ഭാഗ്യാഞ്ജലി

geetha1കുട്ടിക്കാലത്ത് ഒരു പാസ്‌പോര്‍ട്ട് ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ പോകാന്‍ മടിച്ച കുട്ടി പിന്നെ കാമറക്കണ്ണുകളുടെ പ്രിയപ്പെട്ടവളായി മാറിയത് വളരെ യാദൃശ്ചികമായാണ്. മാറ്റങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. അങ്ങനെ ഒരു മാറ്റം സംഭവിച്ചതിന്റെ ഹാങ് ഓവറിലാണ് അഞ്ജലി ഇപ്പോള്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ‘ഭാഗമായി കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ പോലും തന്റെ അഭിനയമികവ് കൊണ്ട് ഞെട്ടിച്ച് മികച്ച സ്വഭാവനടിക്കുള്ള 2015ലെ അവാര്‍ഡ് സ്വന്തമാക്കിയ അഞ്ജലി അനീഷ് ഉപാസന ദൈവം തനിക്ക് നല്കിയ സമ്മാനങ്ങളും തന്റെ സിനിമാവിശേഷങ്ങളും പങ്കുവയ്ക്കുന്നു.

പേരില്‍ ചെറിയ ഒരു മാറ്റം

ചാനലുകളായ ചാനലുകളിലെല്ലാം അവാര്‍ഡ് പ്രഖ്യാപനദിവസം മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പി.വി.അഞ്ജലി, ചിത്രം – ബെന്‍ എന്നു തെളിഞ്ഞു വന്നപ്പോള്‍ എന്നെ അറിയുന്നവര്‍ എല്ലാവരും ഒന്നു ശങ്കിച്ചു. ഫോട്ടോ അവളുടെ തന്നെയാണ് പക്ഷേ പേരിന് എന്തോ ഒരു പിശക്. കസിന്‍സും മറ്റും ഒന്നു സംശയിച്ചു ഇനി ഫോട്ടോ മാറിപ്പോയതാണോ അതോ പേര് മാറിപ്പോയതാണോയെന്ന്. പേരും സിനിമയും വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അവര്‍ ഉറപ്പിച്ചു അവാര്‍ഡ് അഞ്ജലിച്ചേച്ചിക്കു തന്നെയെന്ന്. പിറ്റേന്ന് പത്രത്തിലും വന്നത് അതെ പേരുതന്നെ. അതിന് ചാനലുകാരെയോ പത്രക്കാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എനിക്കു പറ്റിയ അബദ്ധം തന്നെയാണ് അത്്. അവാര്‍ഡു കിട്ടുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാല്‍ സ്കൂളിലെ പേരായ പി.വി.അഞ്ജലി എന്നു തന്നെയാണ് ചിത്രം അവാര്‍ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൊടുക്കുമ്പോള്‍ വെച്ചിരുന്നത്. സ്കൂളിലും സര്‍ട്ടിഫിക്കറ്റ്‌സിലും പി.വി.അഞ്ജലി എന്നാണു പേരെങ്കിലും അനീഷ് ഉപാസനയെ കല്യാണം കഴിച്ച ശേഷം പേര് അഞ്ജലി അനീഷ് ഉപാസന എന്നു മാറ്റിയിരുന്നു.

അപ്രതീക്ഷിതം ഈ സമ്മാനം

ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്നാണ് സംവിധായകന്‍ വിപിന്‍ അറ്റ്‌ലി എന്നെ ബെന്നിലേക്ക് വിളിക്കുന്നത്. നീയാണ് എന്റെ സിനിമയിലെ നായിക നാളെ ലൊക്കേഷനിലെത്തണമെന്നു പറഞ്ഞു. ലൊക്കേഷനില്‍ ചെന്ന ശേഷമാണ് എത്രത്തോളം ശക്തമായ വേഷമാണ് എനിക്ക് കിട്ടിയിരിക്കുന്നതെന്ന് മനസിലായത്. ആശ എന്ന കഥപാത്രത്തെ എന്നാല്‍ കഴിയും വിധം നന്നായി ചെയ്യാന്‍ ശ്രമിച്ചു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ഈ സിനിമയില്‍ എന്റെ ഭര്‍ത്താവായി അഭിനയിച്ച സുരാജേട്ടനും പിന്നെ അജുവര്‍ഗീസും സംവിധായകനുമെല്ലാം നിനക്ക് അവാര്‍ഡ് ഉറപ്പാടി എന്ന രീതിയില്‍ സംസാരിച്ചിരുന്നു. നല്ലൊരു മുഴുനീള കഥാപാത്രം കിട്ടണമെന്നെല്ലാം ആശിച്ചിരുന്ന സമയത്താണ് ആശ എന്ന കഥാപാത്രം എനിക്ക് കിട്ടുന്നത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതേ വേഷത്തിന് അവാര്‍ഡും എന്നെ തേടിയെത്തി. പക്ഷേ അപ്രതീക്ഷിതമായി ആ വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷമായി. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ സമ്മാനം എന്നിലേക്ക് എത്തുന്നത്.

