സൗന്ദര്യ സംരക്ഷണത്തിന് പൂര്‍ണത നല്‍കാന്‍

beaബിരുദം ഭൗതികശാസ്ത്രത്തിലാണെങ്കിലും ജാസ്മിന്‍ മന്‍സൂറിന്റെ കരവിരുത് വിരിയുന്നത് സൗന്ദര്യ സംരക്ഷണ മേഖലയിലാണ്. കോട്ടയം-കുമളി റോഡില്‍ ശീമാട്ടിയുടെ എതിര്‍വശത്തുള്ള റിറ്റ്‌സ് ബില്‍ഡിംഗിലാണ് സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന സിന്‍ഡ്രല ബ്യൂട്ടി കോണ്‍സെപ്റ്റ്. സിന്‍ഡ്രല എന്ന പേരില്‍ തയ്യല്‍ക്കടയുമയാണ് 35 വര്‍ഷം മുമ്പ് ജാസ്മിന്റെ തുടക്കം. തയ്യല്‍ക്കടയിലെത്തുന്ന ഉപയോക്താക്കളുടെ നിര്‍ബന്ധപ്രകാരമാണ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചത്. എറണാകുളത്തെ ആഗ്നസ് എന്ന പാര്‍ലറില്‍ നിന്നുമായിരുന്നു ജാസ്മിന്‍പരിശീലനം നേടിയത്.

സൗന്ദര്യസംരക്ഷണത്തോടൊപ്പം യോഗയും അക്യുപങ്ചറും

സ്കിന്‍ ആന്‍ഡ് ഹെയര്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സിന്‍ഡ്രലയില്‍ നല്‍കുന്നത്. പ്രായഭേദമെന്യെ എല്ലാവരും അനുഭവിക്കുന്നതാണ് ഈ രണ്ടു പ്രശ്‌നങ്ങളുമെന്നാണ് ജാസ്മിന്‍ പറയുന്നത്. പക്ഷേ, സിന്‍ഡ്രലയിലെത്തുന്നവര്‍ തിരികെ പോകുന്നത് പ്രശ്‌നങ്ങള്‍ പരിഹരിച്ചായിരിക്കും എന്നുള്ളതാണ് ജാസ്മിന്റെ ഉറപ്പും 16 വര്‍ഷത്തെ അനുഭവവും. സംതൃപ്തിയോടെ മടങ്ങുന്ന ഉപയോക്താക്കളാണ് ജാസ്മിന്റെയും തൃപ്തി. സൗന്ദര്യ സംരക്ഷണത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിനായി അക്യുപങ്ചര്‍ ചികിത്സയും ഉപയോക്താക്കള്‍ക്കായി ജാസ്മിന്‍ നല്‍കുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് കോട്ടയത്തുള്ള ഒരു പരിശീലനകേന്ദ്രത്തില്‍ നിന്നും അക്യുപങ്ചര്‍ ചികിത്സ ജാസ്മിന്‍ പഠിച്ചെടുത്തത്. തന്റെ അടുത്ത് ട്രീറ്റ്‌മെന്റിനായി എത്തുന്നവര്‍ക്ക് അവരുടെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കനുസരിച്ച് അക്യുപങ്ചര്‍ ചികിത്സയും നല്‍കുന്നു. ഇതുവഴി ഒരു ഫേഷ്യലിനൊപ്പം ആന്തരികാവയവങ്ങള്‍ക്കു കൂടി ഉത്തേജനം ലഭിക്കുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്. ശരീരത്തിലെ പോയിന്റുകള്‍ക്കു നല്‍കുന്ന മസാജായാണ് ജാസ്മിന്‍ അക്യുപങ്ചര്‍ ചികിത്സ നല്‍കുന്നത്. ഇതിനൊക്കെ പുറമെ എംജി യൂണിവേഴ്‌സിറ്റിയുടെ യോഗ, കൗണ്‍സലിംഗ് കോഴ്‌സുകളും ജാസ്മിന്‍ പഠിച്ചിട്ടുണ്ട്. അതിനെക്കാള്‍ മുമ്പ് പ്രാണിക് ഹീലിംഗും പഠിച്ചിട്ടുണ്ട്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് ജാസ്മിന്റെ ട്രീറ്റ്‌മെന്റ്.

