സ്ത്രീകള്‍ക്കു നേടാം സാമ്പത്തിക സുരക്ഷ

womanഇന്ത്യയില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം ഏതാണ്ട് ഒരുപോലെയാണ്. കേരളത്തിലാകട്ടെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. പല കാര്യങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും എത്തിച്ചേര്‍ന്നിരിക്കുന്നു. പ്രത്യേകിച്ചും ചെയ്യുന്ന ജോലികളുടെ കാര്യത്തില്‍. എന്നാല്‍ വരുമാനത്തില്‍ പലപ്പോഴും തുല്യത കാണുന്നില്ല. സ്ത്രീകള്‍ക്കു പുരുഷന്മാരേക്കാള്‍ വേതനം കുറവാണ്. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നല്ലൊരു പങ്കിന്റെയും റിട്ടയര്‍മെന്റിനുശേഷമുള്ള മുഖ്യവരുമാനം പെന്‍ഷന്‍ മാത്രമാണ്.

നല്ലൊരു നിക്ഷേപാസൂത്രണത്തിന്റെ കുറവാണ് പെന്‍ഷനെ മാത്രം ആശ്രയിച്ചു ജീവിക്കുവാന്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. ജീവിതം നീളുന്തോറും പണപ്പെരുപ്പം സ്ത്രീകളുടെ ജീവിതം ദുരന്തങ്ങളിലേക്കു തള്ളി നീക്കുന്ന കാഴ്ചയ്ക്ക് ദൂരെയെങ്ങും പോകേണ്ട. ചുറ്റുപാടുമൊന്നു കണ്ണോടിച്ചാല്‍ മതി.

“മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കേണ്ട’ എന്ന പഴമൊഴിക്ക് ഇന്നു നൂറു ശതമാനവും പ്രസക്തിയുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥ തകര്‍ന്നതോടെ സഹോദരങ്ങളും ബന്ധുക്കളും സഹായത്തിനെത്തുമെന്നു പ്രതീക്ഷിക്കാനും വയ്യ. പുരുഷനായാലും സ്ത്രീയായാലും സ്വന്തമായി സാമ്പത്തിക സുരക്ഷ കണ്ടെത്തുകയേ വഴിയുള്ളു.

പുതുതലമുറയിലെ ഭാഗ്യവതികള്‍

രണ്ടോ മൂന്നോ ദശകം മുമ്പുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചു ചെറുപ്പക്കാര്‍ക്ക് ധനകാര്യ ശക്തി കൈവശം വന്നിട്ടുണ്ട്. ജോലിയുടെ സ്വഭാവം മാറി, കൂടുതല്‍ ജോലി മേഖലകള്‍, സ്വകാര്യമേഖലയില്‍ വന്‍തോതില്‍ ഉയര്‍ന്നു വന്നിട്ടുള്ള തൊഴില്‍ തുടങ്ങിയവയെല്ലാം കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങള്‍ കൊണ്ടു സംഭവിച്ചതാണ്. അതായത് മൂന്നു ദശകം മുമ്പുള്ള സ്ത്രീകളേക്കാള്‍ വളരെ അവസരങ്ങളാണ് ഈ തലമുറയിലെ പെണ്‍കുട്ടികള്‍ക്കു ലഭ്യമായിട്ടുള്ളത്. ഷോപ്പിംഗ്, പുറത്തുപോയുള്ള ഭക്ഷണം കഴിക്കല്‍, സിനിമ കാണല്‍… തുടങ്ങിയവയെല്ലാം സാധാരണ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ക്ക് ആലോചിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍!

ഇവിടെ നഷ്ടമായിരിക്കുന്നത് പഴയ തലമുറയിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നു ഒരു കാഴ്ചപ്പാടാണ്. സമ്പാദ്യം! വീട്ടു ചെലവിനു കിട്ടുന്ന തുകയില്‍നിന്നു ചെറിയൊരു തുക മിച്ചം പിടിക്കുന്ന ധാരാളം സ്ത്രീകളെ കഴിഞ്ഞ തലമുറയില്‍ കാണുവാന്‍ കഴിയുമായിരുന്നു. എന്നിട്ടുപോലും അന്നു ജീവിക്കുവാന്‍ പ്രയാസമായിരുന്നു.

