മക്കളെ ശിക്ഷിക്കണോ?

women“മക്കളെ തല്ലി വളര്‍ത്തണം തൈ വെട്ടി വളര്‍ത്തണം’ എന്നാണ് പഴമക്കാര്‍ പറയുന്നത്. മക്കള്‍ കാണിക്കുന്ന കുറ്റത്തിന് അവരെ തല്ലിത്തന്നെയാണ് അവര്‍ വളര്‍ത്തിയിരുന്നതും. തലമുറകളുടെ അന്തരത്തില്‍ ശാസനയും ശിക്ഷയുമൊക്കെ കുറ്റമുള്ള പ്രവൃത്തികളായി മാറി. “ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം’ എന്നുതന്നെയാണ് പഴയ തലമുറയില്‍ ഉള്ളവര്‍ ഇന്നും വിശ്വസിക്കുന്നത്. ഒറ്റക്കുട്ടിയാണ് ഉള്ളതെങ്കില്‍ അവര്‍ പറയുന്നതെന്തും സാധിച്ചുകൊടുത്ത് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളുണ്ട്. ശിക്ഷയും ശാസനയുമൊക്കെ കൊടുത്താല്‍ കുട്ടിയുടെ മനസ്

വേദനിക്കുമെന്നു കരുതുന്ന അച്ഛനമ്മമാരും ചുരുക്കമല്ല. മക്കളെ ശിക്ഷിച്ചാല്‍ മാതാപിതാക്കള്‍ കുടുങ്ങുമെന്ന നിയമത്തിന്റെ പിന്‍ബലം കൂടിയായപ്പോള്‍ ശിക്ഷ എന്ന പദം തന്നെ പലരും മറന്നു. സ്കൂളില്‍ അധ്യാപകര്‍ ചൂരല്‍ ഉപയോഗിക്കാന്‍ പാടില്ല, വീട്ടില്‍ മാതാപിതാക്കള്‍ തല്ലാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ നന്മയുടെ വഴിയെ കൈപിടിച്ചു കൊണ്ടുപോകാനാകുമോ? എന്നാണ് പലരുടെയും ചോദ്യം.

തല്ലി വളര്‍ത്തുന്നതല്ല ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവര്‍ ചെയ്യുന്ന തെറ്റിന്റെ ആഴം കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാന്‍ വടിയുടെ ആവശ്യമില്ല. മറിച്ച് മാതാപിതാക്കളുടെ സ്‌നേഹപൂര്‍ണമായ വാക്കുകളിലൂടെ, കുട്ടികളുടെ ചില ആവശ്യങ്ങള്‍ താല്‍ക്കാലം നിരസിക്കുന്നതിലൂടെയൊക്കെ അവര്‍ ചെയ്ത കുറ്റത്തിന്റെ ആഴം കുട്ടിയെ ബോധ്യപ്പെടുത്താനാകും.

സ്ത്രീധനം മാസിക നടത്തിയ അന്വേഷണത്തില്‍ മക്കളെ ശിക്ഷിക്കണോ എന്ന വിഷയത്തിലെ പ്രതികരണത്തിലൂടെ…

ശിക്ഷ കുട്ടിയുടെ മൂല്യത്തെ താഴ്ത്തുന്നതാകരുത്
ഡോ.സന്ധ്യ ചെര്‍ക്കില്‍
ന്യൂറോ സൈക്കോളജിസ്റ്റ്, ആസ്റ്റര്‍ മെഡ് സിറ്റി, എറണാകുളം

കുട്ടികളെ ശിക്ഷിക്കുക എന്നു പറയുമ്പോള്‍, അടിക്ക് പുറമെ മറ്റു രീതികളുമുണെ്ടന്ന് നാം പലപ്പോഴും മറന്നുപോകുന്നു. ശിക്ഷാരീതികള്‍ കുട്ടിയെ മാനസികമായി വേദനിപ്പിക്കുകയും അപമാനിക്കുകയും കുട്ടിയുടെ മൂല്യത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്നതാകരുത്. കുട്ടിക്ക് അടി കൊടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ അടിക്കുന്ന ആളുടെ മാനസികനിലയും പക്വതയും ഇവിടെ വളരെ പ്രധാനമാണ്. ദേഷ്യം തീര്‍ക്കാനായും അവനവന്റെ ഈഗോയ്ക്ക് തട്ടിയ മുറിവ് മറികടക്കാനായും കൊടുക്കുന്ന ശിക്ഷാവിധികള്‍ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. ഇത്തരം ശിക്ഷാവിധികള്‍ കുട്ടിയുടെ ശരീരത്തിലും അതിലുപരി മനസിലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കുന്നു.

