വില്ലന്‍ച്ചൂടിനെ വരുതിയിലാക്കി മുന്നണികള്‍ മുന്നോട്ടു തന്നെ

TVM-ELECTIONനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പര്യടനം നാളെ തുടങ്ങാനിരിക്കെ കൊടുംചൂട് വില്ലനായി തുടരുന്നു. പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പര്യടനസമയം ക്രമീകരിക്കാന്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം നാളെ ആരംഭിക്കും. ശെല്‍വരാജ് നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനില്‍ നിന്നും ആന്‍സലന്‍ മുള്ളറവിളയില്‍ നിന്നുമാണ് പര്യടനത്തിന് തുടക്കം കുറിക്കുക. പകല്‍സമയത്തെ കൊടുംചൂട് കാരണം പര്യടനത്തിന്റെ സമയം ക്രമീകരിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം രാവിലെ എട്ടിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം രാവിലെ ഏഴരയ്ക്കും തുടങ്ങും. പരമാവധി പന്ത്രണ്ടിനു മുമ്പ് രാവിലെയുള്ള പര്യടനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും നാലിനും മധ്യേ പര്യടനം തുടരും. എന്‍ഡിഎ സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനം ഒമ്പതു മുതല്‍ 12 വരെ നടക്കും. അരുവിപ്പുറത്ത് നിന്നാണ്  പര്യടനം തുടങ്ങുന്നത്.

ഇന്ന് വൈകുന്നേരം നാലിന് വഴിമുക്ക് മുതല്‍ ഉദിയന്‍കുളങ്ങര വരെ വികസന സന്ദേശ പദയാത്രയും പതിമൂന്നിന് റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രചരണം ഊര്‍ജിതമായി പുരോഗമിക്കുന്നു. നല്ലൊരു ശതമാനം വനിതാ സമ്മതിദായകരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന്  യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി പ്രവര്‍ത്തകര്‍ ഒരുപോലെ വാദിക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം ഒട്ടേറെ കുടുംബങ്ങളില്‍ ആശ്വാസമായെന്നും സ്വാഭാവി കമായും ഇത് വോട്ടായി മാറുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വാദം. എല്‍ഡിഎഫിന്റെ കുടുംബയോഗങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ കാണുന്നത് തങ്ങള്‍ക്ക് തുണയാകുമെന്ന് ഇടതുപക്ഷ പ്രവര്‍ത്തകരും അവകാശപ്പെട്ടു. ഇരുമുന്നണികളുടെയും പൊള്ളത്തരങ്ങള്‍ വനിതാ സമ്മതിദായകര്‍ തിരിച്ചറിയുന്നുവെന്നും ഇക്കുറി  കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമെന്ന് എന്‍ഡിഎ പ്രവര്‍ത്തകരും പ്രതികരിച്ചു.

എന്തായാലും, വനിതാ സമ്മതിദായകരുടെ പിന്തുണ  സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണാ യകമാണ്. 2011 -ല്‍ ആകെയുണ്ടായിരുന്ന 1,57,004 വോട്ടര്‍മാരില്‍ 81,115 വനിതകളും   75,889 പുരുഷ ന്മാരുമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചിത്രം മാറി. വോട്ടര്‍മാരുടെ എണ്ണം 1,63,993 ആയി ഉയര്‍ന്നു. 84,832 വനിതകളും 79,161 പുരുഷന്മാരും വോട്ടര്‍മാരില്‍ ഉള്‍പ്പെട്ടു. എന്നാല്‍ വോട്ട് ചെയ്തത് 80.1 ശതമാനം പേര്‍ മാത്രം. 1,31,384 പേര്‍ വോട്ടു ചെയ്തതില്‍ വനിതാ സമ്മതിദായകരുടെ സംഖ്യയായിരുന്നു കൂടുതല്‍- 67,862.

Related posts