ബെസ്റ്റ് ഫ്രണ്ട് ഭര്‍ത്താവ്; ഷീലു ഏബ്രഹാം

sheelu-abrahamകാരക്ടര്‍ വേഷങ്ങളില്‍ തുടങ്ങിയ ഷീലു ഏബ്രഹാം ഇപ്പോള്‍ നായികാവേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. ഷീ ടാക്‌സിയിലും കനലിലും മംഗ്ലീഷിലുമൊക്കെ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത ഈ ഭരണങ്ങാനംകാരി ഇപ്പോള്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ആടുപുലിയാട്ടത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കുകയാണ്. മറ്റുള്ള അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തമായി വിവാഹശേഷം ഭര്‍ത്താവിന്റെ സമ്പൂര്‍ണ പിന്തുണയുമായി ചലച്ചിത്ര മേഖലയിലെത്തിയ താരമാണ് ഷീലു ഏബ്രഹാം. കുടുംബജീവിതത്തിനു കോട്ടം തട്ടാതെ ചലച്ചിത്രാഭിനയം കൊണ്ടുപോകുന്ന ഷീലു മലയാള സിനിമയിലെ കാരക്ടര്‍ ആര്‍ട്ടിസ്റ്റുകളില്‍ ശ്രദ്ധേയ താരമാകുകയാണ്. ആടുപുലിയാട്ടത്തിന്റെ സെറ്റിലിരുന്ന് സ്ത്രീധനം വായനക്കാര്‍ക്കായി മനസു തുറക്കുകയാണ് ഷീലു ഏബ്രഹാം…ആ വിശേഷങ്ങളിലേക്ക്…

? സിനിമാഭിനയം തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. എങ്കിലും, ഷീലു ഏബ്രഹാം തിരക്കുള്ള അഭിനേത്രിയായി മാറിക്കഴിഞ്ഞല്ലോ

* ശരിയാണ്. ചെറിയൊരു വേഷത്തിലൂടെ 2013 ല്‍ അഭിനയരംഗത്ത് ഹരിശ്രീ കുറിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുമെന്നോ തിരക്കുള്ള നടിയാവുമെന്നോ ഒന്നും മനസില്‍ കരുതിയിരുന്നില്ല. പക്ഷേ, ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി എഴുതപ്പെട്ടതാണല്ലോ. ചെറിയ റോളുകളിലൂടെ തുടങ്ങിയ ചലച്ചിത്ര യാത്ര ഇപ്പോള്‍ ജയറാമേട്ടന്റെ നായികയായി ആടുപുലിയാട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ആദ്യമായി നായികാ വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഞാന്‍.

? സീനിയര്‍ താരങ്ങളുടെ കൂടെ മാത്രം അഭിനയിക്കാന്‍ കഴിഞ്ഞത് നേട്ടമല്ലേ

* തീര്‍ച്ചയായും. മുതിര്‍ന്ന നായകന്മാരുടെ കൂടെയാണ് കൂടുതലായും അഭിനയിച്ചത്. സംവിധായകന്‍ ഫെലിക്‌സ്, ഹസ്ബന്‍ഡ് ഏബ്രഹാമിന്റെ ഫ്രണ്ടാണ്. അങ്ങനെയാണ് വീപ്പിംഗ് ബോയിയില്‍ അഭിനയത്തുടക്കം കുറിക്കുന്നത്. ശ്രീനിവാസന്‍ സാറായിരുന്നു നായകന്‍. പേടിച്ചു പേടിച്ചാണ് ശ്രീനിയേട്ടനൊപ്പം അഭിനയിച്ചത്. പക്ഷേ, അദ്ദേഹം നന്നായി സപ്പോര്‍ട്ട് ചെയ്തു. അഭിനയത്തിന്റെ ബേസിക് എല്ലാം പറഞ്ഞുതന്നത് ശ്രീനിയേട്ടനാണ്. എനിക്ക് അഭിനയത്തിന്റെ ടെക്സ്റ്റ്ബുക്കാണ് അദ്ദേഹം. പിന്നീട് മംഗ്ലീഷില്‍ മമ്മൂക്കയ്‌ക്കൊപ്പം വേഷമിടാന്‍ കഴിഞ്ഞു. ഒമ്പത് സീനുകള്‍ മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു. മമ്മൂക്കയും അഭിനയത്തിന്റെ ഉള്ളറിയാന്‍ ശരിക്കും സഹായിച്ചു. സീനിയര്‍ നായിക കാവ്യാമാധവന്റെ കൂടെ ഷീ ടാക്‌സി ചെയ്യാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. കനല്‍, പുതിയ നിയമം, ഇപ്പോള്‍ ആടുപുലിയാട്ടം- ഓരോ സിനിമയും എന്നിലെ നടിയെ പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു.

