എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ കേരളാ എംപിമാര്‍ പരാജയപ്പെട്ടു ! രാഹുല്‍ ഗാന്ധിയും മോദിയും ഫണ്ട് വിനിയോഗിക്കാത്തവരുടെ പട്ടികയില്‍; പൂര്‍ണമായും ഫണ്ട് വിനിയോഗിച്ചത് 35 എംപിമാര്‍ മാത്രം…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ. എംപിമാരുടെ ഫണ്ട് വിനിയോഗക്കണക്ക് പുറത്ത്. കേരളത്തില്‍ നിന്നുള്ള ഒരൊറ്റ ലോക്‌സഭാംഗത്തിനും എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നു രേഖകള്‍ പറയുന്നു. കഴിഞ്ഞ 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 35 എം.പിമാര്‍ക്കുമാത്രമാണ് ഇതിനു സാധിച്ചത്. പൂര്‍ണമായി എം.പി. ഫണ്ട് വിനിയോഗിച്ചവരുടെ പട്ടികയില്‍ ദക്ഷണേന്ത്യയില്‍നിന്ന് ഒരു ലോക്സഭാംഗവും ഇല്ലെന്നതാണ് വിചിത്രം.

പതിനാറാം ലോക്സഭ 2014 ല്‍ രൂപീകരിച്ചശേഷമുള്ള കണക്കാണ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്രസിദ്ധീകരിച്ചത്. ആകെ അഞ്ച് കോടി രൂപയാണ് രണ്ടു ഘട്ടങ്ങളിലായി ഒരംഗത്തിനു പ്രദേശിക വികസന ഫണ്ട് എന്ന നിലയില്‍ ലഭിക്കുക. പൂര്‍ണമായി പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച അംഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ല. ബംഗാളില്‍നിന്നുള്ള എം.പിമാരാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ മുന്നില്‍.

ബംഗാളില്‍നിന്നുള്ള ഒന്‍പത് എം.പിമാര്‍ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള എം.പിമാരാണ് തുകയുടെ വിനിയോഗകാര്യത്തില്‍ രണ്ടാമത്; ആറു പേര്‍. മധ്യപേദേശിനും പഞ്ചാബിനുമാണ് ഇക്കാര്യത്തില്‍ മൂന്നും നാലും സ്ഥാനങ്ങള്‍. ഫണ്ട് പൂര്‍ണമായി വിനിയോഗിച്ചവരില്‍ പ്രമുഖര്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുരളീമനോഹര്‍ ജോഷി, ദിനേശ് ത്രിവേദി, സുഗത റോയ്, സജ്ഞയ് കുമാര്‍ ബല്യാന്‍, ഡോ.കെ.സി. പാട്ടീല്‍ എന്നിവരും ഉള്‍പ്പെടുന്നു.

Related posts