ഭക്ഷണവും വെള്ളവും പണവും മരുന്നും കരുതി വയ്ക്കാന്‍ ജര്‍മന്‍കാര്‍ക്ക് നിര്‍ദേശം

NRIബര്‍ലിന്‍: ശീതയുദ്ധ കാലത്തിനുശേഷം ഇതാദ്യമായി ജര്‍മനിക്കാര്‍ ഭക്ഷണം, വെള്ളം, മരുന്ന്, പണം എന്നിവയുടെ കരുതല്‍ ശേഖരം സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കും. രാജ്യത്തിനെതിരേ സായുധ ആക്രമണം സംഭവിച്ചാല്‍ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. പുതിയ സിവില്‍ ഡിഫന്‍സ് പ്ലാനില്‍ ഈ നിര്‍ദേശം ഉള്‍പെടുത്തിയിട്ടുണ്‌ടെന്നാണ് സൂചന. പ്ലാനിന്റെ വിശദാംശങ്ങള്‍ വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കും.

പത്തു ദിവസത്തേയ്ക്കുള്ള ഭക്ഷണവും അഞ്ചു ദിവസത്തേയ്ക്കുള്ള വെള്ളവും എപ്പോഴും സൂക്ഷിക്കണമെന്നായിരിക്കും നിര്‍ദേശം. മരുന്ന്, ഊര്‍ജം, പണം എന്നിവയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തെയും കരുതിയിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ വര്‍ഷം രാജ്യത്തുണ്ടായ നിരവധിയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സിവില്‍ ഡിഫന്‍സ് പ്ലാന്‍ തയാറാക്കുന്നത്.

ജനങ്ങള്‍ സുരക്ഷരായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ജര്‍മന്‍ സര്‍ക്കാരിനെ ഇത്തരമൊരു പദ്ധതി തയാറാക്കാന്‍ പ്രേരിപ്പിച്ചത്. അവശ്യ വസ്തുക്കളുടെ ശേഖരമാണ് ലക്ഷ്യമിടുന്നത്. ഏതുതരത്തിലുള്ള ഭീകരാക്രമണവും തരണം ചെയ്യാനുള്ള മെര്‍ക്കല്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള പദ്ധതി മുന്‍പ് 2012 ല്‍ പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ വിപുലമായ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ജനങ്ങള്‍ക്കു നല്‍കാനുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ച് പുറത്തുവിടാനാണ് സാധ്യത. എന്തായാലും ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

എന്നാല്‍, ഈ നിര്‍ദേശം അനാവശ്യമായി ഭീതി ജനിപ്പിക്കുന്നതാണെന്നും ആരോപണം ഉയരുന്നു. ഇടതുപക്ഷമായ ഡി ലിങ്കെ പാര്‍ട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts