അടി മക്കളേ…യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നത് 29 ബാറുകള്‍ ! ഇന്ന് കേരളത്തിലുള്ളത് 540 ബാറുകള്‍; പിണറായി സര്‍ക്കാരിന്റെ ‘മദ്യ വര്‍ജ്ജനം’ വന്‍ വിജയമാവുമ്പോള്‍…

മദ്യവര്‍ജ്ജനം നടപ്പാക്കുമെന്ന് പറഞ്ഞ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഇതുവരെ കേരളത്തില്‍ വിറ്റഴിച്ചത് 50000കോടിയിലേറെ രൂപയുടെ മദ്യം. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 29 ബാറുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 540 ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരാണ് ഇരുപത് ഇരട്ടിയോളം ബാറുകള്‍ക്ക് അനുമതി കൊടുത്തിരിക്കുന്നത്.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയെ ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ഇറക്കിയ പരസ്യം വെറുംവാക്കായി. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടികള്‍ എടുക്കും എന്ന് ഇന്നസെന്റ് എം.പി പരസ്യവാചകത്തില്‍ ഊന്നിപറയുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് വരാന്‍ ഇനി ഒന്നരവര്‍ഷം മാത്രമുള്ളപ്പോള്‍ കേരളം കുടിച്ചുതീര്‍ത്തതിന്റെ പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

പ്രോപ്പര്‍ ചാനല്‍ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച വിവരാവകശരേഖയിലെ ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ചാരിറ്റബിള്‍ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത നാല്‍പ്പതിലേറെ ക്ലബുകള്‍ വില്‍ക്കുന്ന മദ്യത്തിന്റെ കണക്ക് പറഞ്ഞ കണക്കിലൊന്നിലും പെടില്ല എന്നണാണ് മറ്റൊരു സത്യം. എന്തായാലും ബാര്‍ മുതലാളിമാര്‍ക്ക് എല്ലാം ശരിയാകുന്നുണ്ട് എന്നു വ്യക്തമാകുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Related posts