ടെഹ്റാൻ: ഇറാന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഔദ്യോഗിക ഭരണസംവിധാനത്തിന് ലഭിക്കുന്ന വലിയ തിരിച്ചടിയായാണ് ഈ വാർത്ത വിലയിരുത്തപ്പെടുന്നത്.
ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള തന്ത്രപ്രധാനമായ കെട്ടിടത്തിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു.
ഇറാന്റെ ആണവ പദ്ധതികളിലും നയതന്ത്ര ചർച്ചകളിലും നിർണായക പങ്കുവഹിച്ചിരുന്ന മുതിർന്ന നേതാവാണ് അലി ലാരിജാനി. ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയ്യുടെ വിശ്വസ്തനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ലാരിജാനിയുടെ മരണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് കടുത്ത ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന്റെ സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബസിജ് സേനാ തലവന് പിന്നാലെ ലാരിജാനിയും കൊല്ലപ്പെട്ടെന്ന വാർത്തകൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