ഇന്ന് കടത്തിലാണ് ജീവിതം തുടങ്ങുന്നതുതന്നെ. വായ്പയും ക്രെഡിറ്റ് കാര്‍ഡുമൊക്കെ സാധാരണ പ്രതിഭാസമായിരിക്കുന്നു. ഫലമോ പഴയ സമ്പാദ്യശീലം കടം വാങ്ങി ചെലവഴിക്കുന്ന ശീലത്തിനു പതിയെ വഴി മാറുകയാണ്. നിക്ഷേപം നടത്തണമെന്നു ഓരോ മാസവും തീരുമാനിക്കുമെങ്കിലും മാസാവസാനമാകുമ്പോഴേയ്ക്കും ബാങ്ക് അക്കൗണ്ടില്‍ ഒന്നും ശേഷിക്കുകയില്ല. പകരം കടവുമായിരിക്കും.

അവസരവും വരുമാനവും കൂടുതല്‍ ലഭിച്ചിട്ടും സാമ്പത്തികമായി സുരക്ഷ നേടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ആലോചിക്കണം. ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റംകൊണ്ട് സുരക്ഷാ ലക്ഷ്യം നേടിയെടുക്കാനേയുള്ളു. മാസാവസാനം പണമൊന്നും ശേഷിക്കുകയില്ലെങ്കില്‍ ചെലവാക്കല്‍ ശീലങ്ങളില്‍ മാറ്റം വരുത്തുകയേ തരമുള്ളു. ഒരോ മാസത്തേയും ചെലവുകള്‍ വിലയിരുത്തുകയും ആവശ്യമില്ലാത്തവ അടുത്ത മാസം മുതല്‍ വേണ്ടെന്നു വയ്ക്കുകയും ചെറിയ തോതിലാണെങ്കിലും നിക്ഷേപം ആരംഭിക്കുകയും ചെയ്യുക.

നിക്ഷേപം നടത്തുംമുമ്പ്

ലക്ഷ്യങ്ങളും നിക്ഷേപ ആസൂത്രണവും ചെയ്തുകഴിഞ്ഞാല്‍ സാമ്പത്തിക സുരക്ഷയ്ക്കായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് നിക്ഷേപത്തേക്കാള്‍ അത്യാവശ്യമാണുതാനും.

1. ലൈഫ് ഇന്‍ഷുറന്‍സ്:

വരുമാനമുള്ളവരും ആ ആളെ ആശ്രയിച്ചു കഴിയുന്നവരും ഉണ്ടെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് എടുക്കണം. വരുമാനം കൊണ്ടുവരുന്ന ആള്‍ ഇല്ലാതായാലും തുടര്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ ജീവിച്ചുപോകുവാന്‍ സാധിക്കുന്ന വിധതത്തില്‍ കവറേജു ലഭിക്കുന്ന ഇന്‍ഷുറന്‍സ് എടുക്കണം. ഇതില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന കവറേജ് കിട്ടുന്ന ഇന്‍ഷുറന്‍സാണ് ടേം പ്ലാന്‍. ഗ്രൂപ്പ് ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുവാന്‍ സാധിച്ചാല്‍ പ്രീമിയം വീണ്ടും കുറയും. ചില ബാങ്കുകളും മറ്റും സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്കും ചെറിയ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കവറേജ് നല്കാറുണ്ട്. കഴിയുമെങ്കില്‍ വ്യകതിഗത ടേം പ്ലാന്‍ എടുത്തു ലൈഫ് കവറേജ് ലഭ്യമാക്കുക.

2. ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യത്തോടെ ഇരുന്നാല്‍ മാത്രമ ലക്ഷ്യമിട്ടിട്ടുള്ള ധനകാര്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളു. പ്രായം വര്‍ധിക്കുംതോറും രോഗങ്ങള്‍ വരുവാനുള്ള സാധ്യത വര്‍ധിക്കുന്നു. ചികിത്സാച്ചെലവാകട്ടെ കുത്തനെ ഉയരുകയും ചെയ്യുന്നു. പോളിസി ഉടമയ്ക്കു മാത്രമല്ല കുടുംബത്തില്‍ ഉള്ള എല്ലാവര്‍ക്കും ആവശ്യമായ അളവില്‍ ആരോഗ്യ പോളിസി കവറേജ് ഉണ്ടായിരിക്കണം. ഇപ്പോള്‍ ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ ലഭ്യമാണ്. മാത്രവുമല്ല ഓരോ വര്‍ഷവും മറക്കാതെ പ്രീമിയം അടച്ചു പുതുക്കുകയും വേണം. ജീവിതകാലം മുഴുവന്‍ പുതുക്കുവാന്‍ കഴിയുന്നതാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി. അതെടുക്കുവാന്‍ ഒരിക്കലും മടി കാണിക്കരുത്.

