ഹൈക്കോടതിയ്ക്ക് തെറ്റിയോ ? വാക്‌സിന്‍ ഇടവേള നാലാഴ്ചയായി കുറയ്ക്കുന്നത് ഫലപ്രദമാകുമോ ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…

പണം മുടക്കി കോവിഷീല്‍ഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്കുള്ള ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായി ചുരുക്കാമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.

ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്സിന്‍ ഇടവേള 84 ദിവസം മുതലായി നിശ്ചയിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ്, ഹൈക്കോടതിയുടെ ഉത്തരവ്.

വാക്സിന്‍ ഇടവേള എങ്ങനെ വേണം എന്നതില്‍ ചില അഭിപ്രായങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ്, ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…ഡോ. കെ. കെ പുരുഷോത്തമന്‍, ഡോ. ടിഎസ് അനീഷ്, ഡോ. പിഎസ് ജിനേഷ് എന്നിവരാണ് കുറിപ്പ് എഴുതിയത്.

കുറിപ്പ് ഇങ്ങനെ…

കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മില്‍ നാലാഴ്ച ഇടവേള മതിയോ?

2021 മാര്‍ച്ച് മാസത്തില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉണ്ട്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി 17000 ലധികം പേര്‍ പങ്കെടുത്ത ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ആണിത്.

ആസ്ട്രസെനക്കയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് തമ്മിലുള്ള ഇടവേള 6 ആഴ്ചയില്‍ താഴെയാണെങ്കില്‍ എഫിക്കസി 55.1% ആണെന്നും ഇടവേള 12 ആഴ്ച ആണെങ്കില്‍ എഫിക്കസി 81.3% ആണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആദ്യ ഡോസ് എടുത്തതിനുശേഷം ഏകദേശം 90 ദിവസം ആകുമ്പോഴേക്കും ആണ് വാക്‌സിന് ഏറ്റവും കൂടുതല്‍ എഫിക്കസി (80% ന് മുകളില്‍) ലഭിക്കുന്നത് എന്ന് പഠനം പറയുന്നു.

ഈ കാര്യങ്ങള്‍ അവലോകനം ചെയ്താണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 8 മുതല്‍ 12 ആഴ്ചവരെ ആവുന്നതാണ് നല്ലത് എന്ന് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നത്.

ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് മാര്‍ച്ച് മാസത്തിലാണ്. അന്ന് നമ്മുടെ ചിന്തയില്‍ ഇല്ലാതിരുന്ന ഒന്ന് ഇന്നുണ്ട്, ഡെല്‍റ്റ വേരിയന്റ്. ഡെല്‍റ്റ വേരിയന്റിന് എതിരെ ആസ്ട്രസെനക്ക വാക്‌സിന് എത്ര പ്രതിരോധശേഷി ഉണ്ട് എന്നുകൂടി നമുക്ക് നോക്കാം.

സിംഗിള്‍ ഡോസില്‍ 33% പ്രതിരോധം മാത്രമേ ലഭിക്കൂ. രണ്ടു ഡോസ് സ്വീകരിച്ചാല്‍ 60% പ്രതിരോധം മാത്രമാണ് ലഭിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യ അടക്കം ലോകത്തെല്ലായിടത്തും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ജനിതകവ്യതിയാനം ഡെല്‍റ്റ ആണ്. ഈ പ്രത്യേക സാഹചര്യത്തില്‍ ആണ് നമ്മള്‍ വാക്‌സ് ഇടവേള എത്ര ആവണം എന്ന് വിലയിരുത്തുന്നത്.

നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വാക്‌സിന്‍ ഇടവേള 6 ആഴ്ചയില്‍ കുറയുന്നത് ശാസ്ത്രീയമല്ല. എന്നാല്‍ ഡെല്‍റ്റയുടെ വളരെയധികം വ്യാപകമായി പടര്‍ന്നു പിടിക്കുന്ന പ്രത്യേകതകള്‍ പരിഗണിച്ചാല്‍, വാക്‌സിന്‍ 12 ആഴ്ചവരെ വൈകിച്ചാല്‍ സിംഗിള്‍ ഡോസ് കൊണ്ട് പ്രതിരോധിക്കാനും സാധിക്കില്ല.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ എട്ടാഴ്ച എന്നതായിരിക്കും ഏറ്റവും മികച്ച ഇടവേള എന്ന് അനുമാനിക്കാം എന്നു തോന്നുന്നു. ലഭ്യമായ പഠനങ്ങള്‍ അധികരിച്ച് 6 – 8 ആഴ്ച ഇടവേള നിശ്ചയിക്കുന്നത് ആയിരിക്കും അഭികാമ്യം എന്നു തോന്നുന്നു. ഡെല്‍റ്റയുടെ വ്യാപനത്തോടെ പല രാജ്യങ്ങളും ഈ ഇടവേളയിലേക്ക് മാറിയിട്ടുണ്ട്.

ജോലിക്കും മറ്റുമായി വിദേശത്ത് പോകുന്നവര്‍ക്ക് ഇപ്പോള്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്. അങ്ങനെയുള്ളവരുടെ ജോലി നഷ്ടപ്പെടാതിരിക്കാനും മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനും മാത്രമായി ആദ്യം കോവിഷീല്‍ഡ് എടുത്തവര്‍ 28 ദിവസത്തെ ഇടവേളയില്‍ വാക്‌സിന്‍ സ്വീകരിക്കാമെന്ന നയം മുന്‍പ് വന്നിരുന്നു.

തൊഴില്‍ നഷ്ടവും ജീവനോപാധി നഷ്ടപ്പെടുന്നതും ഒഴിവാക്കാന്‍ താല്‍ക്കാലികമായി എടുത്ത ഒരു തീരുമാനം എന്നേ കരുതാന്‍ ഉള്ളൂ. അങ്ങനെയുള്ളവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ എത്തിയശേഷം ചിലപ്പോള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതായി വന്നേക്കാം.

ചില രാജ്യങ്ങള്‍ ഇപ്പോളേ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങിയല്ലോ. പക്ഷേ കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള താല്പര്യമുള്ളവര്‍ക്ക് എല്ലാം നാലാഴ്ചയിലേക്ക് മാറ്റുന്നത് ഗുണകരമാവില്ല.

അശാസ്ത്രീയമാണ് എന്നത് കൂടാതെ രണ്ട് പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പണമടച്ച് രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മാത്രമേ താല്പര്യമുണ്ടെങ്കില്‍ 28 ദിവസത്തിനു ശേഷം വാക്‌സിന്‍ സ്വീകരിക്കാം എന്ന ഓപ്ഷന്‍ ലഭിക്കുകയുള്ളൂ.

ഇത് ഒരു അസമത്വമാണ്. ഇത് കൂടാതെ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. 130 കോടിയില്‍ അധികം ജനസംഖ്യയുള്ള രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ഉടനെ തീര്‍ക്കാന്‍ മാത്രമുള്ള വാക്‌സിന്‍ നിര്‍മാണം നടക്കുന്നില്ല.

അങ്ങനെയൊരു സാഹചര്യത്തില്‍ പണമുള്ളവര്‍ക്ക് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, പണംമുടക്കി വാക്‌സിന്‍ സ്വീകരിക്കാന്‍ പറ്റാത്തവര്‍ക്ക് ലഭിക്കേണ്ട വാക്‌സിന്‍ പരിമിതമാകാന്‍ ഒരു സാധ്യതയുണ്ട്. ഇത് അനീതിയും അസമത്വവും ആണ്.

ഒരു മഹാമാരിയെ നേരിടുമ്പോള്‍ ശാസ്ത്രീയത ആവണം എപ്പോഴും മുന്നില്‍ നില്‍ക്കേണ്ടത്. ശാസ്ത്രീയതയും മാനവികതയും അവസര സമത്വവും ഉണ്ടാവണം.

Related posts

Leave a Comment