സമൂഹത്തിലെ തിന്മകള്ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രതികരിക്കുമ്പോഴും ഇരകള്‍ക്കുവേണ്ടി സംരക്ഷണവലയം തീര്‍ക്കുന്ന രക്ഷകയെ കാണാതെ പോകാന്‍ കഴിയില്ല. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയായ പദ്മശ്രീ സുനിത കൃഷ്ണന്റെ വിശേഷങ്ങളിലേക്ക്…
“”തൈക്വോണ്ടോ പഠിക്കണമെന്നും കുരുമുളക് സ്പ്രേ കൊണ്ടുനടക്കണമെന്നും സ്ത്രീകളെ പഠിപ്പിക്കുന്നതിനു പകരം അവര്‍ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുകയാണ് വേണ്ടത്. ഇരകള്‍ക്ക് മതിയായ ശിക്ഷ നല്‍കുന്നതിനെകുറിച്ച് ആരെങ്കിലും ചിന്തിക്കു ന്നുണ്ടോ?”- മനുഷ്യാവകാശപ്രവര്‍ത്തകയായ പത്മശ്രീ ഡോ.സുനിതാ കൃഷ്ണന്റെ വാക്കുകള്‍ സമൂഹത്തിനു നേരെയാണ്.
ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ ക്കുമെതിരേ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയുമാണവര്. പദ്മശ്രീ നല്കി രാജ്യം അവരെ ആദരിക്കുകയുണ്ടായി.
നിര്‍ഭയമായി സ്ത്രീകള്‍ക്കു സഞ്ചരിക്കണമെങ്കില്‍ സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നാണ് സുനിതയുടെ വെളിപ്പെടുത്തല്‍.
പദ്മശ്രീയെക്കുറിച്ച്….
നേരിന്റെയും നീതിയുടെയും ശബ്ദം രാജ്യം അംഗീകരിച്ചുകാണും. അല്ലെങ്കില്‍ എന്നെ ഒതുക്കാനായിരിക്കും പത്മശ്രീ നല്‍കിയതെന്നു തുറന്നുപറയാന്‍ സുനിത തയാറാകുന്നു. കേന്ദ്ര സര്‍ക്കാരിനെ മൂന്നുതവണ കോടതി കയറ്റിയ തനിക്ക് പദ്മശ്രീ നല്‍കുന്നത് പിന്നെ എന്തിനാണ്. അല്ലെങ്കില്‍ ഞാന്‍ പറയുന്നതില്‍ സത്യമുണ്ടെന്നു അവസാനം മനസിലാക്കിക്കാണും. ഓരോ പ്രദേശത്തും ലൈംഗിക അതിക്രമികളുടെ പട്ടിക പോലീസ് തയാറാക്കി പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കണം. ചെയ്യുന്നതു തെറ്റാണെന്ന തോന്നല്‍ ഉണ്ടാകണം. ഇന്ത്യയാണ് ലൈംഗിക വ്യാപാരത്തിന് വേണ്ടിയുള്ള മനുഷ്യക്കച്ചവടത്തില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരക്കോടി ആളുകളാണ് ഇന്ത്യയില്‍ മനുഷ്യക്കച്ചവടത്തിന് ഇരയായത്. മുമ്പ് പ്രേമം, ജോലി, വിവാഹം എന്നിവയുടെ മറവിലാണ്. മനുഷ്യക്കച്ചവടത്തിന് സാഹചര്യം ഒരുക്കിയിരുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് മനുഷ്യക്കച്ചവടത്തിന്റെ വ്യാപ്തിയും സാധ്യതകളും ഇരട്ടിയാക്കി. ഇത്തരം നാലു കേസുകള്‍ കേരളത്തില്‍ വിജയകരമായി കൈകാര്യം ചെയ്തെങ്കിലും ആയിരക്കണക്കിന് കേസുകളില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല.
ജീവിതരേഖ
പാലക്കാട് സ്വദേശികളായ മാതാപിതാക്കള്‍ക്ക് ബംഗളൂരുവില്‍ പിറന്ന സുനിതയുടെ ആദ്യകാലപ്രവര്ത്തനങ്ങളും അവിടെയായിരുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂവും കരസ്ഥമാക്കിയ ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദവുമുണ്ട്. പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകനായ രാജേഷ് ടച്ച്റിവറാണ് ഭര്‍ത്താവ്.അദ്ദേഹം തൊടുപുഴ സ്വദേശിയാണ്. പതിനഞ്ചാം വയസില്‍ എട്ടുപേരാല് കൂട്ടബലാത്സംഗത്തിന് ഇരയായ സുനിത, ആ സംഭവത്തില്‍ തളരാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ലൈംഗിക ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും എതിരായ പോരാട്ടങ്ങള്‍ക്കുള്ള പ്രചോദനമാക്കി അതിനെ മാറ്റുകയും ചെയ്തു. ആന്ധ്ര വനിതാ കമ്മീഷന് അംഗവുമാണ് സുനിത.
