ശബരിമല: ശബരിമല ക്ഷേത്രത്തിലെ മകരസംക്രമ പൂജ 14നു രാത്രി 7.52ന്. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സംക്രമ മുഹൂർത്തത്തിലാണ് ശബരിമലയിൽ സംക്രമാഭിഷേകം നടക്കുന്നത്. ഇക്കുറി മകരസംക്രമ സന്ധ്യയിലെ ദീപാരാധനയേ തുടർന്നാണ് അഭിഷേകം. അതിനാൽ ദീപാരാധനയ്ക്കു ചാർത്തുന്ന തിരുവാഭരണങ്ങൾ അഴിച്ചു മാറ്റിയശേഷമാണ് സംക്രമാഭിഷേകം.
കവടിയാർ കൊട്ടാരത്തിൽ നി്ന്നും കൊടുത്തുവിടുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് സംക്രമദിവസം അഭിഷേകത്തിന് ഉപയോഗിക്കുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷപൂർവം എത്തിക്കുന്ന തിരുവാഭരണങ്ങൾ ചാർത്തി വൈകുന്നേരം 6.30 ഓടെയാണ് ദീപാരാധന. ഇതേസമയം പൊന്നന്പലമേട്ടിൽ മകരജ്യോതിയും തെളിയും.
തിരുവാഭരണ ഘോഷയാത്ര 12ന്
ശബരിമല: മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് രാവിലെ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പരന്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങൾ ശബരിമലയിലെത്തിക്കും. ജനുവരി 14നു മകരവിളക്ക്. ഘോഷയാത്ര സുഗമമാക്കാൻ പരന്പരാഗത കാനനപാതയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
മൂന്ന് പെട്ടികളാണ് ഘോഷയാത്രയായി ശബരിമലയില്ക്കേ് കൊണ്ടുവരിക. അയ്യപ്പഭഗവാന് അണിയാനുള്ള അമൂല്യരത്നങ്ങൾ പതിച്ച മാല ആടയാഭരണങ്ങൾ, തങ്കതിരുമുഖം, സ്വർണത്തിൽ തീർത്ത ആനയുടേയും പുലിയുടേയും രൂപങ്ങൾ, തങ്കചുരിക, സ്വർണത്തളിക, ശംഖ്, കണ്ഠാഭരണം, സ്വർണവാൾ തുടങ്ങിയവ അടങ്ങുന്ന തിരുവാഭരണപ്പെട്ടിയാണ് ഇവയിൽ മുന്നിൽ.
കലശവും പൂജാപാത്രങ്ങളും അടങ്ങുന്ന കലശപ്പെട്ടി, മാളികപ്പുറത്ത് നിന്ന് ഭഗവാന്റെ എഴുന്നള്ളത്തിനായുള്ള കൊടിയും ജീവതയും നെറ്റിപ്പട്ടവും ഉൾപ്പടെയുള്ള വസ്തുക്കൾ അടങ്ങിയ കൊടിപ്പെട്ടി എന്നിവയാണ് ഘോഷയാത്രയിൽ പിന്നിലായി എത്തുക.
തിരുവാഭരണപ്പെട്ടി ശ്രീകോവിലിൽ എത്തിച്ച് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തിയാണ് മകരസംക്രമസന്ധ്യയിൽ ദീപാരാധന നടക്കുക
മകരവിളക്ക് വ്യൂ പോയിന്റുകളിലെ സുരക്ഷാസ്ഥിതി വിലയിരുത്തി
പത്തനംതിട്ട: മകരവിളക്ക് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ വ്യൂപോയിന്റുകളിൽ സുരക്ഷാ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ശിവപ്രസാദ്, ദുരന്തനിവാരണം അസിസ്റ്റന്റ് പ്രഫസർ അമൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ്, വനം, റവന്യു, ഇറിഗേഷൻ, പോലീസ്, ആരോഗ്യവകുപ്പ്, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
ജില്ലയിലെ പ്രധാനപ്പെട്ട മകരവിളക്ക് വ്യൂ പോയിന്റുകളായ അയ്യൻമല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട്, ഇലവുങ്കൽ, ചിറ്റാർ, ആങ്ങമൂഴി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തർ തന്പടിക്കുന്ന പ്രദേശങ്ങളിൽ മുങ്ങിമരണം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാനായി വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ പുഴയുടെ ആഴമെത്രയെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കുവാനും അപകടമേഖലയെ വേർതിരിച്ച് കാണിക്കുവാനുമുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
അയ്യപ്പഭക്തർ മകരജ്യോതി ദർശനത്തിനെത്തുന്ന പ്രദേശങ്ങളിലെ അഗ്നിബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം അഗ്നിരക്ഷാ സേനകളെ ഏർപ്പെടുത്തുകയും ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷ നൽകുന്നതിനും അടിയന്തരവൈദ്യ സഹായം ലഭ്യമാക്കുന്നതിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനും തീരുമാനിച്ചു.
വൈദ്യുതി എത്തിച്ചേരാത്ത മേഖലകളിൽ വനംവകുപ്പ് പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ കൈവശമുള്ള ആസ്ക ലൈറ്റുകൾ സ്ഥാപിക്കുന്നതിനും നിർദേശം നൽകി. അയ്യപ്പഭക്തരുടെ സേവനത്തിനായി ഇവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ആവശ്യമായ സ്ഥലങ്ങളിൽ അയ്യപ്പസേവാസംഘത്തിന്റെ സഹായം തേടുമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംഘം ഇന്നലെ സന്ദർശനം നടത്തിയത്.
മകരവിളക്കിന് മുന്പ് തന്നെ പരിശീലനം ലഭിച്ച റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ ഈ പോയിന്റുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുകയും നിലവിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ് പറഞ്ഞു. ഈ ഉദ്യോഗസ്ഥർ പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.