ഇനി ലക്ഷ്യങ്ങള്‍ നേടാന്‍ നിക്ഷേപം തുടങ്ങാം

നേടുന്ന വരുമാനം ഉപയോഗപ്പെടുത്തി സാമ്പത്തിക അച്ചടക്കത്തോടെ ധനകാര്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്.

കിട്ടുന്ന വരുമാനത്തെ രണ്ടായി തിരിക്കാം

1. വര്‍ത്തമാനകാലത്തില്‍ ജീവിക്കാനുള്ളത്

2. കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം അവസാനിക്കുമ്പോള്‍ (റിട്ടയര്‍ ചെയ്യുമ്പോള്‍) ഭാവികാലത്തില്‍ ജീവിക്കാനുള്ളത്.

ആദ്യത്തേത് ആര്‍ക്കും മനസിലാകും.

രണ്ടാമത്തേതാണ് റിട്ടയര്‍മെന്റ് കാലത്തേക്കുള്ള നിക്ഷേപം. പത്തോ മുപ്പതു വര്‍ഷം കഴിഞ്ഞായിരിക്കും ഈ കാലമെത്തുക. എങ്കില്‍ ഈ കാലയളവുകൊണ്ടു സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കുവാനുള്ള അവസരം നിലനില്ക്കുന്നുണ്ട്. അതും വലിയ സമ്മര്‍ദ്ദമൊന്നുമില്ലാതെ എസ്‌ഐപി നിക്ഷേപം വഴി ഈ ലക്ഷ്യം നേടാം. പതിനഞ്ചും ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം മുമ്പിലുള്ളപ്പോള്‍ മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപം വഴി റിട്ടയര്‍മെന്റ് കാലത്തേക്കാവശ്യമായ വലിയ തുക കണ്ടെത്താന്‍ സാധിക്കും.

എത്രയും നേരത്തെ റിട്ടയര്‍മെന്റ് നിക്ഷേപം തുടങ്ങുവാന്‍ കഴിയുമോ അത്രയും കുറച്ചു തുക മതി ലക്ഷ്യം നേടാന്‍.

വരുമാനത്തിന്റെ 20 ശതമാനം ഇത്തരത്തില്‍ നിക്ഷേപമായി മാറ്റി വച്ചാല്‍ പോലും റിട്ടയര്‍മെന്റ് സമയത്തു സുരക്ഷിതമായ സാമ്പത്തിക ഭദ്രതയോടെ റിട്ടയര്‍ ചെയ്യാന്‍ സാധിക്കും. പ്രതിമാസം 5,000 രൂപ വീതം അടുത്ത 25 വര്‍ഷം നിക്ഷേപിക്കുകയും 12.5 ശതമാനം റിട്ടേണ്‍ ലഭിക്കുകയും ചെയ്താല്‍പോലും നിക്ഷേപം ഒരു കോടി രൂപയ്ക്കു മുകളിലെത്തും.

പവര്‍ ഓഫ് കോമ്പൗണ്ടിംഗിന്റെ ശക്തിക്കു നന്ദി!

ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ചും സോഷ്യല്‍ സെക്യൂരിറ്റി കവറേജുകളുമൊന്നുമില്ലാത്ത സ്ത്രീകള്‍ക്ക്, സാമ്പത്തിക ചുറ്റുപാടുകള്‍ ശരിയായി ഉപയോഗിച്ചാല്‍ പ്രായമാകുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വം നേടുവാന്‍ സാധിക്കും. ഇതിന്റെ അര്‍ത്ഥം തങ്ങളുടെ രീതിയില്‍ ആരേയും സാമ്പത്തികമായി ആശ്രയിക്കാതെ സ്ത്രീകള്‍ക്കു ജീവിക്കാന്‍ കഴിയുമെന്നാണ്.