ചര്‍മ്മ,കേശ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം

മുഖക്കുരു മാറാനായി ഡോക്ടര്‍മാര്‍ മാത്രം ചെയ്തു നല്‍കുന്ന പീലിംഗും ജാസ്മിന്‍ ഉപയോക്താക്കള്‍ക്കായി ചെയ്തു നല്‍കുന്നു. മുംബൈയിലുള്ള ടെന്‍ഡര്‍ സ്കിന്‍ എന്ന സ്കിന്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോ.സോണിയയുടെ കീഴിലാണ് പീലിംഗും പിഗ്മെന്റേഷനും പഠിച്ചത്. ഏറെ ഗുണനിലവാരമുള്ള ഒ ത്രീ പ്ലസ്, ഷോസ്‌കോപ് എന്നിവയുടെ ഉത്പന്നങ്ങളാണ് സ്കിന്‍ ട്രീറ്റ്‌മെന്റിനായി ജാസ്മിന്‍ ഉപയോഗിക്കുന്നത്.

ജാസ്മിന്റെ അടുത്ത മേഖല കേശ സംരക്ഷണമാണ്. ഇതിനായി ആയുര്‍വേദ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. താരന്‍, മുടികൊഴിച്ചില്‍ എന്നിവയ്ക്കുള്ള പരിഹാരമാണ് ജാസ്മിന്റെ പക്കലുള്ളത്. ഒറ്റ സിറ്റിംഗുകൊണ്ടു തന്നെ തലമുടി കൊഴിച്ചില്‍, താരന്‍ എന്നിവയ്‌ക്കെല്ലാം പരിഹാരമാകുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്. കൂടാതെ വീട്ടില്‍ ചെന്നിട്ടുള്ള സംരക്ഷണത്തിനാവശ്യമായ മരുന്നുകളും ഉപയോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. ഫുള്‍ ബോഡി വൈറ്റനിംഗാണ് ആവശ്യക്കാര്‍ കൂടുതലെത്തുന്ന മറ്റൊരു മേഖല. മുഖ വൈറ്റനിംഗിനായും എത്തുന്നവരുമുണ്ട്.

പരിശീലകയുടെ റോളിലും

ഇതിനൊക്കെ പുറമെയാണു ബ്യൂട്ടി തെറാപ്പി ട്രെയിനിംഗ് എന്ന പേരില്‍ പരിശീലന സ്ഥാപനവും നടത്തുന്നത്. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറുമാസത്തെയും ഒരു വര്‍ഷത്തെയും പരിശീലനമാണു നല്‍കുന്നത്. ജാസ്മിന്‍ തന്നെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുന്നത്. പത്തു പേരെയാണ് ഒരു ബാച്ചില്‍ എടുക്കുന്നത്. തിയറി ക്ലാസും പ്രാക്ടിക്കലും ഒത്തുചേര്‍ന്നാണു പരിശീലനം. അതിനാല്‍ തന്നെ പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ നല്ല രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷമാണു പ്രവര്‍ത്തന രംഗത്തേക്കിറങ്ങുന്നത്. അത് അവരുടെ പ്രവര്‍ത്തനമേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഏറെ സഹായകമാകുന്നുണ്ടെന്നാണ് അനുഭവ സാക്ഷ്യമെന്നു ജാസ്മിന്‍ പറയുന്നു. ഇതിനു പുറമെ ഓണ്‍ലൈന്‍ വഴിയുള്ള പരിശീലനവും നല്‍കുന്നു.

