പിബിആര്‍ പിള്ളയുടെ മരണം; വിടപറഞ്ഞതു കേരള രാഷ്ട്രീയത്തിലെ ‘നിഷേധിയായ” സോഷ്യലിസ്റ്റ് നേതാവ്

ktm-prbഏറ്റുമാനൂര്‍: വിടപറഞ്ഞതു കേരള രാഷ്ട്രീയത്തിലെ നിഷേധിയായ സോഷ്യലിസ്റ്റ് നേതാവ്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച പിബിആര്‍ പിള്ള ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ശരിയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ക്കായി ഏതറ്റംവരെ പോകാനും എങ്ങനെയൊക്കെയും പ്രതികരിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. പിബിആര്‍ പിള്ള നിയമസഭയില്‍ ശ്രദ്ധേയമായ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. ഇതിനൊന്നും നിയമസഭയില്‍ അധികം ആള്‍ബലമൊന്നുമില്ലായിരുന്നുതാനും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയതിന് അറസ്റ്റിലായി.

നടപടി നേരിട്ടു. നയപ്രഖ്യാപന പ്രസംഗം മലയാളത്തില്‍ വേണമെന്നതായിരുന്നു ആവശ്യം. ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു. പിറ്റേവര്‍ഷം മുതല്‍ നയപ്രഖ്യാപനത്തിന്റെ മലയാളം പരിഭാഷയുംകൂടി ലഭ്യമായി.ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കായി അയവില്ലാത്ത സമീപനം സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രതിഷേധങ്ങളില്‍ അതിരുകടന്ന സംഭവങ്ങള്‍ പലതുണ്ടായി. വിമര്‍ശനങ്ങളും. പക്ഷേ, അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല.അടിയന്തരാവസ്ഥയ്ക്കിടെ ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാട്ടി സര്‍വരെയും ഞെട്ടിച്ചു. ഇന്ദിരാഗാന്ധി കോട്ടയത്തെത്തിയപ്പോഴാണു പിബിആറിന്റെ നേതൃത്വത്തില്‍ ഒരുസംഘം കരിങ്കൊടിയുമായി ചാടിവീണത്.

അതിന്റെ പേരില്‍ പോലീസിന്റെ കൊടിയ പീഡനമുണ്ടായി. ഇതിന്റെ അവശതയുമായി 1977-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മുന്നണി സംസ്ഥാനം തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു നേടിയ ഈ വിജയം മധുരപ്രതികാരമായി.1970-ലും 77 ലുമാണ് ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച് എംഎല്‍എ ആയത്. 70-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു മുന്‍ എംഎല്‍എമാരായ എം.എം. ജോസഫ്, ജോര്‍ജ് ജോസഫ് പൊടിപാറ എന്നിവരെ തോല്‍പ്പിച്ചാണ് അന്ന് എംഎല്‍എ ആയത്. 5041 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. 77-ല്‍ ജനതാമുന്നണി സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസിലെ എം.സി. ഏബ്രഹാം ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി.

1980-ല്‍ കോട്ടയത്തുനിന്നും ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ഒടുവിലത്തെ തെരഞ്ഞെടുപ്പു മത്സരം. 2004 വരെ അങ്ങനെ തുടര്‍ന്നു. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചത് ഈ സോഷ്യലിസ്റ്റ് പോരാളിക്ക് ഉള്‍ക്കൊള്ളാനായില്ല. പിന്നെ അദ്ദേഹത്തെ ആരും രാഷ്ട്രീയവേദികളില്‍ കണ്ടിട്ടില്ല.ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനു ശേഷം ഒരു പതിറ്റാണ്ടോളം നീണ്ട മൗനജീവിതം. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ അദ്ദേഹം വിടചൊല്ലിയിരിക്കുന്നു.

Related posts