ഓര്‍മിക്കുക! ജീവിതത്തിലെ ഏതൊരു ലക്ഷ്യത്തിനും ഭാവി വരുമാനത്തില്‍നിന്നു വായ്പ വാങ്ങുവാന്‍ കഴിയും. പക്ഷേ റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് അത്തരമൊരു സാധ്യതയില്ല എന്നത് മറക്കരുത്. അതിനാല്‍ ഇപ്പോഴത്തെ വരുമാനത്തില്‍നിന്നു ഒരു ഭാഗം ഭാവിയിലെ ആവശ്യത്തിനുവേണ്ടി നീക്കി വയ്ക്കുക. ഇതു ഭാവിയില്‍ നല്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണ്.

ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം

ലക്ഷ്യത്തോടെയുള്ള നിക്ഷേപമാണ് ഫലമുണ്ടാക്കുക. ഓരോ ലക്ഷ്യവും ഈ യാത്രയിലെ നാഴികക്കല്ലുകളാകട്ടെ. ഈ നാഴികക്കല്ലുകള്‍ ഒരാളുടെ ജീവിതത്തിന്റെ സംതൃപ്തിയുടെ സ്മാരകങ്ങള്‍ കൂടിയാകണം. ഇതിനു പക്ഷേ, ശക്തമായ സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന കാര്യം വിസ്മയിക്കാതിരിക്കുക. ഇന്ന് ഏതു ചെറിയ കാര്യത്തിനു പിന്നിലും അതിന്റേതായ സാമ്പത്തികചെലവുകളുണ്ട്. സൗജന്യങ്ങളില്ല.

ലക്ഷ്യങ്ങളും പലതുണ്ട്. ഹ്രസ്വകാലത്തിലും മധ്യകാലത്തിലും ദീര്‍ഘകാലത്തിലുമമൊക്കെയുള്ള ലക്ഷ്യങ്ങളുണ്ട്. ഉദാഹരണത്തിനു, രണ്ടു വര്‍ഷത്തിനുള്ളില്‍ മലേഷ്യ, സിംഗപ്പൂര്‍ വിനോദ യാത്ര നടത്തണം. അടുത്ത നാലഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു പ്രീമിയം കാര്‍ വാങ്ങണമെന്നത് മധ്യകാല ലക്ഷ്യമാണ്. റിട്ടയര്‍മെന്റിനു നിധി രൂപീകരിക്കണമെന്നതു ദീര്‍ഘകാല ലക്ഷ്യമാണ്. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും അവരുടെ ആവശ്യവും വരുമാനവും അടിസ്ഥാനപ്പെടുത്തി ലക്ഷ്യങ്ങള്‍ നിശ്ചയിക്കാം.

ഒരിക്കല്‍ ഗോള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ അതിലേക്കു എത്തുന്നതിനുള്ള വഴികള്‍ ആസൂത്രണം ചെയ്തു തുടങ്ങാം.

ചിന്തിച്ച് ചെലവാക്കാം

കൃത്യമായ പ്ലാനിംഗോടുകൂടിയാകണം കിട്ടുന്ന വരുമാനത്തെ ചെലവാക്കേണ്ടത്. വരുമാനത്തിന്റെ 40 ശതമാനം ദൈനംദിന ചെലവുകള്‍ക്കായി മാറ്റി വെക്കണം. ഇനിയൊരു 40 ശതമാനം കൂടി സമീപ ഭാവിയില്‍ വരുന്ന ചെലവുകളായ കുട്ടികളുടെ വിദ്യാഭ്യാസം കുട്ടികളുടെ വിവാഹം, വീട്, വീടിന്റെ പുനര്‍ നിര്‍മാണം എന്നചെലവുകള്‍ക്കായി മാറ്റി വെക്കാം. ഇതിനെല്ലാം ശേഷം വരുന്ന 20 ശതമാനമാണ് നിക്ഷേപത്തിനായി മാറ്റി വെക്കേണ്ടത്. റിട്ടയര്‍മെന്റിനു ശേഷം എന്നുള്ള ലക്ഷ്യത്തോടെയുള്ള നിക്ഷേപമാകുമ്പോള്‍ ദീര്‍ഘകാലത്തില്‍ മികച്ചൊരു തുകയായി ഇതു മാറിയിരിക്കും

കെ മനോജ് കുമാര്‍
സീനിയര്‍ മാനേജര്‍, റിസര്‍ച്ച് ആന്‍ഡ്
ഇന്‍വെസ്റ്റ്‌മെന്റ്‌സ്. ഡിബിഎഫ്എസ്
Email: [email protected]
Mobile: 9349804114

Related posts