ജിഷവധം വീണ്ടും വിവാദങ്ങളിലേക്ക്; ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍

jishaകൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് അമിറുള്‍ ഇസ്‌ലാം അല്ലെന്ന വാദവുമായി  അമീറുളിന്റെ സഹോദരന്‍ ബദറുള്‍ ഇസ്‌ലാം ഇന്നലെ  രംഗത്തെത്തിയതോടെ കേസ് വീണ്ടും വിവാദങ്ങളിലേക്ക്. ജിഷയെ കൊന്നത് അമിറുള്‍ ഇസ്‌ലാം ഒറ്റയ്ക്കാണെന്ന് പോലീസ് വിശദീകരിക്കുന്ന സാഹചര്യത്തില്‍ ബദറുളിന്റെ ഈ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അമീറുളിന്റെ സുഹൃത്തായ അനാറുള്‍ ഇസ്‌ലാമാണ് കൊലനടത്തിയതെന്നും ആ സമയത്ത് അമീറുള്‍ ഒപ്പമുണ്ടായിരുന്നുവെന്നുമുള്ള വാദമാണു ബദറുള്‍  ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. അമീറുള്‍ നിരപരാധിയാണെന്നാണ് തന്നോടു പറഞ്ഞിട്ടുള്ളതെന്നു പ്രതിഭാഗം അഭിഭാഷകന്‍ പി. രാജനും പറയുന്നു.

കുറ്റപത്രത്തിന്റെ പകര്‍പ്പു ലഭിച്ചശേഷം മാത്രമേ അന്വേഷണസംഘം ഏതുതരത്തിലാണ് ഇത്തരം ഒരു കണെ്ടത്തലിലേക്ക് എത്തിയതെന്നു പറയാന്‍ കഴിയൂവെന്നും  അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇതിനു കടകവിരുദ്ധമായ കണെ്ടത്തലാണു പോലീസ് നടത്തിയത്. കൃത്യത്തില്‍ അമീറുളിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണെ്ടന്നും സമഗ്ര അന്വേഷണം നടത്തി പഴുതുകള്‍ അടച്ച കുറ്റപത്രമാണു സമര്‍പ്പിച്ചിരിക്കുന്നതെന്നുമാണു പോലീസ് പറയുന്നത്.

കുറ്റപത്രത്തിലെ പുറത്തുവന്നിട്ടുള്ള വിശദാംശങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ സംശയങ്ങള്‍ പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണു നല്‍കിയിരിക്കുന്നതെന്നു പോലീസ് പറയുമ്പോള്‍ത്തന്നെ കൃത്യത്തിനു ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും കൊലപാതകസമയത്ത് അമീറുള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണെ്ടത്താന്‍ കഴിയാതെ പോയതും ജിഷയുടെ വീട്ടില്‍ കണെ്ടത്തിയ വിരലടയാളം സംബന്ധിച്ച അവ്യക്തതയും അനാറുളിന്റെ പങ്കാളിത്തം സംബന്ധിച്ച ദുരൂഹതകളുമൊക്കെ വിചാരണവേളയില്‍ ഏതു തരത്തിലാണു പ്രതിഭാഗം പ്രയോജനപ്പെടുത്തുകയെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്.

എന്നാല്‍, കൃത്യം നടത്തുമ്പോള്‍  അമീറുളിനൊപ്പം അനാറുള്‍ എന്നയാള്‍കൂടി ഉണ്ടായിരുന്നുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി എറണാകുളം റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. അനാറുള്‍ എന്നൊരു സുഹൃത്ത് പ്രതിക്കില്ല. ജിഷയും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായതായുള്ള തെളിവുകളൊന്നും  പോലീസിനു ലഭിച്ചിട്ടില്ലെന്ന വാദവും അദ്ദേഹം നിരത്തി. എന്നാല്‍, ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് അമീറുളിന്റെ സഹോദരന്‍ പറയുന്നത്. അമീറുളിനു  കൊലപാതകത്തില്‍ പങ്കില്ലെന്നു ബദറുള്‍ അവകാശപ്പെടുന്നു. അമീറുളിനു ജിഷയുമായി മുന്‍ പരിചയമില്ല. അനാറുളിനു ജിഷയുടെ കുടുംബത്തോടു മുന്‍വൈരാഗ്യമുണ്ടായിരുന്നു.

ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ജയിലില്‍വച്ചു കണ്ടപ്പോഴും അമീറുള്‍  ആവര്‍ത്തിച്ചു. അനാറുള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ബദറുള്‍  പറയുന്നു.  പെരുമ്പാവൂര്‍ വല്ലത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ് അമീറുളിന്റെ ജ്യേഷ്ഠ സഹോദരനായ ബദറുള്‍.  കൃത്യം നടത്തിയശേഷം മുങ്ങിയ അനാറുളിനെ തേടി പോലീസ് അന്വേഷണം നടത്തിയതായും അയാളെ കണെ്ടത്താന്‍ കഴിയാതായതോടെ അമീറുളിനെ പ്രതിയാക്കി കുറ്റപത്രം നല്‍കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ വാദമുയരുന്നത്.

അമീറുള്‍ അറസ്റ്റിലായി ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇയാളുടെ ഒരു സുഹൃത്തിനായി കേരളത്തിനു പുറത്ത് പോലീസ് അന്വേഷണം  വ്യാപകമാക്കിയിരുന്നു.   പക്ഷേ, ഈ കഥ അമീറുള്‍ കേസില്‍നിന്നു രക്ഷപ്പെടാതിരിക്കാന്‍ കെട്ടിച്ചമച്ചതായിരുന്നതെന്നാണ് ഇപ്പോള്‍ അന്വേഷണസംഘം പറയുന്നത്. അമീറുള്‍തന്നെയാണ് കൃത്യം ചെയ്തതെന്നു ജിഷയുടെ മാതാവും സഹോദരി ദീപയും ആവര്‍ത്തിക്കുന്നു. അന്വേഷണം ശരിയായ ദിശയിലാണു നടന്നതെന്നും അവര്‍ വിശ്വസിക്കുന്നു. അമീറുളിനെ  പരിചയമില്ലെന്ന മുന്‍ നിലപാടു മാറ്റി അയാള്‍ക്കു തന്റെ മകളോടു വൈരമുണ്ടായിരുന്നെന്നും മുമ്പ് വഴക്കുണ്ടായിട്ടുണെ്ടന്നും രാജേശ്വരി ഇടയ്ക്ക് വെളിപ്പെടുത്തിയതും ചര്‍ച്ചയായിട്ടുണ്ട്.

Related posts