ജാസ്മിനോടൊപ്പം നാലു പേരാണ് സിന്‍ഡ്രലയിലുള്ളത്. ഒരേ സമയം അഞ്ചു പേര്‍ക്കു ട്രീറ്റ്‌മെന്റ് നല്‍കാനുള്ള സംവിധാനം സിന്‍ഡ്രലയിലുണ്ട്. സ്ഥിരമായി നല്‍കുന്ന സേവനങ്ങള്‍ക്കപ്പുറം തന്റെ അടുത്തെത്തുന്ന ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്കനുസരിച്ചു പരിഹാരവും നല്‍കാറുണ്ട്. ഒറ്റ സിറ്റിംഗുകൊണ്ട് ഉപ്പുറ്റി വിണ്ടുകീറലും താരന്‍ 90 ശതമാനത്തോളം മാറ്റിക്കൊടുക്കാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഫേഷ്യലിനു പുറമെ ക്ലീന്‍ അപ്പും ചെയ്യുന്നുണ്ട്.

പഠിച്ചതെല്ലാം പക്ക

ഒരുപാടൊന്നും ജാസ്മിന്‍ പഠിച്ചിട്ടില്ല, പക്ഷേ, പഠിച്ചതെല്ലാം നന്നായി പഠിച്ചിരിക്കുന്നു, അതാണ് 16 വര്‍ഷമായുള്ള തന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നാണ് ജാസ്മിന്‍ പറയുന്നത്. മറ്റു പാര്‍ലറുകളിലില്ലാത്ത പീലിംഗും അക്യുപങ്ചറും പിഗ്‌മെന്റേഷനുമെല്ലാം സിന്‍ഡ്രലയുടെ മാത്രം പ്രത്യേകതയാണ്. മറ്റുള്ളവര്‍ക്ക് അറിവു പകര്‍ന്നു നല്‍കാന്‍ ഒരുപാട് ഇഷ്ടമാണ് ജാസ്മിന്. അതിനാലാണ് പരിശീലന സ്ഥാപനം കൂടി ആരംഭിച്ചത്. പലവിധ പ്രശ്‌നങ്ങളുമായി തന്റെ മുന്നിലെത്തുന്ന ഉപയോക്താക്കളുടെ പ്രശ്‌നത്തിന് നല്ല രീതിയില്‍ പരിഹാരം കാണാന്‍ കഴിയുന്നു എന്നതുതന്നെ ഏറെ സന്തോഷം തരുന്ന കാര്യമാണെന്നാണ് ജാസ്മിന്‍ പറയുന്നത്.

കോട്ടയത്തുള്ള കസ്റ്റമേഴ്‌സിനെ കൂടാതെ കോഴിക്കോട്, ഇടുക്കി എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ ജാസ്മിനെ തേടിയെത്താറുണ്ട്. എത്തുന്നവര്‍ക്കെല്ലാം തൃപ്തികരമായ സേവനം നല്‍കുന്നതിനാല്‍ അവര്‍ വഴി അറിഞ്ഞുകേട്ട് എത്തുന്നവര്‍ നിരവധിയാണ്. ഭര്‍ത്താവ് മന്‍സൂറാണ് തയ്യല്‍ക്കട നോക്കി നടത്തുന്നത്. തയ്യല്‍ക്കടയില്‍ 35 തയ്യല്‍ക്കാരും 20 കട്ടര്‍മാരുമുണ്ട്. ഒരു സാധാരണ പാര്‍ലറായി തുടങ്ങിയ സിന്‍ഡ്രലയെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിച്ചത് ഉപയോക്താക്കളാണെന്നാണു ജാസ്മിന്റെ അഭിപ്രായം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടി സിന്‍ഡ്രലയുടെ ശാഖകള്‍ തുറക്കണമെന്ന ആഗ്രഹവും ജാസ്മിനുണ്ട്.

ജാസ്മിന്റെ ഫോണ്‍ നമ്പര്‍: 9447302134
email: [email protected]
web: www.cindreldlabeauty.com

തയാറാക്കിയത്- നൊമിനിറ്റ ജോസ്‌

Related posts