കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ദീപ ജയരാജ് പേരിന്റെ ചുരുക്കെഴുത്തായ ഡീജെ എന്ന തൂലികാ നാമത്തില്‍ കഥകളും നോവലും കവിതകളും എഴുതാന്‍ തുടങ്ങിയതു നാലു വര്‍ഷം മുമ്പാണ്. പുറത്തിറക്കിയ അര ഡസനിലേറെ ഗ്രന്ഥങ്ങളും അവയുടെ ഇംഗ്ളീഷ്, കന്നഡ പരിഭാഷകളും പ്രസിദ്ധീകരിച്ചത് സ്വന്തം പേരില്‍ തുടങ്ങിയ ഡീജെ പബ്ലിക്കേഷന്‍സ്. ഓണ്‍ലൈന്‍ മുഖേന വിറ്റഴിക്കുന്ന പല പുസ്തകങ്ങളും മൂന്നാമത്തേയും നാലാമത്തേയും എഡീഷന് അച്ചടിയിലെത്തി.
ഡെയ്ലി ഹണ്ട്, ക്രോസ് വേര്‍ഡ്, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ വിപണന ശ്യംഖലയിലൂടെയാണ് പുസ്തകങ്ങള്‍ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നത്. മറ്റുള്ളവരുടെ രചനകളും ഓണ്‍ലൈന്‍ മുഖേന വിപണിയിലെത്തിക്കാന്‍ തയാറാണെന്ന് ദീപ പറയുന്നു.
രചിച്ച കവിതകളെല്ലാം ഓഡിയോ രൂപത്തിലാക്കി. കവിതകളടങ്ങിയ ഓഡിയോ സീഡി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ശ്രുതിമധുരമായി ആലപിച്ചത് ഫേയ്സ്ബുക്ക് സുഹൃത്തായ സംഗീത അധ്യാപിക രേഖ ശൈലേഷാണ്.
അമ്മിണിക്കുട്ടിയുടെ കഥ
ഉറ്റവരെല്ലാം കൈവിട്ട വയോധികയും ബന്ധുവുമായ അമ്മിണികുട്ടിയെ നാലഞ്ചു വര്‍ഷം മുമ്പ് വൃദ്ധസദനത്തിലെത്തിച്ച അനുഭവം അക്ഷരങ്ങളിലേക്കു പകര്ത്തിവച്ചതാണു രചനാരംഗത്ത് ആദ്യ ചുവടുവയ്പ്. അമ്മിണികുട്ടി കണ്ണീരോടെ പറഞ്ഞ ജീവിത കഥ രണ്ടു നാള്‍ക്കകം എഴുതിത്തീര്‍ന്നപ്പോള്‍ ഒരു യുവഎഴുത്തുകാരി പിറന്നു. തീര്‍ച്ചയായും പുസ്തകമാക്കണമെന്ന് ജ്യേഷ്ഠ സഹോദരി രൂപ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ “അമ്മിണിക്കുട്ടി’ എന്ന നോവല്‍ 2013 ല്‍ പ്രസിദ്ധീകരിച്ചു.
അമ്മിണിക്കുട്ടിയുടെ കഥ ഇങ്ങനെ: മാധവികുട്ടിയമ്മയ്ക്കു 45-ാം വയസില്‍ പിറന്ന മകളായിരുന്നു അമ്മിണിക്കുട്ടി. മൂത്തമക്കളെ വിവാഹം കഴിച്ചയച്ച് കടബാധ്യതകള്‍ കുമിഞ്ഞുകൂടി. ഒടുവില്‍ മാധവിക്കുട്ടി അമ്മിണിക്കുട്ടിയുമൊത്ത് നാടുവിട്ട് കര്‍ണാടകയിലെത്തി. അവിടെ അമ്മിണികുട്ടിയുടെ വിവാഹം നടന്നെങ്കിലും നാട്ടില്‍ അപവാദ പ്രചാരണംമൂലം മടങ്ങേണ്ടിവന്നു. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു. ദശാബ്ദങ്ങളോളം മരിച്ചു ജീവിച്ച അമ്മിണിക്കുട്ടി വയോധികയായി. ദുരിതത്തില്‍നിന്ന് അമ്മിണികുട്ടിയെ രക്ഷിക്കാന്‍ ദീപ മുന്നോട്ടുവന്നപ്പോള്‍ ബന്ധുക്കളെല്ലാം വിലക്കി. എന്നാല്‍ നാട്ടുകാര്‍ പിന്തുണച്ചു. അങ്ങനെ അവരെ വൃദ്ധസദനത്തില്‍ എത്തിക്കുകയായിരുന്നു. സംഭവബഹുലമായ ഈ കഥയാണ് അമ്മിണിക്കുട്ടിയെന്ന പേരില്‍തന്നെ ദീപ പ്രസിദ്ധീകരിച്ചത്.