ചലഴമശേ്‌ല ഞലശിളീൃരലാലി,േ ഠശാലീൗ േഎന്നീ സമീപനങ്ങള്‍ അടിയെക്കാള്‍ കൂടുതല്‍ ഫലവത്താണ്. പക്ഷേ ഇവിടെയും, മാതാപിതാക്കളും ടീച്ചര്‍മാരും പക്വതയുള്ളവരും സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ളവരുമാകണം. ഹോംവര്‍ക്ക് തീര്‍ക്കാത്ത കുട്ടിയെ അടിക്കുന്നതിനെക്കാള്‍ ഫലപ്രദം പലപ്പോഴും, അതിന്റെ ഭവിഷ്യത്ത് കുട്ടി അനുഭവിക്കാന്‍ അവസരമുണ്ടാക്കുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍, താന്‍ ചെയ്ത ഒരു പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ഭാവിയില്‍ ഈ ഒരനുഭവം ഉണ്ടാവാതെ ശ്രദ്ധിക്കാനും കുട്ടി നിര്‍ബന്ധിതനാകുന്നു. ഹോംവര്‍ക്ക് ചെയ്തില്ലെങ്കില്‍, കുട്ടിക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതും ഒരു നല്ല ശിക്ഷാമാര്‍ഗമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍, കുട്ടി വാശി പിടിച്ചേക്കാം. ഇവിടെ പിടിച്ചുനില്‍ക്കാനും എടുത്ത തീരുമാനത്തിലുറച്ചു നില്‍ക്കാനും മാതാപിതാക്കള്‍ക്കും ടീച്ചര്‍മാര്‍ക്കും കഴിയണം. ഒന്നും ചെയ്യാനനുവദിക്കാതെ ഒരു നിശ്ചിതസമയം വെറുതെ ഇരിക്കുവാന്‍ കുട്ടി നിര്‍ബന്ധിതനാകുന്ന രീതിയാണ് ടൈം ഔട്ട്. തെറ്റായ പെരുമാറ്റ രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ടൈം ഔട്ട് വളരെ ഫലപ്രദമാണ്. പക്ഷേ, ഇതിലേത് രീതി സ്വീകരിക്കണമെങ്കിലും, കുട്ടിയുമായിട്ടുള്ള നല്ല ഒരു ആശയവിനിമയവും അച്ചടക്കത്തിലൂന്നിയ ഒരു സമീപന രീതിയും തുടക്കം മുതല്‍ തന്നെ ഉണ്ടാവണം.

ശിക്ഷ കുട്ടിയെ കൂടുതല്‍ അന്തര്‍മുഖനാക്കും
മഞ്ജുഷ ഇമ്മാനുവല്‍
കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്
ട്രീ ഓഫ് ലൈഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിക് സെന്റര്‍
പ്രൊവിഡന്‍സ് റോഡ് കച്ചേരിപ്പടി, എറണാകുളം

ശിക്ഷണത്തിനു വിധേയപ്പെടുന്ന കുട്ടി അതിനു വിധേയപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വയം ബോധവാനാകുന്നു. എന്നാല്‍ അവന്റെ പ്രവൃത്തിമൂലം മറ്റൊരാള്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് ബോധവാനാകുന്നില്ല. അതിനാല്‍ ശിക്ഷണം ഒരു കുട്ടിയെ കൂടുതല്‍ അന്തര്‍മുഖനാക്കുന്നു. ശിക്ഷണം കുട്ടിയെ താന്‍ മോശക്കാരനാണെന്ന് നിഗമനത്തില്‍ എത്തിക്കുന്നതിനാല്‍ തെറ്റ് ആവര്‍ത്തിക്കപ്പെടുന്നു. കുട്ടി ഭാവിയില്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനായി ഒളിഞ്ഞും തെളിഞ്ഞും കളവു പറഞ്ഞ് തന്റെ തെറ്റ് പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതുവഴി അവന്‍ കൂടുതല്‍ കളവ് ശീലിക്കുന്നു. ശിക്ഷണം എന്നത് മോശമായ കാര്യമായിട്ടാണ് കുട്ടികള്‍ ധരിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാവിയില്‍ സ്ഥാനമാനങ്ങള്‍ ദുരുപയോഗപ്പെടുത്താനും തെറ്റായ ധാര്‍മിക ബോധം അവനില്‍ ഉളവാകുവാനും സാധ്യതയുണ്ടാകുന്നു. സമയപരിധി അതിക്രമിച്ച ശിക്ഷണം നമുക്കു കുട്ടിയുമായിട്ടുള്ള ബന്ധത്തെ മുറിവേല്‍പ്പിക്കുന്നു. കുട്ടി നമ്മളോടു ക്ഷമ യാചിക്കാന്‍ തയാറാകില്ല കൂടുതല്‍ അകലും.

