തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരിയുടെ കൊലപാതകക്കേസില്‍ പോലീസിനെ ആദ്യം കുഴപ്പിച്ചത് സൂരജ് പറഞ്ഞ നുണക്കഥകള്‍. ചൊവ്വാഴ്ച സൂരജിനെ കസ്റ്റഡിയിലെടുത്തു പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ സുകന്യ, എറണാകുളം സ്വദേശിയായ അനീഷ് എന്ന ആളുമായി പ്രണയത്തിലായിരുന്നെന്നും അവരുടെ ആവശ്യപ്രകാരം തലപ്പാറയില്‍നിന്നും സാന്‍ട്രോ കാര്‍ വാടകയ്‌ക്കെടുത്ത് ഇരുവരെയും കോട്ടയം റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചതായും പറഞ്ഞു.
സുകന്യയുമായി ഇത്രയധികം അടുപ്പമുള്ള സൂരജിനു ഇവരോടൊപ്പമുണ്ടായിരുന്ന ആളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലെന്നു പറഞ്ഞതു പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്നലെ വൈകുന്നേരം നാലിനാണു കുറ്റസമ്മതം നടത്തിയത്. മുമ്പ് ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അടുപ്പത്തിലായിരുന്നു. സുകന്യ ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്നു വാശിപിടിച്ചു.
തുടര്‍ന്നു സൂരജ് കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ വാടകയ്‌ക്കെടുത്ത കാറില്‍ സുകന്യയുമായി പൊതി ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ റബര്‍ തോട്ടത്തിലെത്തി. അവിടെ സമയം ചെലവഴിക്കുന്നതിനിടയില്‍ കൈയില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്നു മൃതദേഹത്തില്‍ വെട്ടുകല്ല് ചേര്‍ത്തുവച്ച് കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. ശബ്ദം കേട്ട് അയല്‍പക്കത്തുകാര്‍ അറിയാതിരിക്കാന്‍ പാറമടയിലേക്കു കയറില്‍ തൂക്കിയിറക്കിയെന്നും സൂരജ് പോലീസിനോടു പറഞ്ഞു.
കൊലപാതകത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നു സംശയം
ആശുപത്രി ജീവനക്കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. സുകന്യയുടെ മൃതദേഹത്തില്‍ മൂന്നു വെട്ടുകല്ലുകള്‍ കെട്ടിയാണ് സൂരജ് പാറമടയില്‍ താഴ്ത്തിയത്. ഇത്രയും കല്ലുകളുടെ ഭാരവും മൃതദേഹത്തിന്റെ ഭാരവും സൂരജിനു ഒറ്റയ്ക്ക് താങ്ങാന്‍ കഴിയുമോയെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സൂരജിനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍
ആശുപത്രി ജീവനക്കാരിയുടെ കൊലപാതകം പോലീസിനു തുണയായതു മൊബൈല്‍ കോളുകള്‍. യുവതിയെ കാണാനില്ലെന്നു പരാതി ലഭിച്ച ഉടന്‍തന്നെ ഇവരുടെ ഫോണ്‍ നമ്പറിലേക്കു വന്ന കോളുകള്‍ പരിശോധിച്ചപ്പോള്‍ രാത്രിയിലും പകലുമായി സൂരജിന്റെ ഫോണില്‍നിന്നാണ് ഏറ്റവുമധികം കോളുകള്‍ വന്നിട്ടുള്ളതെന്നു മനസിലായതോടെയാണ് പോലീസിന്റെ അന്വേഷണം ഈ വഴിയിലേക്കു തിരിഞ്ഞത്.