മെഡിക്കല്‍ കോളജില്‍ വെള്ളക്കെട്ടില്‍ മരുന്നുകള്‍ നനഞ്ഞു എക്‌സ്‌റേയും സ്കാനിംഗും നിര്‍ത്തിവെച്ചു

TCR-MARUNNUമുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയില്‍ വെള്ളക്കെട്ടില്‍ മരുന്നുകള്‍ നനഞ്ഞു. എംആര്‍ഐ സ്കാന്‍, എക്‌സ്‌റേ, അള്‍ട്രാ സ്ൗണ്ട് സ്കാനിംഗ്, ട്രോപഌ സ്കാനിംഗ് എന്നിവ നിര്‍ത്തിവെച്ചു. വെള്ളക്കെട്ടില്‍ വഴുക്കി വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയുടെ താഴത്ത നിലയിലാണ് ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വെള്ളം നിറഞ്ഞത്. ഏറ്റവും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് സൂക്ഷിപ്പു കേന്ദ്രം, സ്റ്റോര്‍ മുറികള്‍ എന്നിവയടങ്ങുന്ന സ്ഥലത്താണ് വെള്ളക്കെട്ടുണ്ടായത്.

ആശുപത്രിയുടെ വിവിധ ഭാഗത്തുനിന്നു വരുന്ന മഴവെള്ളം മഴവെള്ള സംഭരണിയില്‍ എത്തിക്കാനായി സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ ചെറിയ സ്റ്റാന്‍ഡിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റോക്ക് മുറികളിലെ വാതിലിന്റെ പഴുതിലൂടെ വെള്ളം അകത്തുകടന്ന് മരുന്നുകള്‍ നനഞ്ഞതായും സൂചനയുണ്ട്. എക്‌സ്‌റേ മുറിയിലേക്കും വെള്ളം കടന്നു. ഇവിടെ മുട്ടൊപ്പമാണ് വെള്ളം.

എക്‌സറേയെടുക്കാന്‍ വന്ന ഓട്ടോ ഡ്രൈവറായ മിണാലൂര്‍ സ്വദേശി ഷാജിയാണ് കാല്‍ തെന്നിവീണത്. നിസാര പരിക്കേറ്റു. ഷാജിയുടെ മൊബൈലും മരുന്നുകടലാസുകളും പേഴ്‌സുമെല്ലാം നനഞ്ഞു. പാലക്കാട് സ്വദേശിനി ഫാത്തിമയാണ് വീണ മറ്റൊരാള്‍. വെള്ളക്കെട്ടുള്ളതിനാല്‍ മെഷിനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷോക്കടിക്കുമോ എന്ന് പേടിച്ചാണ് എക്‌സ്‌റേ, സ്കാനിംഗ് എന്നിവ നിര്‍ത്തിയത്. പൈപ്പുകള്‍ പൊട്ടിയത് രാത്രിയായതുകൊണ്ട് ആവശ്യമായ മുന്‍കരുതലെടുക്കാന്‍ സാധിച്ചില്ല. ജീവനക്കാരും ഈ സമയത്ത് കുറവായിരുന്നു.  രാവിലെ ആശുപത്രി സൂപ്രണ്ട് ഷംസാദ് ബീഗത്തിന്റെ നേതൃത്വത്തില്‍ വെള്ളം നീക്കം ചെയ്യുന്ന നടപടികള്‍  തുടങ്ങിയിട്ടുണ്ട്.

Related posts