ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് ഹമാസ്. എല്ലാ ഇസ്രേലി ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു . ട്രംപ് ആവശ്യപ്പെട്ട മറ്റു നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ വേണമെന്നും സമാധാനപദ്ധതിയുടെ ചില ഭാഗങ്ങൾ അംഗീകരിക്കുന്നതായും ഹമാസ് നേതാക്കൾ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ആറോടെ ഇസ്രയേലുമായി സമാധാനക്കരാറിലെത്താൻ ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. അല്ലെങ്കിൽ സർവനാശമായിരിക്കും സംഭവിക്കുകയെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. തന്റെ സമാധാനപദ്ധതി അംഗീകരിക്കാനും ഇസ്രേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുതയ്ക്കു വിരാമമിടാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്നാണ് ട്രംപ് പറഞ്ഞു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടിക്കപ്പെട്ട ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കൂടുതൽ ചർച്ചകൾ നടത്താനും മധ്യസ്ഥരാഷ്ട്രങ്ങളോട് ഹമാസ് സമ്മതം അറിയിച്ചു. ഗാസയുടെ ഭരണം “സ്വതന്ത്ര സാങ്കേതിക വിദഗ്ധരുടെ’ പലസ്തീൻ സംവിധാനത്തിനു കൈമാറാൻ ഒരുക്കമാണെന്നും ഹമാസ് പ്രഖ്യാപിച്ചു.
അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ ഇസ്രയേൽ നിർദേശത്തിൽ ഹമാസ് നേതാക്കൾ പ്രതികരണം നടത്തിയിട്ടില്ല. അടിയന്തര വെടിനിർത്തൽ, ബന്ദികളുടെ കൈമാറ്റം, ഗാസയിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായുള്ള പിന്മാറ്റം, അന്താരാഷ്ട്രമേൽനോട്ടത്തിൽ ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയവയാണ് ട്രംപിന്റെ സമാധാനപദ്ധതിയിലെ സുപ്രധാന നിർദേശങ്ങൾ.
അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര പങ്കാളികൾക്കൊപ്പം സമാധാനശ്രമങ്ങൾക്കായി പ്രവർത്തിച്ച ട്രംപിന്റെ പങ്കിന് പരസ്യമായി നന്ദി പറയുന്നതായും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഹമാസിന്റെ പ്രസ്താവനയെത്തുടർന്ന്, ഗാസയിലെ ബോംബാക്രമണം ഉടൻ നിർത്താൻ യുഎസ് പ്രസിഡന്റ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
“ഹമാസ് പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അവർ ശാശ്വതമായ സമാധാനത്തിന് തയാറാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ നിർത്തണം. അതുവഴി ബന്ദികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയും’ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.