പുസ്തകങ്ങള്‍
അമ്മിണികുട്ടിക്കു പുറമേ, സ്ത്രീ ധാര്‍ഷ്ഠ്യത്തിന്റെ കഥ പറയുന്ന “ഇന്ദുമതി’, പ്രണയ കഥയായ “കൃഷ്ണാ നീ ബേഗനെ ബാരോ’ എന്നീ നോവലുകളും അമ്മ മരിച്ച ദുഃഖത്തില്‍ നിന്ന് ജന്മംകൊണ്ട “തര്‍പ്പണം’ അടങ്ങുന്ന “യക്ഷി’, “ജീവിതം’, “സംസം’ എന്നീ കവിതാ സമാഹാരങ്ങളും “പ്രണയ തീരത്തെ പറവകള്‍’ എന്ന കഥാസമാഹാരവുമാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇവയ്ക്കു കന്നടയിലും ഇംഗ്ലീഷിലും പരിഭാഷകളുണ്ടായി. എംടി വാസുദേവന്‍ നായരുടെ ഗ്രന്ഥങ്ങള്‍ കന്നഡയിലേക്കു മൊഴിമാറ്റം നടത്തിയ ഡോ. കമലാക്ഷനാണ് ദീപയുടെ രചനകളും കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയത്. സിഫി ഡോട്കോം എഡിറ്റര്‍ സരിത രവീന്ദ്രനാഥും ശ്രീലതയുമാണ് രചനകള്‍ ഇംഗ്ളീഷിലേക്കു മാറ്റിയത്.
ഈയിടെ രചന പൂര്‍ത്തിയാക്കിയ രണ്ടു പുസ്തകങ്ങള്‍ ഉടനേ പ്രസിദ്ധീകരിക്കും. ആധുനിക പ്രണയത്തെ അവതരിപ്പിക്കുന്ന “ലാസ്റ്റ് ലൗവര്‍’, മുസ്ലീം സ്ത്രീകളുടെ ദുരിതങ്ങളെ ചിത്രീകരിക്കുന്ന “ബീവിത’ എന്നിവ.
ഒപ്പം അഭിഭാഷകയും
ബംഗളൂരു സിവില്‍ കോടതിയില്‍ അഭിഭാഷകയാണു ദീപ. ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്ന് സാമൂഹ്യസേവനത്തില്‍ എംഎസ്ഡബ്ള്യു ബിരുദവും എച്ച് ആര് ഡി, ഹ്യൂമന്‍ റൈറ്റ്സ്, വേയ്സ്റ്റ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തക, കലാകാരി, നര്‍ത്തകി, ജോതിഷി, പ്രസാധക എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് അവിവാഹിതയായ ഈ പെണ്‍കുട്ടി.
തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഇടം പിടിച്ച എട്ടുവീട്ടില്‍പിള്ളമാരുടെ പിന്‍തലമുറക്കാരിയാണ്. കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ കൊട്ടേക്കാട്ട് വീട്ടില്‍ റിട്ടയേഡ് സപ്ലൈ ഓഫീസര്‍ എന്‍.ടി. ജയരാജിന്റെയും സംസ്കൃതം അധ്യാപികയായിരുന്ന രാജേശ്വരിയുടെയും ഇളയ മകളാണ് ദീപ.
കുഞ്ഞുനാളിലെ അമ്മ നഷ്ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ വഴിത്തിരിവാണ്. അമ്മയ്ക്കുശേഷം ദീപയുടെ ഏറ്റവും അടുത്ത സുഹൃത്ത് ചേച്ചി രൂപയാണ്. തന്റെ രചനകളിലെ നാടന്‍ ഭാഷാ പ്രയോഗങ്ങളും ഡയലോഗുകളും ചേച്ചി രൂപയില്‍നിന്നാണു ലഭിക്കുന്നതെന്ന് ദീപ പറയുന്നു.
-ഫ്രാങ്കോ ലൂയിസ്