കുമരകം: കെഎസ്ആർടിസി ബസ് പഞ്ചറായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പണം തിരികെ നല്‍കാത്തതിന്റെ പേരിൽ യാത്രക്കാരൻ ബസ് ഡ്രൈവറെയും കണ്ടക്്ടറെയും മർദിച്ച് തോട്ടിലേക്ക് തള്ളിയിട്ടു.
പരിക്കേറ്റ ഡ്രൈവർ സിന്തിൽ രാജ്, കണ്ടക്ടർ കണ്ണങ്കരി സ്വദേശി കുഞ്ഞുമോൻ (46) എന്നിവരെ കുമരകം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 6.30ന് കുമരകം പുത്തൻ റോഡിനു സമീപം ഷാപ്പുംപടി ജംഗ്ഷനിലാണ് സംഭവം.
ചേർത്തല – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ ടയർ പഞ്ചറായതോടെയാണ് സംഭവത്തിനു തുടക്കം. ഇതോടെ ബസ് യാത്രക്കാരനായ ചെങ്ങളം സ്വദേശി ബാബു തുടർ യാത്രക്കായി ടിക്കറ്റ് തുകയിൽ നിന്നും 10 രൂപ തിരികെ ചോദിച്ചെങ്കിലും പിന്നാലെ വരുന്ന ബസിൽ കയറ്റി വിടാമെന്ന് കണ്ടക്ടർ അറിയിച്ചതോടെ വാക്കേറ്റവും കയ്യേറ്റവും ആരംഭിക്കുകയായിരുന്നു.
സംഭവ സ്ഥലത്തിനു സമീപമുള്ള ലക്ഷ്മി ബാർ സ്റ്റോപ്പിൽ നിന്നുമാണ് ബാബു ബസിൽ കയറിയത്. കുമരകം എസ്ഐ ജി. രജൻ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് കണ്ടക്ടറേയും ഡ്രൈവറേയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ബാബുവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.