ബെന്‍ സിനിമയില്‍ അമ്മയ്ക്കും മകനും അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഗൗരവും വലിയ സന്തോഷത്തിലാണ്.

ഫോണ്‍ കോളുകള്‍

എന്റെ ഒരു സുഹൃത്താണ് ഫോണില്‍ വിളിച്ച് അവാര്‍ഡുവിവരം അറിയിക്കുന്നത്. അവന്‍ എന്നെ കളിയാക്കുകയാണെന്നാണ് ആദ്യം കരുതിയത്. അവന്‍ വീണ്ടും വീണ്ടും ഉറപ്പിച്ച് പറഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെയായി. റോഡ് സൈഡില്‍ നില്ക്കുമ്പോഴാണ് കോള്‍ വരുന്നത്. ആ കോള്‍ കട്ടായി പിന്നീട് തുരുതുരാ കോളുകളായിരുന്നു. രണ്ടു മണിക്കൂറിലേറെ അതെ നില്‍പ്പുനിന്നു. ശരിക്കും പറഞ്ഞാല്‍ കിളി പോയ അവസ്ഥ.

ഒരൊറ്റ ദിവസം കൊണ്ട് സെലിബ്രിറ്റിയായി അല്ലേ…

അവാര്‍ഡുവിവരം അറിഞ്ഞ നിമിഷം മുതല്‍ കുറെ ദിവസത്തേക്ക് ഫോണ്‍ കോള്‍സിന്റെ ബഹളമായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയുള്ള നിമിഷങ്ങള്‍ അപൂര്‍വമല്ലേ. പിന്നെ സെലിബ്രിറ്റിയായോ എന്നൊന്നും അറിയില്ല. ഇന്നും ഞാന്‍ സിനിമയില്‍ സജീവമായി നില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണ്.

ബാലതാരമായി തുടക്കം

കുഞ്ഞുന്നാളിലെ തന്നെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്. മംഗല്യസൂത്രം, ലാളനം, മാനത്തെ വെള്ളിത്തേരിലെല്ലാം എന്റെ മുഖം പതിഞ്ഞിട്ടുണ്ട്. ഇന്ന് അതോര്‍ക്കുമ്പോള്‍ എല്ലാമൊരു നിമിത്തമായി തോന്നുന്നു.

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണ്ടേ വേണ്ട….

ഫോട്ടോ എടുക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തിരിഞ്ഞോടുന്ന ആളായിരുന്നു ഞാന്‍. കുഞ്ഞുനാള്‍ മുതലേ ഒതുങ്ങി ജീവിക്കണമെന്നായിരുന്നു ആഗ്രഹം. എറണാകുളം തമ്മനത്തുള്ള നളന്ദ പബ്ലിക് സ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോള്‍ മുതല്‍ എനിക്ക് ടെന്‍ഷനായി. അന്ന് ഫോട്ടോ എടുക്കാന്‍ പോകില്ലാന്ന് പറഞ്ഞു വാശി പിടിച്ചിട്ടുണ്ട്. അത്രയ്ക്ക് പേടിയാരുന്നു കാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍. കോളജിലേക്കെല്ലാം എത്തിയപ്പോഴാണ് ഈ പേടിയൊക്കെ പതുക്കെ മാറിത്തുടങ്ങിയത്.

