എണ്ണായിരം വര്‍ഷം മുമ്പുതന്നെ ആഫ്രിക്കന്‍ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നുവെന്നതിനു തെളിവായി ഗുഹാചിത്രം കണ്ടെത്തി. മിനി സ്കേർട്ട് ധരിച്ചിരിക്കുന്ന രണ്ടു സ്ത്രീകളുടേതാണു ചിത്രം. അൾജീരിയയുടെ ഭാഗമായ സഹാറ മരുഭൂമിയുടെ ഭാഗമായ തസിലി ന്ജെർ എന്ന പര്‍വതത്തിലെ ഗുഹയിൽനിന്നാണു ചിത്രം കണ്ടെത്തിയത്. 6,000 മുതല്‍ 8,000 വരെ വര്‍ഷത്തെ പഴക്കം ചിത്രത്തിനു കണക്കാക്കുന്നു.
മിനി സ്കേർട്ട് ധരിച്ച രണ്ടു സ്ത്രീകൾ ഒരു നൃത്തം ചെയ്യുന്നതിനു സമാനമായ രീതിയിലാണു ചിത്ര രചനയുള്ളത്. അതേസമയം ചിത്രത്തിലെ സ്ത്രീകൾക്ക് ശിരസില്ല. തലയുടെ സ്ഥാനത്ത് നീണ്ട ഒരു വര മാത്രമാണുളളത്. കൈകൾ ചേര്‍ത്ത് പിടിച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട് വളച്ച്, കുനിഞ്ഞ് എന്തോ പരിപാടിയില്‍ പങ്കെടുക്കുന്നതുപോലെ നില്ക്കുന്ന സ്ത്രീകളുടെ ചിത്രമാണിത്. ആത്മീയമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രമാകാമിതെന്നു പുരാവസ്തു ഗവേഷകര്‍ കരുതുന്നു.
സ്ത്രീകൾക്കൊപ്പം പുതപ്പുകൊണ്ട് പുതച്ചുനില്‍ക്കുന്ന പട്ടികളുടേതിനു സമാനമായ ചിത്രവുമുണ്ട്. ഇരുണ്ട രാജ്യം എന്ന പരിഹാസപ്പേരുള്ള ആഫ്രിക്കയില്‍ പോലും 8,000 വര്‍ഷം മുമ്പുതന്നെ വസ്ത്രധാരണം നിലവിലുണ്ടായിരുവെന്ന കണ്ടെത്തല്‍ ചരിത്രത്തിന്റെതന്നെ പുനർരചനയ്ക്ക് നിര്ബന്ധിതമാക്കുന്നതാണെന്നു ഗവേഷകർ വിലയിരുത്തുന്നു. ചരിത്രാധീത കാലത്തെ ഗുഹാ ചിത്രങ്ങൾക്ക് പേരുകേട്ടതാണ് 72,000 സ്ക്വയർ കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന തസിലി ന്ജെറിലെ പര്‍വത ശൃംഖലകൾ. യുനെസ്കോ 1982 ല്‍ പ്രദേശത്തെ ലോക പൈതൃക മേഖലയായി പ്രഖ്യാപിച്ചിരുന്നു.