കേരള സംസ്ഥാനത്തിനൊപ്പം അറയ്ക്കല്‍ വില്ലേജ് ഓഫീസിനും ഇന്ന് ഷഷ്ടിപൂര്‍ത്തി

klm-village-officeഅഞ്ചല്‍: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ അറയ്ക്കല്‍ വില്ലേജ് ഓഫീസ് രൂപീകൃതമായിട്ട് ഇന്ന് 60 വര്‍ഷം പൂര്‍ത്തിയാകുന്നു. കേരള സംസ്ഥാനം രൂപീകൃതമായ 1956 നവംബര്‍ ഒന്നിനാണ് അറയ്ക്കല്‍ വില്ലേജ് ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചത്. അറയ്ക്കല്‍ കേന്ദ്രീകരിച്ച് രൂപീകൃതമായ പുതിയ വില്ലേജ് ഓഫീസ് തടിക്കാട് വായനശാലയുടെ ഒരു ഭാഗത്താണ് ആദ്യകാലത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

വായനശാലയുടേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം ഒരേ കെട്ടിടത്തിലായതിനാല്‍ നാട്ടുകാര്‍ക്കും ജീവനക്കാര്‍ക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടായി. പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരുവര്‍ഷത്തിനുശേഷം നാട്ടുകാരുടെ സഹകരണത്തോടെ വായനശാല തടിക്കാട് ഗവ. എല്‍പിഎസിന് സമീപത്തേക്ക് മാറ്റി. തുടര്‍ന്ന് കെട്ടിടം വില്ലേജ് ഓഫീസിനുവേണ്ടി പൂര്‍ണമായി വിട്ടുകൊടുക്കുകയായിരുന്നു.
അരനൂറ്റാണ്ടിലധികം ഇവിടെ പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസ് 2009 ജൂണിലാണ് ഇതിന് സമീപത്തായി നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍ പുരോഗമിക്കുമ്പോഴും സമീപത്തെ പഴയ കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്.

അറ്റകുറ്റപണികള്‍ നടത്തിയെടുത്താല്‍ ഇത് പഴയരീതിയില്‍ മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയും. ഒന്‍പത് പതിറ്റാണ്ടോളം പഴക്കമുള്ള പഴയ വില്ലേജ് ഓഫീസ് കെട്ടിടം അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് മാത്രമാണ് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട വലിയ പോരായ്മ. ഏകദേശം 1735 ഹെക്ടര്‍ 68 ആര്‍ 22 ച.മീറ്ററാണ് വില്ലേജിന്റെ വിസ്തീര്‍ണ്ണം. 2011 ലെ കണക്കുകള്‍ പ്രകാരം 85 ഹെക്ടര്‍ 61 ആര്‍സ് 76 ച.മീറ്റര്‍ പുറമ്പോക്ക് ഭൂമിയും, 23 ഹെക്ടര്‍ 76 ആര്‍ 12 ച.മീ തരിശുമാണെന്നാണ് കണക്കുകളിലുള്ളത്. ആകെ 4800-ഓളം വീടുകളിലായി 9012-ഓളം പുരുഷ•ാരും 10036 സ്ത്രീകളും താമസക്കാരായുണ്ട്.

അറയ്ക്കല്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ നാളിതുവരെയായി 37 വില്ലേജ് ഓഫീസര്‍മാരാണ് ഇവിടെ സേവനം അനുഷ്ടിച്ചിട്ടുള്ളതെങ്കിലും 14-ാമത്തെ വില്ലേജ് ഓഫീസറായിരുന്ന എന്‍ ബാലകൃഷ്ണപിള്ളയുടേത് മുതലുള്ള വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. എംഎം അഷ്‌റഫാണ് നിലവില്‍ അറയ്ക്കല്‍ വില്ലേജ് ഓഫീസര്‍. വില്ലേജ് ഓഫീസിനുപുറമെ ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വിഭജിച്ച് അറയ്ക്കല്‍ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനും പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.

ആസ്ഥാന ഓഫീസ് കെട്ടിടം എവിടെയായിരിക്കണമെന്നതുള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ നിലവിലുണ്ടായിരുന്ന ഇവിടെ അധികം വൈകാതെ അറയ്ക്കല്‍ ഗ്രാമപഞ്ചായത്തും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.  മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേരളപിറവിയുടെ 60-ാം വാര്‍ഷികാഘോഷം വിപുലമായി നടത്തുമ്പോള്‍ പ്രദേശവാസികളായ ജനപ്രതിനിധികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ഓര്‍മകളില്‍ നിന്നും ഈ വില്ലേജ് ഓഫീസിന്റെ പിറവിയും മാഞ്ഞുപോയി. അതിനാല്‍തന്നെ അറയ്ക്കല്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ഇന്നും സാധാരണനിലയില്‍ പുരോഗമിക്കുന്നു.

Related posts