മുളന്തുരുത്തി-നടക്കാവ് റോഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം

tvm-dogമുളന്തുരുത്തി: നടക്കാവ്-മുളന്തുരുത്തി പള്ളിത്താഴം റോഡില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. വിജനമായ റോഡിന്റെ ഇരുവശവും അറവ് മാലിന്യമുള്‍പ്പടെയുള്ളവ കൊണ്ടുവന്നു തള്ളുന്നതുമൂലമാണ് പ്രദേശം നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. മാലിന്യ നിക്ഷേപ മേഖലയായി മാറിയിരിക്കുന്ന ഇതുവഴി യാത്രക്കാര്‍ക്കു വാഹനത്തില്‍ സഞ്ചരിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള അസഹ്യമായ ദുര്‍ഗന്ധമാണു വമിക്കുന്നത്. ഇതു സഹിച്ചും പ്രദേശവാസികളും സ്കൂള്‍ കുട്ടികളും കാല്‍നടയായും മറ്റും സഞ്ചരിക്കാറുണ്ടെങ്കിലും നായ്ക്കള്‍   ഇവിടെ പെരുകിയതോടെ വഴിയാത്രക്കാര്‍ക്കു ഭീഷണിയായിരിക്കുകയാണ്.

കാല്‍നടയായി സഞ്ചരിക്കുമ്പോള്‍ ഇവ കൂട്ടംകൂടി കുരച്ചുകൊണ്ട് ചാടിയടുക്കുന്നു. സൈക്കിള്‍ യാത്രക്കാര്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്. മുളന്തുരുത്തി-നടക്കാവ് റോഡിന്റെ ഇരു വശങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടും അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്തതാണു പ്രധാന പ്രശ്‌നം. മുളന്തുരുത്തി, ഉദയംപേരുര്‍ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കൊച്ചി നഗരത്തിലേയും പ്രാന്ത പ്രദേശങ്ങളിലേയും അറവു മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത് ഈ റോഡിന്റെ ഇരുവശവുമാണ്. ഇതു കൂടാതെ ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യം, കക്കൂസ് മാലിന്യം, ആശുപത്രി മാലിന്യം തുടങ്ങിയവയെല്ലാം ഒരു കിലോമീറ്ററോളം നീളമുള്ള നടക്കാവ്-മുളന്തുരുത്തി പള്ളിത്താഴം റോഡിന്റെ ഇരു വശത്തുമായി തള്ളുകയാണ്.

അറവു മാലിന്യമെല്ലാം ഇവിടെക്കിടന്നു ചീഞ്ഞ് അഴുകി പുഴുക്കളായിരിക്കുകയാണ്. മുളന്തുരുത്തിയില്‍ നിന്നും നടക്കാവിലേക്കുള്ള റോഡ് മുളന്തുരുത്തി-ഉദയംപേരൂര്‍ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇരു പഞ്ചായത്തുകളെ തമ്മില്‍ വേര്‍തിരിക്കുന്നത് കോണോത്തുപുഴ തോടും ഇതിനു മുകളിലുള്ള കോലഞ്ചേരി കടവ് പാലവുമാണ്. മുളന്തുരുത്തി മുതല്‍ പാലം വരെയുള്ള റോഡിന്റെ വശങ്ങളില്‍ കാര്യമായ രീതിയില്‍ മാലിന്യം തള്ളുന്നില്ല.

പക്ഷേ പാലം കഴിഞ്ഞു നടക്കാവ് ജംഗ്ഷന്‍ വരെയുള്ള വിജനമായ പ്രദേശമാണു മാലിന്യ മേഖലയാക്കിയിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നും കൊച്ചിയിലേക്കുള്ള പ്രധാന പാതയാണ് ഇതുവഴി പോകുന്നത്. വാഹനത്തില്‍ പോയാല്‍ പോലും മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ പറ്റാത്തയവസ്ഥയാണ്. അറവ് മാലിന്യങ്ങളില്‍ നിന്നും, കക്കൂസ് മാലിന്യത്തില്‍ നിന്നുമെല്ലാം അസഹ്യമായ ദുര്‍ഗന്ധമാണ് ഉയരുന്നത്.

കോള്‍ഡ് സ്റ്റോറേജുകളില്‍ നിന്നുമുള്ള ഇറച്ചി കോഴിയുടെ അവശിഷ്ടങ്ങള്‍ ധാരാളമായി ഇവിടെ കൊണ്ടുവന്നിടുന്നുണ്ട്. ഇതിനാല്‍ നായ്ക്കള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. നൂറിലധികം നായ്ക്കള്‍ ഇവിടെയുണ്ടന്നാണ് ഏകദേശ കണക്ക്. പുലര്‍ച്ചെ സമയങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി എത്തി അറവ് മാലിന്യത്തിനായി കടിപിടി കൂടുന്നത് കാണാം. ഈ സമയത്ത് ഇതുവഴി സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാരേയും നായ്ക്കള്‍ ആക്രമിക്കാന്‍ തുനിയാറുണ്ട്.

Related posts