പ്രവര്‍ത്തനരേഖ
1996ല്‍ ബംഗളൂരുവില്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചാണ് സുനിത പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ലൈഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടൊപ്പം മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് സുനിത പ്രജ്വല എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. വേശ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വിദ്യാഭ്യാസവും ജോലിയും നല്കി രക്ഷപ്പെടുത്തുന്നതിനൊപ്പം അവരുടെ കുട്ടികളെ പുനരധിവസിപ്പിക്കാന്‍ ‘പ്രജ്വല’യ്ക്ക് 17 കേന്ദ്രങ്ങളുമുണ്ട്. എയ്ഡ്സ് ബാധിതരായ അയ്യായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം ‘പ്രജ്വല’ ഏറ്റെടുത്ത് നടത്തുന്നു.സുനിത കൃഷ്ണന്റെ അനുഭവങ്ങളെ ആധാരമാക്കി നിര്‍മിച്ച എന്റെ എന്ന ചലച്ചിത്രം രാജേഷ് ടച്ച്റിവര് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങി.
പ്രജ്വലയുടെ പിറവി
ഹൈദരാബാദിലെ ചുവന്ന തെരുവായിരുന്ന മെഹ്ബൂബ് കി മെഹ്ന്തിയിലെ കുടിയൊഴിപ്പിക്കപ്പെട്ട വേശ്യാവൃത്തിയിലേര്പ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനായി സുനിത ആരംഭിച്ച സംഘടനയാണ് പ്രജ്വല. 1997 ഫെബ്രുവരിയില്‍ ഹൈദരാബാദിലെ കുപ്രസിദ്ധ വ്യഭിചാരകേന്ദ്രമായിരുന്ന മെഹ്ബൂബ് കി മെഹ്ന്തിയില് നടന്ന കുടിയൊഴിപ്പിക്കലാണ് സുനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മെഹ്ബുബ് കി മെഹ്ന്തിയില് പണം കൊയ്തിരുന്ന കച്ചവടക്കാരും ഇടനിലക്കാരും കച്ചവടം അവസാനിക്കുന്നു എന്ന് ഉറപ്പായപ്പോള്‍ മറ്റു താവളങ്ങള്‍ കണ്ടെത്തി. പക്ഷേ പെണ്‍വാണിഭസംഘങ്ങളുടെ കെണിയില്‍പെട്ട് നരകതുല്യമായ ജീവിതം നയിച്ചിരുന്ന സ്ത്രീകളും കുട്ടികളും കൊടിയ ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. പലര്‍ക്കും ജയിലുകളില്‍ മൃഗീയപീഡനം അനുഭവിക്കേണ്ടിവന്നു. എല്ലാവരെയും നിര്‍ബന്ധിത എയ്ഡ്സ് പരിശോധനയ്ക്ക് വിധേയരാക്കി. ഇടയ്ക്ക് വിട്ടയയ്ക്കപ്പെട്ടവരില്‍ പലരും ജീവനൊടുക്കി.
ഒരുദിവസം 400ഓളം സ്ത്രീകളെ ട്രക്കുകളില്‍ കുത്തിനിറച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത്. തൊട്ടു പിന്നാലെ അവരുടെ വീടുകള്‍ നാട്ടുകാര്‍ നശിപ്പിച്ചു. വയര്‍ നിറയെ ഭക്ഷണവും ജോലിയും നല്‍കാമെന്ന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വീട്ടിലെ ഇല്ലായ്മകളില്‍നിന്ന് നഗരത്തില്‍ എത്തുകയും ഒടുവില്‍ ചുവന്ന തെരുവിലേക്കും തുടര്‍ന്ന് തടവറയിലേക്കും വലിച്ചിഴക്കപ്പെടുകയും ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും വേദന സുനിതയുടെ ഉള്ളുലച്ചു. ഇവരെ സഹായിക്കാന്‍ തീരുമാനിച്ച സുനിതയ്ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ മിഷന് പ്രവര്ത്തകന് ബ്രദര്‍ ജോസ് വെട്ടിക്കല്‍ സഹായം വാഗ്ദാനം ചെയ്തു. മെഹ്ബൂബ് കി മെഹ്ന്തിയില് അവശേഷിച്ച ഒരു വ്യഭിചാരശാല കേന്ദ്രീകരിച്ച് അവിടത്തെ സ്ത്രീകളുടെ പിന്തുണയോടെ ‘പ്രജ്വല’ എന്ന പേരില്‍ ഒരു ട്രാന്സിഷന് സ്കൂളിന് അവര്‍ തുടക്കം കുറിച്ചു. സംഭവബഹുലമായ ഒരു മനുഷ്യാവകാശ മുന്നേറ്റത്തിന്റെ ആദ്യ ചുവടുവയ്പായിരുന്നു അത്.
