കൊച്ചി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ഈ മാസം 400 സ്കൂളുകളിലേക്ക് കൂടിയെത്തും. കുട്ടികള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ആരംഭിച്ചിരിക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ ആരംഭിച്ച മാ കെയര്‍ കിയോസ്കുകളില്‍നിന്ന് മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് മറ്റ് സ്കൂളുകളിലും മാ കെയര്‍ കിയോസ്കുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ആയിരം സ്കൂളുകളിലേക്കു കൂടി മാ കെയര്‍ കിയോസ്കുകള്‍ വ്യാപിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്കുകളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്കൂള്‍ സമയത്ത് ഈ ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്കൂളിന് പുറത്ത് പോകുന്നത് ഒഴിവാക്കാനാകും. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതില്‍നിന്നും, ലഹരി ഉപയോഗത്തില്‍നിന്നും അവരെ തടയാനും കഴിയും. പദ്ധതിക്ക് രക്ഷിതാക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുടുംബശ്രീ അയല്ക്കൂട്ടാംഗങ്ങള്ക്ക് സ്ഥിരവരുമാനം നേടാം എന്ന സവിശേഷതയും ഇതിനുണ്ട്. കിയോസ്കുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള അയല്ക്കൂട്ടാംഗങ്ങള്ക്ക് പരിശീലനവും നല്കുന്നു. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സാമ്പത്തിക സഹായവും മാ കെയര്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ലഭിക്കും.
സീമ മോഹന്‍ലാല്‍