ദീപികയോടും ആലിയയോടും ഞാന്‍ അന്ന് ഇതേ ചോദ്യം ചോദിച്ചിരുന്നു ! ഇതേപ്പറ്റി ചിന്തിച്ച് ഒരുപാടു രാത്രികളില്‍ എനിക്ക് ഉറക്കം നഷ്ടമായി; മൗനം വെടിഞ്ഞ് കരണ്‍ ജോഹര്‍…

ഒരൊറ്റ ടിവിഷോയിലൂടെ ജീവിതംതന്നെ തകിടംമറിഞ്ഞവരാണ് ഹാര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും. കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയില്‍ പങ്കെടുക്കുന്ന നിമിഷം വരെ അവര്‍ ‘താരങ്ങളായിരുന്നു’. ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ഇത്രമാത്രം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നുമില്ല. ലോകകപ്പ് മോഹങ്ങളും ഐപിഎല്ലും തുലാസിലാകുകയും ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇതു വരെ ഒരു ക്രിക്കറ്റ് താരവും നേരിട്ടിട്ടില്ലാത്ത അത്രയും വിമര്‍ശനവും നാണക്കേടും നേരിടുകയാണ് ഈ യുവതാരങ്ങള്‍. ഇതിന് പിന്നാലെ ഇരുവരേയും ടീമില്‍ നിന്ന് പുറത്താക്കുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഷോയുടെ അവതാരകനായ കരണ്‍ ജോഹര്‍ ഇത്രയും വിവാദമുണ്ടായിട്ടും മൗനം ഭജിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരണ്‍ മൗനം വെടിയുകയാണ്…ഹാര്‍ദിക്കും രാഹുലും വിവാദത്തില്‍പ്പെട്ടതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് തുറന്നു പറയുകയാണ് കരണ്‍. എന്റെ ഷോ ആയതു കൊണ്ട് തന്നെ പരിപാടി നല്ലതായാലും ചീത്തയായാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കു തന്നെയാണ്. ഇതേപ്പറ്റി ചിന്തിച്ച് ഒരുപാട് രാത്രികളില്‍ എനിക്കു ഉറക്കം നഷ്ടമായിട്ടുണ്ട്. ഈ നഷ്ടം എങ്ങനെയാണ് എനിക്കു നികത്താന്‍ സാധിക്കുകയെന്നും ആരാണ് എന്നെ കേള്‍ക്കുകയെന്ന് ചിന്തിച്ചു കൂട്ടുകയായിരുന്നു ഞാന്‍. ഇപ്പോള്‍ ഇതെല്ലാം എന്റെ നിയന്ത്രണത്തിനും അപ്പുറമായിരിക്കുന്നു.

ഇരുവരും ഇങ്ങനെയൊരു പരാമര്‍ശം നടത്തുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. സ്ത്രീകള്‍ അടക്കമുളള അതിഥികളോട് ഞാന്‍ സാധാരണയായി ചോദിക്കുന്ന ചോദ്യം തന്നെയാണ് ഇരുവരോടും ഞാന്‍ ചോദിച്ചത്. ദീപിക പദുക്കോണിനോടും ആലിയ ഭട്ടിനോടും ഈ ചോദ്യം തന്നെ ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് രാഹുലും പാണ്ഡ്യയും നല്‍കിയ ഉത്തരം എന്റെ നിയന്ത്രണത്തിനും അപ്പുറമായി പോയി.

ടിആര്‍പി എന്റെ ലക്ഷ്യമല്ല, ഞാന്‍ ചെയ്യുന്നത് നന്നാകണമെന്ന ചിന്ത മാത്രമേ എനിക്കുളളൂ. ഞാന്‍ റേറ്റിങ് ആസ്വദിക്കുകയാണെന്ന വിമര്‍ശനം എന്നെ വിഷമിപ്പിക്കുന്നു. അത്തരം ഒരു കാര്യം പറഞ്ഞതില്‍ ഇരുവര്‍ക്കും അതീവദുഖമുണ്ട്. അവരുടെ പരമാര്‍ശത്തേക്കാള്‍ ഇരട്ടി അവര്‍ ഇപ്പോള്‍ അനുഭവിച്ചിട്ടുണ്ട്” അവരുടെ പരാമര്‍ശം കൈവിട്ടുപോയതാണെന്ന് സമ്മതിച്ച് താന്‍ ക്ഷമാപണം നടത്തുന്നുവെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

എന്നാല്‍ എല്ലാവരും കൈകഴുകിയപ്പോള്‍ രാഹുലിനും പാണ്ഡ്യക്കും പിന്തുണയുമായി എത്തിയത് മാന്യതയുടെ പ്രതിരൂപമായ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡാണ്. ഓരോ കളിക്കാരും ഓരോ ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇത്തരം വിഷയങ്ങള്‍ അമിതമായി വിവാദമാക്കരുത്’ നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനായ ദ്രാവിഡ് പറയുന്നു. മുതിര്‍ന്ന താരങ്ങളില്‍ നിന്നാണ് യുവാക്കള്‍ പഠിക്കുക. കര്‍ണ്ണാടകയിലെ സീനിയേഴ്സില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പരിശീലകരില്‍ നിന്നുമാണ് ഞാന്‍ പലതും പഠിച്ചത്. ആരും പിടിച്ചിരുത്തി എനിക്ക് ക്ലാസെടുത്തു തന്നിട്ടില്ല. നിരീക്ഷിച്ചാണ് പല കാര്യങ്ങളും മനസിലാക്കിയത്. ഡ്രസിംങ് റൂമില്‍ സീനിയേഴ്സില്‍ നിന്നാണ് പലകാര്യങ്ങളും നമ്മള്‍ അറിയാതെ തന്നെ പഠിക്കുന്നത്. വിവാദങ്ങള്‍ മറന്ന ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കണമെന്ന ദ്രാവിഡിന്റെ നിര്‍ദ്ദേശം ഇരുവര്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും മുമ്പ് ഇരുവര്‍ക്കും പിന്തുണയുമായി എത്തിയിരുന്നു.

Related posts