പരസ്യചിത്രത്തിലേക്ക്

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ബന്ധുക്കളുടെ നിര്‍ബന്ധം കൊണ്ട് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന് വല്യച്ഛന് പരസ്യഏജന്‍സി ഉണ്ടായിരുന്നു. ഡയാന എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ നയന്‍താരയോടൊത്ത് അന്ന് പര്‍വീന്‍ പര്‍ദയ്ക്ക് വേണ്ടിയുള്ള പരസ്യചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തീരെ താത്പര്യമില്ലാതെയാണു കാമറയെ അഭിമുഖീകരിച്ചതെങ്കിലും ഇന്നിപ്പോള്‍ അതു പറയുന്നത് അഭിമാനത്തോടു കൂടിയാണ്. അന്ന് ഞാന്‍ കരുതിയോ എന്റെ കൂടെ അഭിനയിച്ചയാള്‍ തെന്നിന്ത്യയിലെ ഇന്ന് അറിയപ്പെടുന്ന വലിയ നടിയാകുമെന്ന്.

മോഡലിംഗിലേക്ക്…

തൃപ്പൂണ്ണിത്തുറ എന്‍എസ്എസ് ആര്‍ട്‌സ് കോളജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പരസ്യചിത്രങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുമായിരുന്നു. ആദ്യമെല്ലാം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ അമ്മൂമ്മ തങ്കത്തിന്റെ ഇടപെടലുണ്ടായി. അമ്മൂമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. സ്വന്തം തീരുമാനത്തിന്റെ പുറത്ത് അരൂരുള്ള ജാന്‍സി ജ്വല്ലറിയുടെ മോഡലാകാന്‍ തീരുമാനിച്ചു. അന്ന് ആ ഷൂട്ടിന് എത്തിയപ്പോള്‍ അവിടെ അനീഷ് ഉണ്ടായിരുന്നു. അനീഷ് അന്ന് അറിയപ്പെടുന്ന ഫാഷന്‍ ഫോട്ടോഗ്രഫര്‍ ആയിരുന്നു. പിന്നീട് ഇങ്ങോട്ട് അറ്റലസ് ജ്വല്ലറി, ഓക്‌സിജന്‍, ധനലക്ഷ്മി ബാങ്ക്, ബേബി വിറ്റ, ശാരദാ സില്‍ക്‌സ്… ഇങ്ങനെയുള്ള നൂറോളം പരസ്യചിത്രങ്ങളുടെ ‘ഭാഗമാകാന്‍ പറ്റി.
geetha
ശ്രദ്ധിക്കപ്പെടുന്നത്…

പരസ്യചിത്രങ്ങളിലൂടെ ഈ മുഖം പലര്‍ക്കും പരിചിതമായിരുന്നെങ്കിലും ലാ കൊച്ചിന്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ അവസരം കിട്ടിയതോടെയാണ് എല്ലാവരും എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. 2009ലാണ് ആല്‍ബം യു ട്യൂബിലും മറ്റും റിലീസായത്. പിന്നെ എവിടെ ചെന്നാലും ലാ കൊച്ചിനിലെ ചേച്ചിയല്ലേ എന്നുള്ള ചോദ്യം വന്നു തുടങ്ങി. ആല്‍ബം ഹിറ്റായതിനൊപ്പം എന്നെയും ആള്‍ക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. ഇതുവരെ ഏഴോളം ആല്‍ബങ്ങളുടെ ‘ഭാഗമാകാനും സാധിച്ചു.

തമിഴില്‍ നായികയായി തുടക്കം

തമിഴകമാണ് നായികയാകാന്‍ എന്നെ ആദ്യം വിളിക്കുന്നത്. 2010-ല്‍ ശിവജി സംവിധാനം ചെയ്ത ഉന്നൈ കാതിലിപ്പേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് അതെ വര്‍ഷം തന്നെ നെല്ല് എന്ന സിനിമയില്‍ നായികയായി. ചിത്രം നിരൂപകപ്രശംസയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതോടെ കോട്ടി എന്ന സിനിമയിലേക്കും വിളിവന്നു. അങ്ങനെ ഒരു ഒറ്റവര്‍ഷം മൂന്നു സിനിമയിലെ നായികയാകാനുള്ള ഭാഗ്യവും ലഭിച്ചു. തമിഴകത്തു നിന്ന് അവസരങ്ങള്‍ കിട്ടിയ ശേഷമാണ് മലയാളത്തിലേക്കുള്ള വിളി വരുന്നത്.

