ഫാസ്റ്റ്ഫുഡ് പ്രണയവും രോഗസാധ്യതയും

foodഫാസ്റ്റ് ഫുഡ് വാങ്ങി ഇടനേരങ്ങളില്‍ കഴിക്കാന്‍ കുട്ടികള്‍ക്കു കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കള്‍ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തില്‍ നിന്നു പോഷകങ്ങള്‍ കിട്ടുന്നില്ല.

ക്രോസ് കണ്ടാമിനേഷന്‍ ഒഴിവാക്കണം

ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ കൈയില്‍നിന്നു മാലിന്യങ്ങള്‍ ഭക്ഷണത്തില്‍ കലരാം (കണ്ടാമിനേഷന്‍). അടുക്കളയില്‍ മറ്റെന്തെങ്കിലും ജോലി ചെയ്ത ശേഷമോ മാംസാഹാരം കൈകാര്യം ചെയ്തശേഷമോ കൈകഴുകാതെ ഫാസ്റ്റ്ഫുഡ് കൈകാര്യം ചെയ്താല്‍ സൂക്ഷ്മാണുക്കള്‍ അതിലെത്താം. അതാണ് ക്രോസ് കണ്ടാമിനേഷന്‍. ചിലപ്പോള്‍ ചിക്കന്‍ മുറിച്ച ബോര്‍ഡില്‍ തന്നെയാകും പച്ചക്കറികളും മുറിക്കുന്നത്. ഷവര്‍മ പോലെയുള്ള വിഭവങ്ങള്‍ക്കു വേണ്ട കാബേജും ചിലപ്പോള്‍ മുറിക്കുന്നതു ചിക്കന്‍ മുറിച്ചുവച്ച അതേ പാത്രത്തിലായിരിക്കും. അങ്ങനെയും കണ്ടാമിനേഷന്‍ വരാം. അതുപോലെ തന്നെ പാകം ചെയ്തതും അരിഞ്ഞതുമായ വിഭവങ്ങള്‍ ഫ്രിഡ്ജില്‍ ചേര്‍ത്തുവയ്ക്കുമ്പോഴും ഒന്നിലെ മൈക്രോ ബാക്ടീരിയ മറ്റേതിലേക്കു പകരാം. ഇതും ക്രോസ് കണ്ടാമിനേഷന്‍ തന്നെ. ഇറച്ചിയില്‍ സ്പര്‍ശിച്ച ശേഷം പച്ചക്കറി എടുക്കുമ്പോഴും ഇതു സംഭവിക്കാം.

കൈ കഴുകണം, വിളമ്പുന്നവരും

പലപ്പോഴും വിളമ്പുന്നവര്‍ തന്നെയാകും വേസ്റ്റും എടുക്കുന്നത്. അപ്പോള്‍ വേസ്‌റ്റെടുത്ത ശേഷം സോപ്പിട്ടു കഴുകാതെ വിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഫാസ്റ്റ്ഫുഡ് വിഭവങ്ങളില്‍ മാലിന്യങ്ങള്‍ കടന്നുകൂടാനിടയുണ്ട്.

ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ടോയ്‌ലറ്റില്‍ പോയ ശേഷം കൈ സോപ്പിട്ടു കഴുകിയില്ലെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമല്ലാതെയാകാം. മൂക്കു ചീറ്റിയ ശേഷവും മറ്റു ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ച ശേഷവും കൈ സോപ്പിട്ടു കഴുകാതെ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതും അപകടം. അതിനാല്‍ കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു റസ്റ്ററന്റ് തൊഴിലാളികള്‍ക്കു ഫലപ്രദമായ ബോധവത്കരണ ക്ലാസുകള്‍ നല്കണം.

ബ്രോയിലര്‍ ചിക്കന്‍ അപകടം

ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടമാണ് വെറ്ററിനറി റസിഡ്യൂ. പെട്ടന്നു തടിവയ്ക്കാന്‍ കോഴിക്കു നല്കുന്ന ഹോര്‍മോണുകള്‍ പിന്നീടു മാംസത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. മൃഗങ്ങള്‍ക്ക് അസുഖം വരാതിരിക്കാന്‍ നല്കുന്ന ആന്റി ബയോട്ടിക്കുകളും മാംസത്തില്‍ അവശേഷിക്കാനിടയുണ്ട്. ഇത്തരം ബ്രോയിലര്‍ ചിക്കന്‍ ശീലമാക്കുന്നവരുടെ ശരീരത്തില്‍ ഹോര്‍മോണ്‍ അടിഞ്ഞുകൂടും. തടി കൂടും. ആണ്‍കുട്ടികള്‍ക്ക് അമിതമായി സ്തനവളര്‍ച്ച ഉണ്ടാകും.

