കൂത്താട്ടുകുളം: കുടുംബാംഗങ്ങൾക്കൊപ്പം വീടിനുള്ളിൽ കൂടുതൽ സമയവും ചെലവഴിക്കുന്ന അഭിഷേക് സഹപാഠിയെ കൊലപ്പെടുത്തിയെന്നുള്ള വാർത്ത നാട്ടുകാർക്ക് നടുക്കമായി.
കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു (20) ആണ് സഹപാഠിയായ തലയോലപ്പറന്പ് സ്വദേശിനി നിഥിന മോളിനെ (22) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പൊതുവേ ശാന്തസ്വഭാവമുള്ള അഭിഷേകിന് സുഹൃത്തുക്കൾ കുറവായിരുന്നു. നിഥിനയുമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അഭിഷേകിന്റെ വീട്ടിൽ പെണ്കുട്ടി വന്നിരുന്നെന്നും സമീപവാസികൾ പറയുന്നു.
ഇവർ തമ്മിലുള്ള അടുപ്പം അഭിഷേകിന്റെ വീട്ടിലുള്ളവർക്ക് താല്പര്യമില്ലായിരുന്നു. ഇതിന്റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
സംസ്ഥാനതല പഞ്ചഗുസ്തി മത്സരത്തിൽ അഭിഷേകിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചഗുസ്തിയിൽ അന്തർദേശീയ, ദേശീയ ചാന്പ്യന്മാരാണ് അഭിഷേകിന്റെ മാതാപിതാക്കൾ.