മലയാളത്തിലേക്ക്

തമിഴകത്ത് നായികയായി അഭിനയിച്ച ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് വരുന്നത്. സീനിയേഴ്‌സ് സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ അനിയത്തിയായാണ് തുടക്കം. ചെറിയ ഒരു റോളായിരുന്നു. സിനിമ മേഖലയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. ഇങ്ങനെ ഒരു വേഷം വന്നപ്പോള്‍ ചെറുതാണെങ്കില്‍ പോലും എന്നെ വിളിച്ചത് അവരാണ്.

കല്യാണവും മാറ്റങ്ങളും

പരസ്യചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോഴാണ് അനീഷ് ഉപാസനയെ ആദ്യമായി കാണുന്നത്. പിന്നീട് പരസ്യ ചിത്രങ്ങള്‍ തുടര്‍ച്ചയായി വന്നതോടെ അനീഷിനെ വീണ്ടും വീണ്ടും കാണാനുള്ള അവസരമുണ്ടായി. അങ്ങനെയുള്ള പരിചയം പതുക്കെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് വീട്ടുകാരുമായി ആലോചിച്ചു അവര്‍ യെസ് പറഞ്ഞതോടെ കല്യാണവും നടന്നു. സീനിയേഴ്‌സില്‍ അഭിനയിച്ച ശേഷമായിരുന്നു കല്യാണം. അതിനുശേഷം ആദ്യമേ ഞാന്‍ പറഞ്ഞില്ലേ എന്റെ പേര് പി.വി.അഞ്ജലിയില്‍ നിന്ന് അഞ്ജലി അനീഷ് ഉപാസനയായി മാറി. പിന്നീട് ഇങ്ങോട്ട് നിരവധി അവസരങ്ങളാണ് എന്നെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.

കല്യാണശേഷം വീട്ടമ്മയായി ഒതുങ്ങിക്കൂടാനുള്ള ശ്രമങ്ങളെ തീര്‍ത്തും പരാജയപ്പെടുത്തിയത് അനീഷും സുഹൃത്തുക്കളും കൂടിയാണ്. കല്യാണശേഷവും ചെറിയ ചെറിയ വേഷങ്ങളിലൂടെ അങ്ങനെ അഭിനയത്തിലേക്ക് തിരിച്ചെത്തി. സിനിമയില്‍ തുടക്കകാരിയായതിനാലും അനീഷിന്റെ ബന്ധങ്ങള്‍ വഴിയും എനിക്ക് അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരുന്നു. എല്ലാം ചെറിയ ചെറിയ വേഷങ്ങളിലാണെന്നു മാത്രം. പക്ഷേ എന്നെ തേടിയെത്തിയ വേഷങ്ങളൊന്നും തന്നെ വിട്ടുകളഞ്ഞില്ല. സീനിയേഴ്‌സ് മുതല്‍ ഇങ്ങോട്ട് 45 ഓളം സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. അതില്‍ മുന്നറിയിപ്പ്, ലൗ 24/7, പട്ടം പോലെ, അഞ്ച് സുന്ദരികള്‍, മിലി, കൂതറ, ലൈലാ ഓ ലൈല ഇങ്ങനെ നീളും ലിസ്റ്റ്.

പ്രഫഷണല്‍ ഫോട്ടോഗ്രഫര്‍ സംവിധായകനായപ്പോള്‍

സംവിധായകനാകാന്‍ വേണ്ടി സംവിധായകനായതല്ല അനീഷ്. അവസരം വന്നപ്പോള്‍ വിട്ടുകളയണ്ടാന്ന് കരുതി സംവിധായകനാകുകയായിരുന്നു. അനീഷിന്റെ ആദ്യ സിനിമ മാറ്റിനിയുടെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ ഗര്‍ഭിണിയാണ്. അനീഷിന്റെ സിനിമയുടെ ഭാഗം ആകാന്‍ പറ്റില്ലായെന്നാണ് കരുതിയത്. പക്ഷേ ഒരു പാട്ട് സീനില്‍ ഞാനുണ്ട്.

