കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിക്കു നേരേ തെരുവുനായയുടെ ആക്രമണം. കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ (9) യ്ക്കാണ് കടിയേ റ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ കറ്റാനത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്ക ണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്.
മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം
മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. മാന്നാർ കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യൻ (14) തെരുവുനായ ആക്രമണത്തിൽ കാലിനു പരിക്കേറ്റു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ് വരുന്നവഴി കുട്ടമ്പേരൂർ പുതുക്കുളങ്ങര ഭാഗത്തുവച്ചാണ് ആക്രമണമുണ്ടായത്.
ഉടൻതന്നെ മാവേലിക്കര ഗവ.ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസകൾക്കുശേഷം വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ നൽകി. കുട്ടമ്പേരൂർ എസ്കെവി ഹൈസ്കൂൾ വിദ്യാർഥിയാണ്. നാളുകളായി കുട്ടമ്പേരൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരേ ഉന്നതാധികാരികൾക്കു പരാതി നൽകുമെന്നു എസ്കെവി ഹൈസ്കൂൾ മാനേജർ എം. സുധൻപിള്ള, സ്കൂൾ പ്രസിഡന്റ് വേണു കേശവ് എന്നിവർ പറഞ്ഞു.