? വിവാഹശേഷമാണ് ഷീലു സിനിമയിലെത്തുന്നത്

* കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നതാണ്. മനോരമ ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജില്‍ പടം അടിച്ചുവന്നപ്പോള്‍ കുറെ സിനിമാക്കാര്‍ വിളിച്ചിരുന്നു. പക്ഷേ വളരെ കണ്‍സര്‍വേറ്റിവായ കുടുംബത്തിലെ അംഗമായതുകൊണ്ട് അഭിനയമോഹം ഉള്ളിലൊതുക്കി ഓഫറുകള്‍ നിരസിക്കുകയാണുണ്ടായത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഏബ്രഹാമിന്റെ പ്രൊപ്പോസല്‍ വന്നു. യുഎഇ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഏബ്രഹാമിനെ പരിചയപ്പെടുന്നത്. ഹായ് പറഞ്ഞുകൊണ്ടുള്ള തുടക്കം എങ്ങനെയോ പ്രണയത്തിലെത്തുകയായിരുന്നു. ഒന്നര വര്‍ഷത്തെ ലൗ ട്രാക്കിനുശേഷമാണ് ഞങ്ങളുടെ വിവാഹം. കല്യാണം കഴിഞ്ഞതോടെ വീട്ടുകാര്യങ്ങളുമായി ബിസിയായി. മക്കള്‍ അല്‍പം മുതിര്‍ന്നതോടെ ബോറടിച്ചുതുടങ്ങി. മക്കള്‍ സ്കൂളില്‍ പോയാല്‍ പിന്നെ മുംബൈയിലെ ഫ്‌ളാറ്റില്‍ ഞാന്‍ തനിച്ചായിരിക്കും. നൃത്തത്തിലേക്ക് തിരിച്ചെത്തുന്നത് അങ്ങനെയാണ്. ഏബ്രഹാമിന്റെ നിരന്തരമായ പ്രോത്സാഹനം കൂടിയായപ്പോള്‍ മനസില്‍ അടച്ചുവച്ച സിനിമാഭിനയത്തിന്റെ ചെപ്പു തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

? അമ്മ, ഭാര്യ എന്നീ റോളുകളില്‍ തിളങ്ങുന്ന ഷീലുവിന് സിനിമയെ സജീവമായി കൂടെ കൊണ്ടുപോകാന്‍ കഴിയുമോ

* ഇതെല്ലാം ആറ്റിറ്റിയൂഡിന്റെ പ്രശ്‌നങ്ങളാണ്. സിനിമയും കുടുംബവും രണ്ടല്ല. കുടുംബം എന്റെ ജീവിതമാണ്; സിനിമ എന്റെ പ്രഫഷനും. ചീത്തയാവാന്‍ സിനിമയില്‍ തന്നെ വരണമെന്നുണ്ടോ. ചീത്തയാവണമെന്ന ചിന്ത വച്ചുപുലര്‍ത്തുന്ന സ്ത്രീകള്‍ വീടിനകത്തിരുന്നാലും ചീത്തയാവും. സിനിമയെക്കുറിച്ച് സിനിമയ്ക്കു പുറത്തുള്ളവരുടെ മനസില്‍ ഒരു നെഗറ്റീവ് ധാരണയുണ്ട്. പക്ഷേ കാലഘട്ടം ഏറെ മാറി. ചൂഷണത്തിന് ഒരു സ്ത്രയും ഇന്ന് നിന്നുകൊടുക്കില്ല, സിനിമയിലെന്നല്ല ഒരു മേഖലയിലും. എന്റെ ഭര്‍ത്താവിന് എന്നെ അറിയാം. അദ്ദേഹം ലോകം കണ്ടവനാണ്. ആ സപ്പോര്‍ട്ട് ഉള്ള കാലത്തോളം അഭിനയിക്കാനാണ് എന്റെ ആഗ്രഹം.
sheelu-abraham2
? ഷീലുവിന് മേല്‍വിലാസം നല്‍കിയത് ഷീ ടാക്‌സിയല്ലേ