ആവണി എത്തിയ ശേഷം സെക്കന്റ്‌സ്

മകള്‍ ആവണിക്ക് ഇപ്പോള്‍ നാലു വയസ് കഴിഞ്ഞു. അവള്‍ ജനിച്ച ശേഷമായിരുന്നു സെക്കന്റ്‌സ് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. തിരിച്ചറിവിന്റെ പ്രായം എത്തുന്നതിന് മുന്നേ ആവണിയും സെക്കന്റ്‌സിലൂടെ സിനിമയുടെ ഭാഗമായി, ഒപ്പം ഞാനും. ഇതൊക്കെ ഒരു ഭാഗ്യമല്ലേ. ഇപ്പോള്‍ കിന്റര്‍ ജോയി എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. അനീഷിന്റെ മൂന്നാമത്തെ ചിത്രമാണ് കിന്റര്‍ ജോയി. ചിത്രത്തില്‍ സോബിന്റെ പെയര്‍ ആയാണ് ഞാന്‍ അഭിനയിക്കുന്നത്. ആവണിയുമുണ്ട്.

അവാര്‍ഡ് കിട്ടി ഇനി സെലക്ടീവാകുമോ…

എന്നോട് ഇപ്പോള്‍ പലരും പറയാറുണ്ട് ഇനിയെങ്കിലും സെലക്ടീവാകണമെന്ന്. അങ്ങനെയെല്ലാം തീരുമാനം എടുത്തു മുന്നോട്ടുപോകാന്‍ പറ്റുമോ എന്നറിയില്ല. ഇതുവരെ എന്നെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. ചെറുതാണെങ്കില്‍ കൂടി കിട്ടിയ അവസരങ്ങള്‍ കളഞ്ഞില്ല. അങ്ങനെ ചെറിയ വേഷങ്ങള്‍ ചെയ്തത് കൊണ്ടു മാത്രമാണ് എനിക്ക് ബെന്‍ സിനിമയിലേക്ക് അവസരം കിട്ടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നല്ല ഒരു ഒഴുക്കിലാണ.് ആ ഒഴുക്കില്‍ പെട്ട് പോകുന്നിടത്തോളം പോകട്ടെയെന്നാണ് എന്റെ തീരുമാനം.

ഈ വര്‍ഷം ഒരുപിടി ചിത്രങ്ങള്‍

പതിവുപോലെ വ്യത്യസ്തമായ വേഷങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും എന്നെ തേടി എത്തീട്ടുള്ളത്. പുലി മുരുകന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ അമ്മയായും കമ്മട്ടിപാടം സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായുമാണ് വേഷമിടുന്നത്. പിന്നെ ഓലപീപ്പി, കലി, കിന്റര്‍ ജോയി, തീരം, പള്ളിക്കൂടം ഇങ്ങനെ ഒരുപിടി ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങള്‍ കിട്ടിയിട്ടുണ്ട്.

അടുക്കള കാര്യങ്ങള്‍….

അടുക്കളയില്‍ കയറാന്‍ മടിയുള്ള കൂട്ടത്തിലുള്ള ആളല്ല ഞാന്‍… അനീഷിന്റെ അമ്മയും എന്റെ അമ്മയും ഒന്നാന്തരമായി പാചകം ചെയ്യും. അത് എന്നെ സംബന്ധിച്ച് വലിയ ഒരു ‘ഭാഗ്യമാണ്. പിന്നെ അനീഷും ഒരു പാചകവിദഗ്ധനാണ്. അതുകൊണ്ട് അധികം അടുക്കളയില്‍ കയറേണ്ട അവസരങ്ങള്‍ ഉണ്ടായിട്ടില്ല. കയറുമ്പോള്‍ അനീഷിന് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കാറുണ്ട്.

കുടുംബപുരാണം

അനീഷിനും മകള്‍ക്കുമൊപ്പം പാലാരിവട്ടത്തിനടുത്തുള്ള ഫ്‌ളാറ്റിലാണ് താമസം. കുട്ടിക്കാലത്ത് തമ്മനത്തിന് അടുത്തായിരുന്നു എന്റെ വീട്. അച്ഛന്‍ ഗിരിധരന്‍ നായര്‍. അമ്മ ഉഷ. ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ പാലാരിവട്ടത്തിനടുത്തേക്ക് താമസം മാറ്റി. അതുകൊണ്ട് തന്നെ മിക്കപ്പോഴും ഞാന്‍ അവിടെയായിരിക്കും. അനീഷിന്റെ അമ്മ ശ്രീദേവി വിളിക്കുമ്പോള്‍ അങ്ങോട്ടും പോകും. ഒരു ഇരട്ട സഹോദരന്‍ കൂടി എനിക്കുണ്ട്, അജയ്. അവനിപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു.

വി.ശ്രീകാന്ത്

Related posts