ആലുവ: ഷൂട്ടിംഗ് സംഘം തങ്ങിയ ആഡംബര ഫ്ലാറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി സിനിമാ മേഖലയിലെ മൂന്ന് ബൗൺസർമാർ പിടിയിൽ. തൃശൂർ നടത്തറ ചുളയില്ലാപ്ളാക്കൽ ഷെറിൻ തോമസ്(34), തൃശൂർ വരടിയം കരയിൽ കാവുങ്കൽ വിപിൻ വിത്സൺ(32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ മുട്ടത്തെ ഒരു ഫ്ലാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്നാണ് എംഡിഎംഎയുമായി ബിനാസ് പരീതിനെയും ഷെറിൻ തോമസിനെയും പിടികൂടിയത്.
ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മേഖലയിലെ കാറിൽനിന്നാണ് വിപിനെ പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു കേസുകളിലായി ഏകദേശം ഒരു ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.
സിനിമാ മേഖലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമായതിനാൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന ബൗൺസർമാർ വഴി മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിനോട് ചേർന്നുള്ള ഹാളിലാണ് സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.