* ഷീ ടാക്‌സിയിലെ റിസര്‍ച്ച് ഫെലോയുടെ റോളാണ് എന്നെ സിനിമാ നടിയാക്കിയത്. അതിന് മുന്‍പു ഞാന്‍ ഷീലു ഏബ്രഹാം, മംഗ്ലീഷിലും വീപ്പിംഗ് ബോയിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് എന്ന് അങ്ങോട്ട് പരിചയപ്പെടുത്തേണ്ടിവരുമായിരുന്നു. കോമഡി ഫ്‌ളേവറുള്ള കഥാപാത്രമായിരുന്നു ഷീ ടാക്‌സിയില്‍ ചെയ്യേണ്ടത്. കോമഡി ഇഷ്ടമാണെങ്കിലും ചെയ്യാന്‍ ഭയം. ഒരുപാട് റിഹേഴ്‌സല്‍ എടുത്താണ് ഓരോ സീനിലും അഭിനയിച്ചത്. ഷീലു നന്നായി ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞപ്പോഴാണ് ഭയം ഒഴിഞ്ഞത്. ജനുവരിയില്‍ റിലീസാവുന്ന പുതിയ നിയമത്തില്‍ ഐപിഎസുകാരിയായ ഷീനാ ഭായി എന്ന കഥാപാത്രമായാണ് എത്തുന്നത്. മംഗ്ലീഷിനുശേഷം മമ്മൂക്കയുമായി ഒന്നിക്കുന്ന പുതിയ നിയമത്തില്‍ എനിക്കേറെ പ്രതീക്ഷയുണ്ട്. കനലിലെ വേഷവും ഏറെ അഭിനയസാധ്യതയുള്ളതായിരുന്നു. ഭാര്യ, കാമുകി, വിധവ, പ്രഫഷണല്‍, ദരിദ്ര എന്നിങ്ങനെ സ്ത്രീത്വത്തിന്റെ ഭിന്നഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു കനലില്‍. പക്ഷേ ഒരു സങ്കടം ലാലേട്ടനുമായി കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ കിട്ടിയില്ല എന്നതിലാണ്. അദ്ദേഹം സെറ്റില്‍ വരുമ്പോള്‍ തന്നെ ആ ഏരിയ ഒന്നാകെ ഒരു പോസിറ്റീവ് എനര്‍ജി പരക്കും. ലാലേട്ടനൊപ്പം മുഴുനീളവേഷം ചെയ്യാന്‍ ആഗ്രഹമുണ്ട്.

? പുതിയ നിയമത്തില്‍ നയന്‍താര, ഷീ ടാക്‌സിയില്‍ കാവ്യാമാധവന്‍, ആടുപുലിയാട്ടത്തില്‍ രമ്യാകൃഷ്ണന്‍ – ഏതു നായികയാണ് ഷീലുവിനെ സ്വാധീനിച്ചത്

