തകര്‍ച്ചയിലായ വീട്ടില്‍ ദുരിത ജീവിതവുമായി വൃദ്ധ ദമ്പതികള്‍

ekm-oldmanകിഴക്കമ്പലം: മേല്‍ക്കൂര തകര്‍ന്ന് ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടില്‍ മക്കളും ബന്ധുക്കളും തിരിഞ്ഞുനോക്കാതെ വൃദ്ധ ദമ്പതികള്‍ നരകയാതനയില്‍. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് കാനാമ്പുറം കാരിക്കുഴി വീട്ടില്‍ ചാത്തന്‍ (90), ഭാര്യ കൊച്ചുകുറുമ്പ (80) എന്നിവരാണ് വാര്‍ദ്ധക്യ സഹജമായ അവശതയെ തുടര്‍ന്നു ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയില്‍ കഴിയുന്നത്.

കിടപ്പിലായ ചാത്തനെ ശുശ്രൂഷിച്ചിരുന്ന കൊച്ചുകുറുമ്പയുടെ കാലില്‍ നീര് വന്നതോടെ അവരും കിടപ്പിലാവുകയായിരുന്നു. പിന്നീട് ഭക്ഷണം പാകം ചെയ്തുകഴിക്കുന്നതിനോ മറ്റോ ഇവര്‍ക്ക് കഴിയാതിരുന്നതാണ് കൂടുതല്‍ ദുരിതത്തിലേക്ക് ഈ ദമ്പതികളെ എത്തിച്ചത്. തൊഴുത്തിനേക്കാള്‍ വൃത്തിഹീനമായ അവസ്ഥയില്‍ വിസര്‍ജ്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ മുറിയിലാണ് ഇവരുടെ താമസം. വല്ലപ്പോഴും സമീപവാസികള്‍ എത്തിച്ചു കൊടുക്കുന്ന കഞ്ഞി മാത്രാണ് ഇവര്‍ക്ക് ഭക്ഷണം.

ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ഇളകിപ്പോയ നിലയിലായതിനാല്‍ ഇടയ്ക്കിടെ മുറികളിലേയ്ക്ക് ഓടുകള്‍ പൊട്ടിവീഴുന്നതും പതിവാണ്. ഇവരുടെ ആറുമക്കളില്‍ ഒരു പെണ്ണും ഏകമകനും നേരത്തെ മരണപ്പെട്ടിരിരുന്നു. ശേഷിക്കുന്ന നാലുപെണ്‍മക്കളും സമീപത്തു തന്നെയാണ് താമസവും. ആകെയുണ്ടായിരുന്ന 70 സെന്റ് സ്ഥലത്തില്‍ ഇവര്‍ താമസിക്കുന്ന അഞ്ച് സെന്റ് ഒഴികെ ബാക്കിയെല്ലാം മക്കള്‍ക്കായി ഭാഗിച്ചുകൊടുത്തു.

എന്നാല്‍ ഇവരാരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഈ വൃദ്ധദമ്പതികള്‍ പറയുന്നത്. നേരത്തെ കൂലിപ്പണി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്. എന്നാല്‍ പണിയെടുക്കാന്‍ കഴിയാതായതോടെ മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇവര്‍ ജീവിതം തള്ളിനീക്കിയത്.  ട്വന്റി20 യും പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുമാണ് ഇവര്‍ക്കാവശ്യമുള്ള സാമ്പത്തിക സഹായം ഇതുവരെ നല്‍കിയിരുന്നത്.

Related posts