മലനിരകള്‍ സംരക്ഷിക്കണ്ടേ

tvm-malaniraകോട്ടൂര്‍ സുനില്‍

കാട്ടാക്കട:ഇന്ന് ലോകഭൗമ ദിനം. ഈ ഭൗമദിനത്തില്‍ മറയുന്ന മലനിരകളും താഴ്‌വാരങ്ങളും തലസ്ഥാനജില്ലയിലെ ശാപങ്ങളിലൊന്നായി മാറുന്നു. ജില്ലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മലനിരകളാണ് മലയത്തും അടുത്തുള്ള മൂക്കുന്നിമലയിലും ഉള്ളത്. വിവിധ സംസ്കാരങ്ങള്‍ കൂടിചേര്‍ന്ന മലനിരകളാണ് ഇപ്പോള്‍ നാശത്തിന്റെ വക്കിലായിരിക്കുന്നത്. നാടിന്റെ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ പാറപൊട്ടിക്കാന്‍ നല്‍കിയ അനുമതിയാണ് ഇപ്പോള്‍ കോടികളുടെ കച്ചവടമായി  മാറുകയും മലനിരകള്‍ പാടെ മറയുകയും ചെയ്തിരിക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നത്. കാട്ടാക്കട നിയമസഭമണ്ഡലത്തില്‍പ്പെടുന്ന  മലയിന്‍കീഴ്, പള്ളിച്ചല്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാറഭൂമിയാണ് ഇപ്പോള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.

സര്‍ക്കാര്‍ കണക്കില്‍ 70ഓളം ക്രഷര്‍ യൂണിറ്റുകളും മൂക്കുന്നിമലയില്‍ 40 ഓളം യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവ വേറെയും. പാറകള്‍ വന്‍തോതിലാണ് പൊട്ടിക്കുന്നത്. അതിന് ചെറുയൂണിറ്റുകളും വന്‍ യൂണിറ്റുകളും ഇവിടുണ്ട്. പാറപൊട്ടിച്ച് അത് പൊടിയായും സാന്‍ഡായും ചെറുകഷണങ്ങളായും കല്ലായും കടത്തുന്നു. ദിനവും 500 ലേറെ ലോറികളാണ് ഈ സാധനങ്ങളുമായി കടന്നുപോകുന്നത്. അതായത് കോടികളുടെ കച്ചവടം. നാട്ടില്‍ വീടുവയ്പ്പും കെട്ടിടനിര്‍മാണവും ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ ആവശ്യം ഏറെയാണ്. മണല്‍ വേണ്ടത്ര കിട്ടാനില്ല. അതിനാല്‍ തന്നെ പാറപ്പെടിയും അനുബന്ധസാധനങ്ങളും അത്യാവശ്യം. ഈ കച്ചവടക്കണ്ണാണ് കോടികളുടെ സമാഹരണത്തിന് പാറകള്‍ നശിപ്പിക്കപ്പെടുന്നത്. ഇനി പാറകള്‍ ഇവിടെ കാണാന്‍ കൂടി ഇല്ല.

മലയത്തും അടുത്തുള്ള മൂക്കുന്നിമലയിലും പാറകച്ചവടക്കാര്‍ എന്തുവിലകൊടുത്തും സ്ഥലം വാങ്ങി കൂട്ടും. ചോദിക്കുന്ന വില നല്‍കും. സ്ഥലം നല്‍കിയില്ലെങ്കില്‍ വരുന്നത് ഭീഷണി. എങ്ങനെയും സ്ഥലം കൈക്കലാക്കുന്ന ഇവര്‍ പിന്നെ തുടങ്ങുന്നത് പാറഖനനം. അതും തോന്നിയ പടി. അതാണിപ്പോള്‍ ദുരന്തമായി മാറിയിരിക്കുന്നത്. സമീപത്ത് താമസിക്കുന്നവര്‍ പരാതികളുമായി എത്തി. പഞ്ചായത്തുകള്‍ അത് കണ്ടില്ലെന്ന് നടിച്ചു. പിന്നെ അത് സമരമായി മാറി. ഇപ്പോള്‍ നാട്ടുകാര്‍ മലകളുടെ സംരക്ഷണത്തിനായി ഇറങ്ങിയിരിക്കുകയാണ്.

ജില്ലയില്‍ കണ്ടിരുന്ന കുന്നുകള്‍ ഒന്നൊന്നായി ഇല്ലാതായി വരുകയാണ്. പലതും ഇടിച്ചുമാറ്റി വരുന്നു. മിക്കതും ഇല്ലാതെയായി. കള്ളിക്കാട്, അമ്പൂരി, ഒറ്റശേഖരമംഗലം, കുറ്റിച്ചല്‍, ആര്യനാട്, പൂവച്ചല്‍, വെള്ളനാട് തുടങ്ങി മിക്ക പഞ്ചായത്തുകളിലും തലയുയര്‍ത്തി നിന്നിരുന്ന കുന്നുകള്‍ ഒക്കെ അപ്രത്യക്ഷമായി. അവിടെ കെട്ടിടങ്ങള്‍ പൊങ്ങി. നെട്ടുകാല്‍ത്തേരി തുറന്നജയിലിലെ വിശാലമായ കുന്ന് ഇടിച്ച് നിരപ്പാക്കിയത് സര്‍ക്കരാണ്. വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും 10 വര്‍ഷം മുന്‍പ് മനോഹരമായ കുന്ന് നിരപ്പാക്കി അവിടെ കോളേജ് പണിതു. അതിന് പിന്നാലെ സ്വകാര്യഉടമകളും കുന്നുകള്‍ ഇടിച്ചുനിരത്തി. വന്‍ തുകയ്ക്ക് മണ്ണെടുക്കുന്നതും വില്‍ക്കുന്നതും ഭൂമിയുടെ കരള്‍ പിളര്‍ക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്.

ഭൂമിയ്ക്ക് മേലുള്ള കടന്നുകയറ്റത്തിന്റെ അനുരണനങ്ങള്‍ ഇപ്പോള്‍ നാട്ടുകാര്‍ അനുവഭിച്ചുവരികയാണ്. ജലസമ്യദ്ധി പലേടത്തും ഇല്ലാതായി വരുന്നു. കിണറുകളിലും കുളങ്ങളിലും ഇപ്പോള്‍ വെള്ളമില്ല. വേനല്‍ എത്തിയാല്‍ മതി കുടിവെള്ളം കിട്ടാതെയാകും. ജലസംഭരണമേഖലയായ പാറകളും കുന്നുകളും ഒക്കെ ഇല്ലാതായി വരുന്ന സാഹചര്യത്തിലാണ് കുടിവെള്ളം കിട്ടാതെ വരുന്നതെന്ന് പഠനം പറയുന്നു.

Related posts