വീട്ടില്‍ തയാറാക്കാം

വീട്ടില്‍ തയാറാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പുറത്തു നിന്നു ഭക്ഷണം വാങ്ങുന്നതു സ്വാഭാവികം. എന്നാല്‍ അത്തരം ഭക്ഷണം സുരക്ഷിതമായിരിക്കണം.
കൊഴുപ്പു കുറയ്ക്കാന്‍ പിസയില്‍ ചീസ് ഒഴിവാക്കാം. പുറത്തു നിന്നു വാങ്ങുന്ന മിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും വീട്ടില്‍ത്തന്നെ തയാറാക്കാനാകും എന്നതാണു വാസ്തവം. പിസ ആരോഗ്യകരമായ രീതിയില്‍ വീട്ടില്‍ തയാറാക്കാനാകും. പിസബേസ് വാങ്ങി അതില്‍ പച്ചക്കറികളും വേവിച്ച ചിക്കനും ചേര്‍ത്ത് നമുക്കു തന്നെ തയാറാക്കാം.

ഫാസ്റ്റ്ഫുഡ് വല്ലപ്പോഴും

ഒരു ഭക്ഷണവും ശീലമാക്കരുത്. അധിക അളവില്‍ കഴിക്കരുത്. വ്യത്യസ്തരുചി അനുഭവിച്ചറിയാന്‍ ഒരു ചെയ്ഞ്ചിനു വേണ്ടി മാസത്തിലൊരിക്കലോ മറ്റോ അല്പം കഴിക്കുന്നതില്‍ തെറ്റില്ല. ഓര്‍ക്കുക, ഇത്തരം വിഭവങ്ങള്‍ വയറു നിറയ്ക്കാന്‍ വേണ്ടിയുള്ളതല്ല. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ അധികവും മൈദയിലാണു തയാറാക്കുന്നത്. ഇത്തരം വിഭവങ്ങള്‍ എന്നും കഴിക്കേണ്ടവയല്ലെന്ന് ഓര്‍ക്കുക. വല്ലപ്പോഴും മാത്രം കഴിക്കാനുള്ളതാണെന്ന് മനസില്‍ വയ്ക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, മീന്‍, മുട്ട തുടങ്ങിയവയാണു ശീലമാക്കേണ്ടത്; എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്്.

സ്കൂളില്‍ ഫാസ്റ്റ്ഫുഡ് വേണ്ട

ഫാസ്റ്റ് ഫുഡ് വാങ്ങി ഇടനേരങ്ങളില്‍ കഴിക്കാന്‍ കുട്ടികള്‍ക്കു കൊടുത്തയയ്ക്കുന്ന ശീലം മാതാപിതാക്കള്‍ ഉപേക്ഷിക്കണം. ഇത്തരം ഭക്ഷണത്തില്‍ നിന്നു പോഷകങ്ങള്‍ കിട്ടുന്നില്ല. ഇടഭക്ഷണം കൊഴുപ്പുകൂടിയവയായതിനാല്‍ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശരിക്കു കഴിക്കാനുമാവില്ല.

ഇടനേരങ്ങളില്‍ കഴിക്കാന്‍ അനുയോജ്യം നട്‌സ് ആണ്. ഏതുതരം നട്‌സ് ആണെങ്കിലും അതില്‍ പ്രോട്ടീനിന്റെ അളവു കൂടുതലാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്‌സ് എല്ലാമുണ്ട്. ഇല കൊണ്ടു തയാറാക്കിയ(മല്ലിയില, പുതിനയില..) ചട്ണി ഉപയോഗിക്കാം. പച്ചക്കറികള്‍ നിറച്ച ബ്രഡ് സാന്‍ഡ്‌വിച്ച് കൊടുത്തയയ്ക്കാം. ഏത്തപ്പഴമോ മറ്റു പഴങ്ങളോ കൊടുത്തയയ്ക്കാം. പഴങ്ങളും സ്വാഭാവിക പഴച്ചാറുകളും കൊടുത്തയയ്ക്കാം. വറുത്ത സാധനങ്ങള്‍, കേക്ക്, പഫ്‌സ്, ഏത്തയ്ക്ക ചിപ്‌സ് എന്നിവയും ഒഴിവാക്കണം.

പതിവായി കഴിക്കരുത്

എണ്ണയില്‍ വറുത്ത വിഭവങ്ങള്‍ പതിവാക്കരുത്. തടി കൂട്ടും. ഫാസ്റ്റ് ഫുഡെന്നോ ജങ്ക് ഫുഡെന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ബേക്കറി വിഭവങ്ങളില്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഇല്ല. ഉരുളക്കിഴങ്ങ് ഫ്രൈ, മെഴുക്കുപുരട്ടി എന്നിവയും പതിവായി കഴിക്കരുത്. ഉരുളക്കിഴങ്ങ് ചേര്‍ത്ത ഫാസ്റ്റ് ഫുഡും ഒഴിവാക്കണം.

വിവരങ്ങള്‍:ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

Related posts