കോട്ടയം: തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച് തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമായില്ല. പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകള്‍ തുടരെ നല്‍കാത്ത സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് പേയിളകാനുള്ള സാധ്യതയും സാഹചര്യവും ഏറെയാണ്.നിലവില്‍ നാടും നഗരവും നേരിടുന്ന ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമാണ് തെരുവുനായ ആക്രമണം.
മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ പതിവായി തിന്നുന്ന നായകള്‍ക്ക് ആക്രമണവാസന കൂടുതലുണ്ട്. പെറ്റുപെരുകാനുള്ള സാധ്യത കുറയും എന്നതു മാത്രമാണ് വന്ധ്യംകരണംകൊണ്ടുളള ഏകനേട്ടം. എന്നാല്‍ വന്ധ്യംകരണം എത്ര നടത്തിയാലും നായക്കൂട്ടത്തിലേക്ക് പുതിയ നായകള്‍ വന്നുകൊണ്ടിരിക്കും.
പ്രായമായതും രോഗം വന്നതുമായ നായകളെ ഉടമകള്‍ നഗരങ്ങളില്‍ ഉപേക്ഷിച്ചു കളഞ്ഞാല്‍ ഇവയും തെരുവു നായകളുടെ സംഘത്തില്‍ ചേരും. തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്കാണ് കടിയേറ്റത്. പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തശേഷവും അഞ്ചു കുട്ടികള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു.
നിലവില്‍ ലഭ്യമായ റാബീസ് വാക്സിന് പഴയതുപോലെ പ്രതിരോധം നല്‍കുന്നതല്ലെന്ന് പരക്കെ പരാതിയുണ്ട്.വന്ധ്യകരണ യജ്ഞം എത്രനാള്‍ തുടര്‍ന്നാലും പകുതിയോളം തെരുവുനായകളെപോലും കണ്ടെത്തി പിടികൂടുക എളുപ്പമല്ല.
നഗരങ്ങളിലും ബീച്ചുകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും ഇവ കൂട്ടമായി കഴിയുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ട് അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി വന്ധ്യംകരിക്കുക പ്രായോഗികമല്ല. കുറുക്കന്, നരി തുടങ്ങിയ ജീവികളില്‍നിന്ന് ഇവയ്ക്ക് പേ വിഷബാധയുണ്ടാവുക സാധാരണമായിരിക്കുന്നു.
കോട്ടയത്ത് വന്ധ്യംകരണം തുടങ്ങിയ ദിവസംതന്നെ തെരുവുനായകള്‍ ഏറെയും നഗരത്തില്‍ നിന്ന് സ്ഥലം വിട്ടുകഴിഞ്ഞു. നായ പിടിത്തക്കാരെ തിരിച്ചറിഞ്ഞതോടെ ഇവരുടെ സാന്നിധ്യം ദൂരത്ത് കാണുമ്പോള്‍തന്നെ നായകള്‍ ഓടി കാട്ടില്‍ ഒളിക്കുന്ന സാഹചര്യമാണുള്ളത്.