കാലക്രമത്തില്‍ ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച്, ചൂഷണത്തിനെതിരായ വേറിട്ട പോരാട്ടങ്ങളിലൂടെ വളര്‍ന്ന പ്രജ്വല ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലൊന്നാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ചൂഷണം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍, പെണ്‍വാണിഭസംഘങ്ങളുടെയും മറ്റും കൈയിലകപ്പെടുന്ന കുട്ടികളുടെ മോചനം, ക്രൂരമായ പീഡനങ്ങള്‍ക്കും എച്ച്.ഐ.വി. ബാധയ്ക്കും ഇരയായവരുടെ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ രാജ്യത്തെ സന്നദ്ധ സംഘടകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുപോലും മാതൃകയാണ് പ്രജ്വല.
ജീവന് പണയംവച്ചും രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ് പ്രജ്വലയുടെ രീതി. ഇങ്ങനെ മോചിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജീവിത്തിലേക്ക്തിരികെ കൊണ്ടുവരുന്നു. കൂട്ടബലാത്സംഗത്തിനിരയായ, എയ്ഡ്സ് ബാധിതരായ ഒട്ടേറെ കുട്ടികള്‍ നഗരപ്രാന്തത്തില്‍ പ്രജ്വല നടത്തുന്ന ആസ്ഥാനിവാസ് എന്ന കേന്ദ്രത്തില്‍ ശാന്തജീവിതം നയിക്കുന്നു. ഇവരില്‍ അധികവും രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ളവരാണ്. ആശാനികേതന്‍ എന്നു പേരിട്ടിരിക്കുന്ന മറ്റൊരു കേന്ദ്രത്തില്‍ എയ്ഡ്സ് ബാധിതരായ യുവതികള്‍ കറുത്ത ഭൂതകാലം മറന്ന് ജീവിക്കുന്നു. ഹൈദരാബാദ് നഗരത്തിലെ അമൂല്‍ സ്റ്റാളുകളില്‍ പലതും നടത്തുന്നത് ആശാനികേതനിലെ അന്തേവാസികളാണെന്ന് അറിയാവുന്നവര്‍ വിരളം. തെരുവു വേശ്യകളുടെ മക്കള്‍ക്കായി പ്രജ്വല നടത്തുന്ന വിവിധ സ്കൂളുകളിലായി അയ്യായിരത്തോളം കുട്ടികളുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവും എയ്ഡ്സ് രോഗബാധയും വ്യാപകമായ ആന്ധ്രപ്രദേശില്‍ പ്രജ്വല സൃഷ്ടിച്ച തരംഗം വളരെ വലുതാണ്.
മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആന്ധ്രാ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിരുന്ന ഈ സംഘടന എച്ച്.ഐ.വി. ബാധിതരായ കുട്ടികള്‍ പാര്‍ക്കുന്ന ജുവനൈല്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. പ്രജ്വലയുടെ സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ചൂഷണത്തിനു വിധേയരായവരും എയ്ഡ്സ് രോഗികളുമൊക്കെയാണ്. രാജ്യത്ത് ആദ്യമായി മനുഷ്യക്കടത്തിനെതിരേ ഒരു നയം രൂപപ്പെടുത്തിയതും പ്രജ്വലയാണ്. ഈ നയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ വികസന, ശിശുക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. 2006ല്‍ ബ്രദര്‍ ജോസ് മരിച്ചതിനു ശേഷം സുനിത ഒറ്റയ്ക്കാണ് പ്രജ്വലയെ നയിക്കുന്നത്.
പുരസ്കാരങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ 2002 അശോക ഫെലോഷിപ്പ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സുനിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 2006ലെ പെര്‍ഡിറ്റ ഹുസ്റ്റണ്‍ പുരസ്കാരമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. മൂന്നാം ലോകരാജ്യങ്ങളില്‍ വനിതകളുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന് ഓഫ് ദ നാഷണല്‍ ക്യാപ്പിറ്റല്‍ ഏരിയ (യു.എന്‍.എ.എന്‍.സി.എ) ഏര്‍പ്പെടുത്തിയതാണ് പതിനായിരം ഡോളര്‍ സമ്മാനത്തുകയുള്ള ഈ പുരസ്കാരം. 2006 മേയ് 30ന് വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ സുനിത പുരസ്കാരം ഏറ്റുവാങ്ങി. 2011ലെ ഇന്ത്യാവിഷന് പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് സുനിത കൃഷ്ണനെ തിരഞ്ഞെടുത്തു. അന്തര്‍ദേശീയ സംഘടനയായ ഹ്യൂമന്‍ സിംഫണി ഫൗണ്ടേഷന്റെ 2013 ലെ ലിവിംഗ് ലെജന്‍ഡ് അവാര്‍ഡിനും ഡോ: സുനിത കൃഷ്ണന് അര്‍ഹയായി.അവസാനമായി കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കിയും ആദരിച്ചു.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ ബിബിന്‍ സേവ്യര്‍