പാലാ: പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും സമീപകാലത്ത് പെണ്‍കുട്ടിയുടെ ഫേസ്ബുക്കിൽ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെ ചൊല്ലി ഇരുവരും തർക്കമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പഠനത്തിന്റെ ഭാഗമായുള്ള വൈവാ പരീക്ഷയ്ക്ക് ഇരുവരും എത്തിയിരുന്നു.
എന്നാൽ ചില റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ അഭിഷേകിനെ വൈവയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. അന്നു പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ അഭിഷേക് എടുത്തു കൊണ്ടു പോയിരുന്നു.
വെള്ളിയാഴ്ച പരിക്ഷ കഴിഞ്ഞ് ഇരുവരും പുറത്തിറങ്ങിയപ്പോൾ കാത്തു നിന്നു അഭിഷേക് ഫോണ്‍ തിരിക നൽകി. അഭിഷേക് തർക്കമുണ്ടാക്കുന്പോൾ പെണ്‍കുട്ടി ഫോണിൽ അമ്മയുമായി സംസാരിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ ജോലിയുള്ള അമ്മ മകളുടെ നിലവിളി ഫോണിലൂടെ കേൾക്കുകയും ഉടൻ തന്നെ പാലായ്ക്കു പോരുകയും ചെയ്തെങ്കിലും ചേതനയറ്റ മകളെയാണു കാണാൻ സാധിച്ചത്.
കൊലപ്പെടുത്തണമെന്നു കരുതിയില്ലെന്ന് പ്രതിയുടെ മൊഴി
പാലാ: പരീക്ഷകഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്നു കരുതിയല്ല താൻ വന്നതെന്നു പ്രതി അഭിഷേകിന്റെ മൊഴി.
രണ്ടു വർഷമായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും എന്നാൽ അടുത്ത കാലത്തായി നിതിനമോൾ അകൽച്ച കാണിച്ചതായും പ്രതി പോലീസിനോടു പറഞ്ഞു.
പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിരിക്കുന്നത്.
എന്തിനാണ് കൈയിൽ ആയുധം സൂക്ഷിച്ചിരുന്നതെന്നു പോലീസ് ചോദിച്ചപ്പോൾ അതു സ്വയം കൈയിൽ മുറവേല്പിച്ചു നിതിനമോളെ ഭയപ്പെടുത്താനാണ് കത്തികൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.
പിന്നെ എങ്ങനെയാണ് സംഭവം കൊലപാതകത്തിൽ എത്തിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ സമീപത്തെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന നിലയിലാണ് പ്രതിയെ ഓടിയെത്തിവർ കണ്ടത്.
സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവ വ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി.
ഫോൺ വിളി തീരുംമുന്‍പ് നിലവിളി; പിന്നാലെ മരണ വാർത്ത
തലയോലപ്പറന്പ്: മകൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അലറിക്കരഞ്ഞു സംസാരം മുറിഞ്ഞു പോയപ്പോഴും മകൾ നിതിനയുടെ ജീവൻ അപായപ്പെട്ടിട്ടില്ലെന്ന വിശ്വാസത്തിലായിരുന്നു മാതാവ് ബിന്ദു.
മകളുടെ ഫോണ്‍ നിശബ്ദമായതോടെ തലങ്ങും വിലങ്ങുമായി പലരേയും വിളിച്ചിട്ടും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് മകൾ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലാണ് മകൾക്കു ദാരുണാന്ത്യം സംഭവിച്ച കാര്യം പറഞ്ഞത്.
വൈക്കം തുറുവേലിക്കുന്ന് സ്വദേശിയായ ബിന്ദു തലയോലപ്പറന്പ് കുറുന്തറ ഭാഗത്ത് നാലു സെന്റ് സ്ഥലം വാങ്ങി ചെറിയ ഷെഡ് നിർമിച്ചാണ് മകളുമൊത്തു കഴിഞ്ഞത്.
പ്രളയത്തിൽ ഷെഡ് തകർന്നതോടെ സുമനസുകളുടെ സഹായത്തോടെ ഒരു ജൂവലറിയാണ് ഇവർക്ക് വീട് നിർമിച്ചു നൽകിയത്. ഭർത്താവിനു വേറെ ഭാര്യയും കുട്ടികളുമുള്ളതിനാൽ ബിന്ദുവും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇടയ്ക്കു വല്ലപ്പോഴും അന്വേഷിക്കാൻ എത്തുമെന്നല്ലാതെ ഭർത്താവിന്റെ സഹായങ്ങളൊന്നുമില്ലെന്ന് ബിന്ദുവിന്റെ ബന്ധുക്കൾ പറയുന്നു.
ഹൃദ്രോഗിയായതിനാൽ കഠിനമായ പണിയൊന്നും പറ്റാത്തതിനാൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട് പലഹാരമുണ്ടാക്കി വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ്് കഴിഞ്ഞ ദിവസം വരെ വീട്ടു ചെലവും മകളുടെ പഠനവും നടന്നിരുന്നത്.
ബിന്ദുവിന്റെ ജീവിത ദുരിതമറിയാവുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഡോക്ടർ ഇടപ്പെട്ട് ആശുപത്രിയിൽ താത്കാലിക ജോലി തരപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ ഏഴോടെ നിതിന സ്കൂട്ടറിൽ മാതാവു ബിന്ദുവുമായിട്ടാണു കോട്ടയത്തേക്ക് തിരിച്ചത്.
മാതാവിനെ മെഡിക്കൽ കോളജിൽ എത്തിച്ച ശേഷമാണ് പാലായിലെ കോളജിലേക്കു പരീക്ഷ എഴുതാൻ പോയത്.
രണ്ടു ദിവസം മുന്‍പ് പരീക്ഷ എഴുതാൻ നിതിന പരീക്ഷ ഹാളിൽ കയറിയപ്പോൾ പുറത്തു വച്ചിരുന്ന ബാഗിൽ നിന്ന് അഭിഷേക് മകളുടെ ഫോണും സ്കൂട്ടറിന്റെ താക്കോലുമെടുത്ത് മാറ്റിയിരുന്നു.