കുട്ടികള്‍ ജീവിതത്തില്‍ നിന്നാണ് പഠിക്കുന്നത്. കുട്ടികളെ നല്ലതു പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവര്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ അവരോടും നമ്മള്‍ പെരുമാറുക എന്നതാണ്. സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും കുഞ്ഞുങ്ങളോടു പെരുമാറുക, അടി, ശിക്ഷണം, ആക്രോശം ഇവയെല്ലാം കുട്ടിയെ കൂടുതല്‍ അക്രമാസക്തനാക്കും.

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. അങ്ങനെയാണ് കുട്ടികള്‍ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പഠിക്കുന്നത്. നിങ്ങളാണ് അവരുടെ മാതൃക. ഒരു ദീര്‍ഘശ്വാസമെടുത്തശേഷം സ്വയം ശാന്തമാകുക. ശിക്ഷിക്കാനുള്ള വ്യഗ്രത ഇതിലൂടെ നിയന്ത്രിക്കാനാകും.

ശിക്ഷയുടെ കാര്യം ബോധ്യമാക്കണം
കവിത ഗോപാലകൃഷ്ണന്‍
അസി. പ്രഫസര്‍
ഇംഗ്ലീഷ് വിഭാഗം, ബസേലിയസ് കോളജ്, കോട്ടയം

കുട്ടികളെ വളര്‍ത്താന്‍ ആരുടെ കൈയിലും മൂലമന്ത്രങ്ങള്‍ ഒന്നുമില്ല. നമ്മുടെ കുട്ടികളാകട്ടെ, നമ്മള്‍ പഠിപ്പിക്കുന്ന കുട്ടികളാകട്ടെ, അവരെ നാം സ്‌നേഹത്തോടെയും അനുകമ്പയോടെയും എമ്പതി(സഹഭാവം)യോടെയും കാണണം. കുട്ടികള്‍ എല്ലാ കാര്യങ്ങളും ചിന്തിച്ച് ദൂഷ്യവശങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് നമുക്ക് ആഗ്രഹിക്കാം. പക്ഷേ അങ്ങനെ ശഠിക്കുന്നത് ശരിയല്ല.

എന്തായാലും കുട്ടികള്‍ ഇടയ്ക്കിടെ നമുക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുകയോ അല്ലെങ്കില്‍ ചിട്ട എന്ന് നമ്മള്‍ കല്‍പ്പിക്കുന്ന കാര്യങ്ങള്‍ അവഗണിക്കുകയോ ചെയ്യാം. അതല്ലെങ്കില്‍ അനാവശ്യമെന്ന് നമുക്കു തോന്നുന്ന ദുര്‍വാശി പ്രകടിപ്പിക്കുകയാവും ചെയ്യുക. കുട്ടികളല്ലേ എന്ന് ചിന്തിച്ച് അത് അവഗണിക്കാതെ അനുയോജ്യമായ ചെറിയ ശിക്ഷകള്‍ കൊടുക്കുന്നതാവും നല്ലത്. എന്താണ് നമ്മള്‍ കുട്ടികളുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കുന്നത്, എന്താണ് അവരിപ്പോള്‍ ചെയ്യുന്നത്, അതെന്തുകൊണ്ട് ശരിയല്ല എന്നുള്ള കാര്യങ്ങള്‍ അവരെ കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നതാണ് എന്റെ പക്ഷം.

