ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് കുടിലുകൾ തകർത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്കേറ്റു. ഗർഭിണിയായ അശ്വതി, ലീന എന്നിവർ അത്ഭുതകരമായാണ് ആനയുടെ തുമ്പികൈക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ പൂക്കുണ്ട് മേഖലയിലായിരുന്നു ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്. തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനുനേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് ലീനയ്ക്കും ഗർഭിണിയായ ബന്ധുവിനും പരിക്കേറ്റത്.
അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന തകർക്കുന്ന പതിനാലാമത്തെ വീടാണിത്.
ഇന്നലെയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിൽ ഗൃഹനാഥയെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം നടന്നത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘വനപാലകർ മോശമായി പെരുമാറി’
കാട്ടാനയുടെ ആക്രമണം നടന്ന സ്ഥലത്തെത്തിയ വനപാലക സംഘത്തിലെ ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറിയതായി പരിക്കേറ്റ ലീന പറയുന്നു. ആക്രമണത്തിൽപ്പെട്ടവർ സംഭവത്തിൽ പ്രതിഷേധിച്ച് വനപാലകരുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാൻ തയാറായില്ല.
വേറെ വാഹനത്തിനായി ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ നാട്ടുകാർ ചേർന്ന് അനുനയിപ്പിച്ച് വനംവകുപ്പ് വാഹനത്തിൽ കയറ്റി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഇന്നലെ ആറളം ഫാം സ്കൂൾ പരിസരത്ത് പത്തിലധികം വരുന്ന കാട്ടാനക്കൂട്ടം തമ്പടിച്ച് ഭീഷണി സൃഷ്ടിച്ചിരുന്നു.എന്നാൽ, ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് തയാറായില്ല.