നെല്‍കര്‍ഷക സബ്‌സിഡി; കുട്ടനാടന്‍ അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്കു തിരിച്ചടിയാകുന്നു

alp-nelluതിരുവല്ല: നെല്‍കര്‍ഷകര്‍ക്കുള്ള സബ്‌സിഡി നാമമാത്ര കര്‍ഷകര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ മുന്‍ സര്‍ക്കാര്‍ ഉത്തരവ് കുട്ടനാടന്‍ അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്കു തിരിച്ചടിയാകുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായാണ് കാര്‍ഷിക വികസനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നത്. ഇതിനാല്‍ സബ്‌സിഡി ലഭ്യമാക്കുന്നത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ്. അഞ്ച് ഏക്കര്‍വരെ കൃഷി ചെയ്യുന്നവരെ ചെറുകിട കര്‍ഷകരായും രണ്ടര ഏക്കര്‍വരെ കൃഷി ചെയ്യുന്നവരെ നാമമാത്രമായ കര്‍ഷകരുമായാണ് പരിഗണിച്ചുവരുന്നത്.  ഈ വിധത്തില്‍ മുമ്പ് ചെറുകിട കര്‍ഷകരും നാമാത്ര കര്‍ഷകരും വിവിധ പദ്ധതികളില്‍ കാര്‍ഷിക സബ്‌സിഡിക്ക് അര്‍ഹരായിരുന്നു.

വിത്ത് വളം വൈദ്യുതി എന്നിങ്ങനെ വിവിധ പദ്ധതികളിലുള്ള സബ്‌സിഡികള്‍ ഒന്നിച്ച് പാടശേഖര സമിതികളിലൂടെ കര്‍ഷകരിലെത്തിക്കുന്ന നിലയാണ് തുടര്‍ന്നു വന്നിരുന്നത്. ഇതു പ്രകാരം പല പാടശേഖര സമിതികള്‍ക്കും വിത്തിനിത്തില്‍ നൂറു ശതമാനം വരെ സബ്‌സിഡി ലഭിച്ചിരുന്നതായും കര്‍ഷകര്‍ പറയുന്നു. ഏക്കര്‍ ഒന്നിന് 40 കിലോ വിത്താണ് ശരാശരി വേണ്ടത്. ഒരു കിലോ വിത്തിന് ഏകദേശം 50 രൂപ വില വരും.  തദ്ദേശസ്വയംഭരണ വകുപ്പാണ് നെല്‍കര്‍ഷകര്‍ക്ക് സബ്‌സിഡി പരിമിതപ്പെടുത്തുന്ന ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്. സബ്‌സിഡി അനുവദിക്കുന്നത് ഇനിമേല്‍ ഏതെങ്കിലും ഒരു പദ്ധതിയില്‍ മാത്രമായിരിക്കുമെന്നും ഒരു സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് മറ്റൊരു പദ്ധതിയില്‍ സബ്‌സിഡി ലഭ്യമാകില്ലെന്നും സ്വയംഭരണവകുപ്പ് ഉത്തരവില്‍ പറയുന്നു.

വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കൃഷിയിടങ്ങള്‍ പുല്ലുകയറി കൃഷി യോഗ്യമല്ലാതെ ആയിരിക്കുകയാണ്. വാച്ചാലുകളോ വരമ്പുകളോ വേണ്ടത്ര കൃഷിക്ക് ഉപയുക്തമായ നിലയിലുമല്ല. ഈ തരിശു നിലങ്ങളില്‍ കൃഷിയിറക്കാന്‍ മുടക്കുമുതല്‍ കൂടുതലായി വേണ്ടിവരും. എന്നാല്‍, ഈ കാര്‍ഷിക മേഖലയിലെ മറ്റ് സബ്‌സിഡികളും സര്‍ക്കാര്‍ നെല്ല് സംഭരണവുമാണ് കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്കു ആകര്‍ഷിച്ചു വന്നിരുന്നത്. കീടനാശിനി വളം എന്നിവയുടെ വില വര്‍ധനയും അമിതമായ കൂലിചെലവും കര്‍ഷകരെ ഈ മേഖലയില്‍നിന്നും പിന്തിരിപ്പിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ നിലനിന്നിരുന്ന വിവിധ പദ്ധതികളിലെ സബ്‌സിഡിയാണ് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നതും അവശേഷിക്കുന്ന കര്‍ഷകരെ ഈ രംഗത്തു നില്‍ക്കുന്നതിനെ പ്രേരണയായിട്ടുള്ളതും. എന്നാല്‍, ഈ സബ്‌സിഡി നാമമാത്രകര്‍ഷകര്‍ക്ക് ഏതെങ്കിലും ഒരു പദ്ധതിയില്‍ മാത്രമായി പരിമിതിപ്പെടുത്തുന്നതോടെ കാര്‍ഷിക മേഖലയ്ക്ക് വന്‍തിരിച്ചടിയാകും ഉണ്ടാകുകയെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts