തളരാത്ത മനസുകള്‍ക്കുമുന്നില്‍ രോഗികള്‍ക്കൊരു ‘പുനര്‍ജീവനം”

tvm-rogiസ്വന്തം ലേഖകന്‍
തൃശൂര്‍: നാല്പതു വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ജസ്റ്റിന്‍ ജോസും സഹോദരന്‍ ജോജു ജോസും വാഹനാപകടത്തില്‍ പരിക്കേറ്റു കിടപ്പിലായ അമ്മ മേരിയും കേരള പ്പിറവി ദിനത്തില്‍ തങ്ങളുടെ ഭവനം രോഗികള്‍ക്കായി തുറന്നുകൊടുത്തു. കിടപ്പുരോഗികളേയും വില്‍ചെയറില്‍ കഴിയുന്നവരേയും സംരക്ഷിക്കാനുള്ള കേന്ദ്രമാക്കാന്‍ കുരിയച്ചിറയില്‍ അവര്‍ താമസിക്കുന്ന ഭവനം തന്നെയാണു വിട്ടുകൊടുത്തത്. കിടപ്പുരോഗികളേയും വില്‍ചെയറില്‍ കഴിയുന്നവരും അടക്കം നൂറിലേറെ പേരെ സംരക്ഷിക്കുന്ന ഒല്ലൂരിലെ “പുനര്‍ജീവന്‍’ തറവാടിന്റെ ഭാഗമായി, ഇവരുടെ ഭവനവും.

സ്വന്തം വീടിനെക്കൂടി പരസ്‌നേഹത്തിന്റെ ആലയമാക്കാന്‍ അവര്‍ പുനര്‍ജീവന്റെ നടത്തിപ്പുകാരന്‍ മാത്യൂസ് ചുങ്കത്തിനെയാണ് ഏല്പിച്ചത്. ജന്മനാ തലച്ചോറിലെ ഞരമ്പുകള്‍ക്കു ബാധിച്ച രോഗംമൂലം കിടപ്പുരോഗിയായ ജസ്റ്റിന്‍ ജോസിനെ അമ്മ മേരിയും മകന്‍ ജോജു ജോസും ചേര്‍ന്നാണു സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നത്. രണ്ടു മാസംമുമ്പ് രാവിലെ കുരിയച്ചിറ പള്ളിയിലേക്കു കുര്‍ബാനയ്ക്കു പോകുന്നതിനിടെ മേരിയെ കാറിടിച്ചുവീഴ്ത്തി. കാലൊടിഞ്ഞും ഗുരുതരമായ പരിക്കേറ്റും മേരിയും കിടപ്പിലായി. രണ്ടു പേരേയും സംരക്ഷിക്കാനും പരിചരിക്കാനും ജോജു ജോസ് ക്ലേശിച്ചു.

അങ്ങനെയിരിക്കേയാണ് പഴയ ചങ്ങാതിയായ മാത്യൂസ് ചുങ്കത്തിനെ കണ്ടുമുട്ടിയത്. മാത്യൂസ് ഇത്തരത്തിലുള്ള നൂറിലേറെ പരിചരിക്കുന്നുണ്ടെന്നു മനസിലാക്കി. ജോജുവിന്റെ മനസില്‍ പുതിയൊരു പ്രകാശം പകര്‍ന്ന അറിവായിരുന്നു അത്. പരസഹായമില്ലാതെ ജീവിക്കാനാകാത്ത ഇക്കൂട്ടര്‍ക്കായി തന്റെ വീടുകൂടി സമര്‍പ്പിക്കണമെന്ന ആശയം മനസിലുദിച്ചു. അമ്മയും മറ്റുമായി കൂടിയാലോചിച്ചു. എല്ലാവര്‍ക്കും സമ്മതം. ഒല്ലൂരിലെ പുനര്‍ജനിയിലെ സ്ഥലപരിമിതി മൂലം കൂടുതല്‍ പേര്‍ക്കു ശുശ്രൂഷ നല്‍കാനാകാത്ത അവസ്ഥയിലായിരുന്ന മാത്യൂസിനോട് തങ്ങളുടെ ഭവനംകൂടി പുനര്‍ജനിയുടെ ഭാഗമാക്കണമെന്ന് അഭ്യര്‍ഥിച്ചു.

നിരാലംബരായ രോഗികള്‍ക്കു തുണയേകുന്ന ആ കുടുംബത്തിന്റെ തീരുമാനം കേരളപ്പിറവി ദിനമായ ഇന്നലെ നടപ്പായി. കുരിയച്ചിറയിലെ അവരുടെ ഭവനത്തില്‍ നടന്ന സ്‌നേഹ കൂട്ടായ്മയില്‍ കുരിയച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ വികാരി ഫാ. വര്‍ഗീസ് കരിപ്പേരി ആശീര്‍വാദം നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജേക്കബ് പുലിക്കോട്ടില്‍ അധ്യക്ഷനായി. അതിജീവന സ്‌നേഹ യോഗ പരിശീലകനായ ഫ്രാന്‍സീസ് അസീസി സാന്ത്വന സന്ദേശം നല്‍കി. പുനര്‍ജീവന്‍ ഡയറക്ടര്‍ മാത്യൂസ് ചുങ്കത്ത് നന്ദി പറഞ്ഞു, പുനര്‍ജീവന്‍ കുടുംബാംഗങ്ങള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളുടേയും ജപമാലകളുടേയും പ്രദര്‍ശനവും കുരിയച്ചിറയിലെ പുനര്‍ജീവന്‍ തറവാട്ടില്‍ ഒരുക്കിയിട്ടുണ്ട്.

Related posts