* എല്ലാവരെയും നിരീക്ഷിക്കാറുണ്ട്. സെലിബ്രിറ്റികളെ മാത്രമല്ല നിരത്തിലെ ഭിക്ഷക്കാരനെ വരെ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്. അത് ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്ക് ഗുണകരമാവും. അതിലപ്പുറം അനുകരിക്കാന്‍ പോയാല്‍ അത് നമുക്കു തന്നെ പാരയാകും. എന്റെ ഐഡന്റിറ്റിയില്‍ മറ്റൊരാള്‍ കയറിവന്നാല്‍ പിന്നെ ചെയ്യുന്നതെല്ലാം കൃത്രിമമാകും. ഷീലുവിന് എന്നും ഷീലു ആയാല്‍ മതി. നയന്‍താര തികച്ചും പ്രഫഷണല്‍ ആണ്. സ്വന്തം ജോലി എന്തു റിസ്‌ക്കെടുത്തും കുറ്റമറ്റതാക്കിത്തീര്‍ക്കും അവര്‍. വളരെ അഡ്ജസ്റ്റബിളാണ് നയന്‍. ഷീ ടാക്‌സിയില്‍ അഭിനയിക്കുമ്പോള്‍ കാവ്യാമാധവനുമായി ഏറെ അടുത്തു. നന്മ മനസുള്ള കുട്ടിയാണ് കാവ്യ. ആ സൗഹൃദം ഇപ്പോഴും തുടരുന്നു. രമ്യാകൃഷ്ണനുമായി ഏറെ അടുക്കാന്‍ കഴിഞ്ഞിട്ടില്ല.
sheelu-abraham1
? ഷീലു മോഡേണ്‍ ആണോ

* മനസുകൊണ്ട് തനി ഭരണങ്ങാനംകാരിയാണ് ഞാന്‍. നാട്ടിന്‍പുറത്തുകാരിയുടെ രീതികളും ചിന്തകളുമാണ് എനിക്കെപ്പോഴും. ഫാഷന്‍ നഗരമാണ് മുംബൈ. ട്രഡിഷനല്‍ വേഷങ്ങള്‍ ധരിച്ചാണ് പലപ്പോഴും പാര്‍ട്ടികള്‍ക്കും മറ്റും പോകുക. ഏബ്രഹാം എപ്പോഴും പറയും മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍. ഞാന്‍ ട്രെന്‍ഡിയായി നടക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം. ചലച്ചിത്രനടിയായപ്പോള്‍ നിലനില്‍പ്പിനുവേണ്ടി മോഡേണ്‍ വേഷങ്ങള്‍ ധരിച്ച് പുറത്തിറങ്ങേണ്ടി വരാറുണ്ട്. അത്തരത്തില്‍ ഫോട്ടോ ഷൂട്ടുകളും നടത്തിയിട്ടുണ്ട്. സിനിമയില്‍ തന്നെ മോഡേണ്‍ ആകാം അതിനപ്പുറം ഗ്ലാമറസാകാന്‍ വയ്യ എന്നതാണ് എന്റെ നിലപാട്.

? ഷീലു ഏബ്രഹാമിന്റെ ഡ്രീം റോള്‍

നായികാ വേഷം സ്വപ്നമായിരുന്നു. ആടുപുലിയാട്ടത്തിലൂടെ ആ മോഹം പൂവണിഞ്ഞു, എന്നുവച്ച് ഇനി നായികയായി മാത്രമേ വേഷമിടൂ എന്നൊന്നും ഇല്ല കേട്ടാ.., ഒരു സീന്‍ ആയാല്‍ പോലും അഭിനയിക്കും; ആ കഥാപാത്രത്തിന് വ്യക്തമായ സ്‌പേസ് ഉണ്ടെങ്കില്‍, അന്ധയുടെ വേഷം, നര്‍ത്തകിയുടെ വേഷം, വിധവയുടെ വേഷം എന്നിങ്ങനെ നിശ്ചിത ഡ്രീം റോളുകളൊന്നും എനിക്കില്ല.

? സിനിമ സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്തിയോ

ഒരിക്കലുമില്ല. സൗഹൃദങ്ങള്‍ക്ക് പിശുക്കുള്ള കൂട്ടത്തിലാണ് ഞാന്‍. സിനിമയില്‍ വരുന്നതിനു മുന്‍പുള്ള കുറച്ചു സൗഹൃദങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അന്നും ഇന്നും ഏബ്രഹാമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.

കുടുംബം

രണ്ടു മക്കളാണ്. മൂത്തവള്‍ ചെല്‍സിയ, ഇളയമകള്‍ നീല്‍. ഇരുവരും സ്കൂള്‍ വിദ്യാര്‍ഥികളാണ്.

ഷിജീഷ് യു.കെ

Related posts