുടെ പുതിയ യൂണിയനില്‍ ചേര്‍ന്നിരിക്കുന്നത്.

സംസ്ഥാനമൊട്ടാകെയുള്ള എംപാനല്‍ ജീവനക്കാരെയും എന്‍സിപിയുടെ പുതിയ യൂണിയന്‍ ലക്ഷ്യമിടുന്നുണ്ട്. വേതന വര്‍ധനവ്, സ്ഥിരപ്പെടുത്തല്‍ തുടങ്ങിയവ ലക്ഷ്യം വച്ചാണ് എംപാനലുകാര്‍ എന്‍സിപി യൂണിയനിലേക്ക് അടുക്കുന്നത്. ഭരണപക്ഷത്തെ പ്രമുഖ യൂണിയന്‍ ചില കാര്യങ്ങളില്‍ അടുത്തനാളില്‍ മന്ത്രിയുമായി ഇടഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂണിയന്‍ രൂപീകരണമെന്നും പറയപ്പെടുന്നു. എന്നാല്‍ യൂണിയന്‍ രൂപീകരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അതൊന്നും തങ്ങളുടെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നുമാണ് മറ്റു യൂണിയനുകള്‍ പറയുന്നത്.

Related posts