കുട്ടികളെ മനസിലാക്കി, അവരുടെ പ്രായത്തെ കണക്കിലെടുത്ത് ഇടയ്‌ക്കെങ്കിലും നമ്മള്‍ അവരുടെ പ്രായത്തിലേക്കിറങ്ങിച്ചെന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നത് നല്ലതാവും. എപ്പോഴും ഇല്ല, പറ്റില്ല, എന്നൊക്കെ പറയുന്നത് വിലപ്പോവില്ല. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ വിശകലനം ചെയ്ത് കുട്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ “കൊള്ളാം’ എന്നും അപകടകരമല്ലാത്ത കാര്യങ്ങള്‍ക്ക് ‘ശരി’ എന്നും പറയുന്നത് അവരുടെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും. കുട്ടികള്‍ക്ക് സ്‌നേഹവും സ്വാതന്ത്ര്യവും കൊടുത്താല്‍ ഒരു പരിധിവരെ അവര്‍ക്ക് നമ്മളോടുള്ള ബഹുമാനവും ഭയവും കുറയുമെന്ന തോന്നല്‍ വേണ്ട. ഭീതി പരത്തി പിടിച്ചുപറ്റാനുള്ള ഒന്നല്ല ബഹുമാനം. നമ്മുടെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും നമുക്കു കിട്ടേണ്ട ഒന്നാണത്. നമ്മുടെ വ്യക്തമായ ചിന്തകളും ശാന്തം എന്നാല്‍ ദൃഢമായ ഇടപെടലുകളും കുട്ടികളെ സ്വാധീനിക്കട്ടെ.

ശിക്ഷയില്‍ ക്രൂരതയുടെ അംശം കടന്നുവരരുത്
ഡോ.പി.ജി. ഐഷ
മുന്‍ ചീഫ് ഫിസിഷ്യന്‍, കാരിത്താസ് ആയുര്‍വേദ ഹോസ്പിറ്റല്‍, കോട്ടയം

മക്കളെ അടിച്ചു വളര്‍ത്തുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം. തെറ്റ് കണ്ടാല്‍ ഒരു വടി എടുത്തു തലങ്ങും വിലങ്ങും അടിക്കുന്നതിനു പകരം, വിളിച്ചു, ചെയ്ത തെറ്റ് പറഞ്ഞു മനസിലാക്കി വേദനിക്കുന്ന തരത്തില്‍ ഒരടി കൊടുക്കണം. ഇനിയും ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ അടിയുടെ എണ്ണം കൂടും എന്ന് പറയണം. അത് കുട്ടികള്‍ക്കു കൊടുക്കുന്ന ഒരു അറിവാകണം. ആ അറിവാണ് പിന്നീട് തിരിച്ചറിവായി മാറേണ്ടത്. കുട്ടികളെ അടിക്കാന്‍ തുടങ്ങുമ്പോള്‍ വികാരാവേശത്തിനു കീഴ്‌പെടാതെ സംയമനം പാലിച്ചു വേണം ശിക്ഷിക്കാന്‍. അവനവന്റെ ദേഷ്യവും നിരാശയും തീര്‍ക്കാനല്ലാതെ കുട്ടി നന്നാവണമെന്ന ചിന്തയോടെ, ആ ചിന്ത മാത്രം മുന്‍നിര്‍ത്തി,സമചിത്തതയോടെ കുട്ടികളെ ശിക്ഷിച്ച് വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.

ചില കുട്ടികളോട്് ചില കാര്യങ്ങള്‍ ചെയ്യരുതെന്നു പറഞ്ഞാല്‍ അനുസരിക്കും. മറ്റുചിലര്‍ അനുസരിക്കാതെയുമിരിക്കാം. അപ്പോഴാണ് ശിക്ഷ വേണ്ടിവരുന്നത്. ചെയ്തത് തെറ്റാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തി അവരില്‍ ഒരു മാനസിക പരിവര്‍ത്തനം ഉണ്ടാക്കുകയാണ് ശിക്ഷ എന്ന പ്രവൃത്തി കൊണ്ട് ഉദ്ദേശിക്കുന്നത്. നിരീക്ഷണപാടവവും അനുകരണവും കൂടുതലായുള്ള ചെറു പ്രായത്തില്‍ തന്നെ അവര്‍ക്ക് കൊച്ചു കൊച്ചു കാര്യങ്ങളില്‍ അച്ഛനമ്മമാരെ സഹായിക്കാനുള്ള അവസരം കൊടുക്കണം . സല്‍പ്രവര്‍ത്തികളെ ഉത്തേജിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കണം. ഞാന്‍ പറയുന്നതു പോലയെ നീ ചെയ്യാവൂ എന്ന് ആജ്ഞാപിക്കുന്നതിനു പകരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കു നല്‍കണം. മാതാപിതാക്കള്‍ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ഉപദേശിക്കുന്നതും തങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നു തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയുന്നുണേ്ടായെന്നു മാതാപിതാക്കള്‍ ഇടയ്ക്കു വിലയിരുത്തണം. അതിനനുസരിച്ച് രീതികള്‍ മാറ്റാന്‍ മാതാപിതാക്കള്‍ തയാറാവണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ശിക്ഷയില്‍ ക്രൂരതയുടെ അംശം കടന്നുവരാന്‍ പാടില്ല. മാതാപിതാക്കള്‍ അനാവശ്യമായി ഉപദ്രവിക്കുകയോ ഇടപെടുകയോ ആണു ചെയ്യുന്നതെന്നു കുട്ടികള്‍ക്കു തോന്നരുത്. അത് വിപരീത ഫലമേ ചെയ്യൂ.

കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാന്‍ മാതാപിതാക്കള്‍ക്കാവണം. അത് ഊഷ്മളമായി നിലനിര്‍ത്തണം. അതിലൂടെ മാതാപിതാക്കളെ അവഗണിക്കാനും അനുസരിക്കാതിരിക്കാനും മക്കള്‍ക്ക് കഴിയാതെ വരും.

നിരന്തരമുള്ള ശാസന വേണ്ട
ജ്യോതിലക്ഷ്മി.എ
അധ്യാപിക, അമല പബ്ലിക് സ്കൂള്‍, വൈക്കം

വളര്‍ച്ചയുടെ ഘട്ടത്തില്‍, കുട്ടികളെ ആത്മവിശ്വസവും അച്ചടക്കവും സത്യസന്ധതയും വിശ്വാസ്യതയും സാമൂഹ്യബോധവും ഉള്ളവരാക്കിത്തീര്‍ക്കുവാന്‍ അച്ചടക്കത്തോടെ വളര്‍ത്തേണ്ടത് ആവശ്യമാണ്.

നിരന്തരം വിലക്കുകളും ശാസനകളും പുറപ്പെടുവിക്കുന്നത് ഒഴിവാക്കുക. മൂല്യബോധത്തോടെ അവരുടെ ഭാവിജീവിതം സജ്ജമാക്കുവാന്‍ ഇത് അവരെ സഹായിക്കും. വളര്‍ച്ചാഘട്ടങ്ങളില്‍ വിവിധ നാഴികക്കല്ലുകള്‍ പിന്നിടുന്ന കുട്ടികളെ അച്ചടക്കത്തോടെ വളര്‍ത്തുക എന്നത് ബഹുമുഖമായ ഒരു പ്രവൃത്തിയാണ്. മാതാപിതാക്കളാണ് കുട്ടിയുടെ ആദ്യ അധ്യാപകര്‍. വിദ്യാഭ്യാസത്തില്‍ അധ്യാപകര്‍ക്കുള്ളതുപോലെ രക്ഷിതാക്കള്‍ക്കും പ്രധാന പങ്കുണ്ട്.

വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ കാര്യഗ്രഹണം നടത്തുന്നത് താന്‍ വളരുന്ന സാഹചര്യങ്ങളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ കുട്ടികളിലെ പല സ്വഭാവ വൈകല്യങ്ങളും മുതിര്‍ന്നവരില്‍ നിന്ന് പകര്‍ന്നു കിട്ടാം. ആത്മസംയമനത്തോടെയും സന്തോഷത്തോടെയും കുട്ടികളുമായി ഇടപഴകുക. മറിച്ച് സ്വഭാവവൈകല്യങ്ങള്‍ അവരുടെ അറിവില്ലായ്മകൊണ്ട് സംഭവിക്കുന്നതാണെന്ന് മനസിലാക്കാതെ അവരെ ശിക്ഷിച്ചുകൊണ്ടു മാറ്റാനുള്ള ശ്രമങ്ങള്‍ ഒരിക്കലും പ്രയോജനം ചെയ്യില്ല. കാരണം കുട്ടിയെ അടിച്ചോ വഴക്കു പറഞ്ഞോ തെറ്റുതിരുത്താന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് അതിനുള്ള കാരണം മനസിലാകാതെ പോകുകയും അറിയാതെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യും.

കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് വിമര്‍ശിക്കുകയോ വഴക്കുപറയുകയോ ശാരീരികമായി ഉപദ്രവിക്കുകയോ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ട് അവരെ അഭിനന്ദിക്കുകയും അവരുടെ മുന്നില്‍ നല്ലൊരു മാതൃക കാണിച്ചുകൊടുക്കുകയും ചെയ്താല്‍ ശിക്ഷ കൂടാതെ തന്നെ കുട്ടികളെ നേര്‍വഴിക്കു നയിക്കാനാകും.

കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് വേണ്ട പിന്തുണ നല്‍കിയാല്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വഭാവവൈകല്യം ഇല്ലാതാക്കാനും സാധിക്കും.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ശിക്ഷ വേണം
ഡോ. സേതുലക്ഷ്മി എസ്.
ശ്രീനാരായണ ആയുര്‍വേദ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, പൂത്തൂര്‍, തൃശൂര്‍

കുട്ടികളുടെ സ്വഭാവരൂപീകരണം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്. കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ശിക്ഷ ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികള്‍ തെറ്റു ചെയ്താല്‍ അവരെ അമിതമായി ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതല്ല ശിക്ഷ. അങ്ങനെ ചെയ്താല്‍ അത് കുട്ടിയുടെ ബുദ്ധിവികാസത്തെയും ചിന്താശേഷിയെയും നശിപ്പിക്കും. കുട്ടിയുടെ ആത്മവിശ്വാസം തന്നെ തകരും. മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള താല്‍പര്യം കുറയും. കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കാന്‍ ചെറിയ ശിക്ഷയും ശകാരവുമൊക്കെ വേണ്ടിവന്നേക്കാം. അതോടൊപ്പം തന്നെ മാതാപിതാക്കള്‍ അവരെ സ്‌നേഹിക്കുന്നുണെ്ടന്നും അവര്‍ക്ക് തോന്നണം.

തെറ്റിനു ശിക്ഷ കൊടുക്കണം
ജാനകി തമ്പാന്‍, ആലുവ

നാലു തലമുറകളിലെ കുഞ്ഞുങ്ങളുള്ള മുത്തശിയാണ് ഞാന്‍. കുഞ്ഞുങ്ങളുടെ മനസ് നമ്മള്‍ കണ്ടറിയണം. എന്നിട്ടുവേണം അവരോടു പെരുമാറാന്‍. പണ്ടു മക്കളെ തല്ലിത്തന്നെയാണ് വളര്‍ത്തിയിരുന്നത്. അച്ഛനോ അമ്മയോ കൊടുക്കുന്ന ആ ഒരു അടിയില്‍ അതിന്റെ കാരണം അവര്‍ക്ക് മനസിലാകുമായിരുന്നു. കൂലിവേല കഴിഞ്ഞുവരുന്നവരാണെങ്കില്‍പ്പോലും മക്കളോടൊപ്പമിരുന്ന് അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അന്ന് സമയമുണ്ടായിരുന്നു. കുടുംബത്തില്‍ കൂട്ടായ്മ ഉണ്ടായിരുന്നു. കാലം മാറിയപ്പോള്‍ എല്ലാം പോയി. ഒരു കുഞ്ഞു മാത്രമുള്ള വീടുകളാണ് കൂടുതലും. എന്തു തെറ്റു ചെയ്താലും ആ കുഞ്ഞിനെ അച്ഛനമ്മമാര്‍ വഴക്കു പറയുക പോലുമില്ല. തെറ്റു കാണിച്ചാല്‍ മക്കളെ തല്ലുന്നതില്‍ എന്താണു കുഴപ്പം? ഇന്ന് അച്ഛനുമമ്മയ്ക്കും തിരക്കോട് തിരക്കാണ്. ഫോണും ടിവിയും മതി എല്ലാവര്‍ക്കും. മക്കള്‍ എങ്ങനെ പോയാലും കുഴപ്പമില്ലെന്ന അവസ്ഥയിലായി കാര്യങ്ങള്‍.

കുറ്റം ചെയ്താല്‍ തല്ലുന്നതില്‍ തെറ്റില്ല
വിസ്മയ ബിനില്‍
നാലാം ക്ലാസ് വിദ്യാര്‍ഥിനി, വിവേകാനന്ദ വിദ്യാമന്ദിര്‍, ചാലപ്പറമ്പ്

മാതാപിതാക്കള്‍ കുട്ടികളെ ശാസിക്കുന്നത് അവര്‍ നല്ലതായി വളരാന്‍ വേണ്ടിയാണ്. അതിനോട് എനിക്ക് യോജിപ്പ് തന്നെയാണ്. എന്നാല്‍ അമിതമായ ശാസന കുട്ടികളുടെ പഠനത്തെയും അവരുടെ മനസിനെയും വേദനിപ്പിക്കാന്‍ ഇടയാക്കും. എന്റെ അഭിപ്രായത്തില്‍ കുട്ടികളോട് സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ ഒരു പരിധിവരെ എല്ലാ കുട്ടികളും അത് അനുസരിക്കും.

-സീമ മോഹന്‍ലാല്‍

Related posts