ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ വ്യക്തമാക്കി.
ബലാത്സംഗം, ലൈംഗീകപീഡനം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയിരുന്ന 11 കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.കഴിഞ്ഞവർഷം ഡിസംബർ 23നാണു രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർഥിനി കാന്പസിനുള്ളിൽ പീഡനത്തിന് ഇരയായത്.
കാന്പസിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർഥിനി അന്ന് രാത്രി എട്ടിന് പുറത്തിറങ്ങിയപ്പോൾ ബിരിയാണി വിൽപ്പനക്കാരനായ പ്രതി പിടിച്ച് വലിച്ച് കൊണ്ടുപോകുകയും കാമ്പസിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്.
കാമ്പസില്‍ പോലും സ്ത്രീകൾക്കു രക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മൂന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് ഡിഎംകെ സർക്കാർ അന്വേഷണച്ചുമതല കൈമാറുകയായിരുന്നു.
പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് നിയമനടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയായിരുന്നു. കോടതി വിധിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ സ്വാഗതം ചെയ്തു.