വെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…

മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു.

കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്.

പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി.

റോഡരികിലെ സ്റ്റേ വയറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് പാടത്തേക്കു മറിഞ്ഞു. റോഡില്‍ നിന്നു 30 മീറ്റര്‍ അകലേക്ക് കാര്‍ നീങ്ങി. അപകടം കണ്ട് ടിപ്പര്‍ ലോറി നിര്‍ത്തി.

പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കും കാലായില്‍ ശ്രീകുമാര്‍, പെരുന്തുരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കണ്‍വീനര്‍ കോലാംപുറത്തു കരി ബാബു, ടിപ്പര്‍ ലോറി ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നീന്തിയെത്തി.

കാര്‍ മുങ്ങാതെ രണ്ടു പേര്‍ പിടിച്ചുനിര്‍ത്തി. മറ്റുള്ളവര്‍ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി. ഇടയാഴത്ത് പ്രാഥമിക ചികിത്സയ്ക്കു ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് പോയി.

‘ശബ്ദം കേട്ടാണ് നോക്കിയത്. കാര്‍ വെള്ളത്തില്‍ മുങ്ങുന്നതു കണ്ടു. തൊട്ടടുത്ത് തോടാണ്. തോടിന്റെ അടുത്തേക്കു പോകാതെ പിടിച്ചുനിര്‍ത്തി. ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാറിലുള്ളവര്‍ നിലവിളിക്കുകയായിരുന്നു” രക്ഷിച്ചവര്‍ പറയുന്നു.

Related posts

Leave a Comment